Emedia

മനസ്സുകൊണ്ടും അകറ്റണമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്...?; കൊവിഡ് കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് ഡോ. ഇദ്‌രീസ്

മനസ്സുകൊണ്ടും അകറ്റണമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്...?; കൊവിഡ് കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞ് ഡോ. ഇദ്‌രീസ്
X

കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എല്ലാവരും ശ്ലാഘിക്കുകയാണ്. സ്വന്തം ജീവന്‍ പോലും പണയംവച്ച് ഉത്തരവാദിത്തത്തോടെ പെരുമാറുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം അനുഭവിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത പ്രശ്‌നങ്ങളാണ്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് പൊതുജനാരോഗ്യം കണക്കിലെടുത്ത് സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് അധിക്ഷേപം ലഭിക്കുമ്പോള്‍ തുറന്നുപറയാതിരിക്കാനാവില്ല. അത്തരമൊരു ദുരനുഭവത്തെയാണ് ജീവകാരുണ്യ പ്രവര്‍ത്തകനും വടകര 'തണല്‍' ചെയര്‍മാനുമായ ഡോ. ഇദ്‌രീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

ഡോ. ഇദ്‌രീസിന്റെ വാട്‌സ് ആപ് പോസ്റ്റ്:

പൊതു സമൂഹത്തോട് ബഹുമാനപൂര്‍വ്വം

ഞാന്‍ ഡോക്ടര്‍ ഇദിരീസ്,

എംബിബിഎസും എംഡിയും കഴിഞ്ഞ് ഏറെ ആദരവോടെയും ഇഷ്ടത്തോടെയും രോഗികളായ സഹോദരങ്ങള്‍ക്ക് വേണ്ടി ഇടപെട്ടുകൊണ്ടിരിക്കുന്നു. മിണ്ടാതിരിക്കുന്നത് അനീതിയാവുമെന്ന് തോന്നിയത് കൊണ്ടും മറ്റുള്ളവരുടെ മേല്‍ അഹന്തയോടെ ഇടപെടുന്നതല്ല ജനാധിപത്യം എന്ന ശക്തമായ വിശ്വാസമുള്ളതുകൊണ്ടുമാണ് ഈ കുറിപ്പിലൂടെ ചിലത് പറയുന്നത്. കൊവിഡ് കാലത്ത് എനിക്ക് വീട്ടിലിരിക്കാമായിരുന്നിട്ടും ഞാനൊരു ഡോക്ടറാണെന്ന ബോധവും ബോധ്യവും കൊണ്ടാണ് പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെ പോലെ ഞാനും ആരോഗ്യമേഖലയില്‍ ഈ സമയത്തും സജീവമായത്. രോഗികളെ പരിശോധിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. അവസ്ഥ പരിഗണിച്ചു കൊണ്ട് തന്നെ എല്ലാ മുന്‍കരുതലുകളും ഉണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഒരു രോഗി എന്റെ കണ്‍സള്‍ട്ടിങ് റൂമിലെത്തി. രണ്ട് പ്രാവശ്യം മെഡിക്കല്‍ കോളജില്‍ പോയ അദ്ദേഹത്തിന് വീട്ടിലിരിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടായിരുന്നു. പതിനൊന്ന് മണിക്കാണ് ഇദ്ദേഹം എന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക് വിടുകയും എക്‌സ്‌റേ എടുത്ത് അദ്ദേഹം തിരികെവരികയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് ആ കേസ് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജിലക്ക് റഫര്‍ ചെയ്ത രോഗി സ്വകാര്യ ആശുപത്രിയില്‍ എത്തുകയും അവിടെ നിന്ന് ആദ്യ ടെസ്റ്റ് നെഗറ്റീവാണെന്ന് റിപോര്‍ട്ട് വരികയും ചെയ്തു. പിന്നീട് ഒമ്പതിനു ചെയ്ത ടെസ്റ്റ് പോസിറ്റീവാണെന്ന് 10നു റിസല്‍ട്ട് വന്നതിനെ തുടര്‍ന്ന് ഡിഎംഒ ഓഫിസില്‍ നിന്ന് എനിക്ക് കോള്‍ വന്നു. നിങ്ങളുടെ ടെസ്റ്റും ചെയ്യണം. പതിനാലാം തിയ്യതി വരെ നിങ്ങള്‍ മാറിനില്‍ക്കണം. പന്ത്രണ്ടാം തിയതി എന്റെ റിസല്‍ട്ട് നെഗറ്റീവാണെന്ന് റിപോര്‍ട്ട് വന്നു.

എങ്കിലും പതിനാലാം തിയ്യതി വരെ വീട്ടിലിരിക്കാനും പതിനഞ്ചാം തിയ്യതി കാലത്ത് മുതല്‍ ക്ലിനിക്കില്‍ പോയി തുടങ്ങാമെന്നും ഡിഎംഒ ഓഫിസ് അറിയിച്ചു. ഒന്നാം തിയ്യതി ആ രോഗിയെ കണ്ടതുമുതല്‍ പതിനാലാം തിയ്യതി വരെ എന്റെ ക്വാറന്റൈന്‍ കാലാവധിയാണെന്നും തുടക്കം മുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചതുകൊണ്ട് അതു കഴിഞ്ഞാല്‍ പഴയതുപോലെ പുറത്തുപോവാമെന്നും ഡിഎംഒ ഓഫിസ് പറഞ്ഞിട്ടും 28 ദിവസം വീട്ടില്‍ തന്നെ കഴിയാന്‍ ഞാന്‍ സ്വയം തീരുമാനിച്ചു. ഇതിനകം ഉദ്യോഗസ്ഥര്‍ ചോദിക്കുന്ന മുറയ്ക്ക് എന്റെ മേല്‍വിലാസവും സ്ഥിതി വിവരങ്ങളും ഞാന്‍ ധരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പതിനാറാം തിയ്യതി അഥവാ എന്റെ ക്വാറന്റൈന്‍ കഴിഞ്ഞ രണ്ടാം ദിവസം തൊട്ടടുത്ത വാര്‍ഡിന്റെ കൗണ്‍സിലറായ ജനപ്രധിനിധിയും ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കൂടെ മൂന്നുനാല് ഉദ്യോഗസ്ഥരും കൂടി എന്റെ വീട്ടിലെത്തി.

നിങ്ങളുടെ മകന്‍ മുറ്റത്ത് സൈക്കളോടിച്ച് കളിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ഡ്രൈവര്‍ ഭക്ഷണം കഴിക്കാനായി നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ടെന്നും നിങ്ങള്‍ക്ക് ഈ സമയം ഐസൊലേഷന്‍ പിരീഡല്ലേ എന്നും അവര്‍ ചോദിച്ചു(എന്റെ ക്വാറന്റൈന്‍ പിരീഡ് കഴിഞ്ഞ് അടുത്ത ദിവസം വീട്ടിലേക്ക് പാലുമായി വന്ന സ്ത്രീയെയും ചിലര്‍ വിലക്കിയിരുന്നു. ഇന്ന് എന്റെ സമയം കഴിഞ്ഞതിന്റെ രണ്ടാം നാളിലും ജനപ്രതിനിധിയടക്കം വന്നത് എന്റെ മകന്‍ മുറ്റത്ത് ഗൈറ്റ് വരെ(പുറത്തല്ല അകത്ത് തന്നെ) സൈക്കളോടിച്ചതിനാണ്..

സംഗതി ഇവിടം കൊണ്ടും തീരുന്നില്ല.. ജനപ്രതിനിധിയുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവരുടെയും വരവ് തന്നെ ആഗോള അധികാര ചുമതലയുള്ള മട്ടിലായിരുന്നു. എന്തു കൊണ്ടാണ് ഞങ്ങളെ താങ്കള്‍ ക്വാറന്റൈനിലായത് അറീക്കാത്തത് എന്ന് ജനപ്രതിനിധിയായ സഹോദരി തട്ടിക്കയറി. ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട സഹോദരീ.

പ്രിയപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍.

ഈ സമയത്ത് ശരീരം കൊണ്ടുമാത്രമല്ല മനസ്സുകൊണ്ടും അകറ്റണമെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത്...?

ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഈ സമയത്തും സ്വന്തത്തേക്കാളേറെ രോഗിയായ സഹോദരങ്ങള്‍ക്ക് വില കല്‍പ്പിച്ച് അവരെ നോക്കിയതാണോ ഞാന്‍ ചെയ്ത തെറ്റ് ..?

ഞാന്‍ ഈ അവസ്ഥ ചോദിച്ച് വാങ്ങിയതല്ല.

ഒരു രോഗിയെ, ഒരുപാട് രോഗികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതുകൊണ്ട് വന്നതാണ്..

നാളെ

ലോകത്തെമ്പാടും പ്രത്യേകിച്ച് കേരളത്തിലും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും നിങ്ങളെപോലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവജ്ഞയോടുള്ള പെരുമാറ്റം ഏറ്റുവാങ്ങേണ്ടവരാണോ..?. ഒരു ഡോക്ടറായ എനിക്ക് ഈ ഗതിയാണെങ്കില്‍ നാട്ടിലുള്ള ഐസൊലേഷനിലുള്ളവരും കാലാവധി കഴിഞ്ഞവരുമായ സാധാരണക്കാരോടുള്ള നിങ്ങളുടെ സംസാര രീതി എങ്ങനെയായിരിക്കും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൂട്ടായ്മയെ കുറിച്ചും ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ കുറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുന്ന, കേരളം കരകയറിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ജനസേവനം എന്നത് വെറുംവാക്കല്ലെന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.

ഒപ്പം ഒരു ഡോക്ടര്‍ എന്ന നിലയില്‍ എപ്പോഴും ആവശ്യക്കാര്‍ക്ക് വാതില്‍ തുറന്നുവച്ച എനിക്കും എന്റെ വീട്ടുകാര്‍ക്കും ചിലത് ചോദിക്കാനുണ്ട്. ഇനിയും രോഗികളെ നോക്കാനും വേണ്ടത് ചെയ്യാനും ഞാന്‍ ഇറങ്ങിത്തിരിക്കും. ചിലപ്പോള്‍ ഇനിയും ഈ അവസ്ഥ വന്നു കൂടായ്കയില്ല. അന്ന് ഈ നാട് എനിക്ക് കാവലായിരിക്കുമോ, അതോ കല്ലെറിയുമോ...?.

ആരോഗ്യ മേഖലയില്‍ ജീവന്‍ പണയംവച്ച് പണിയെടുക്കുന്ന ആയിരമായിരം പേര്‍ക്കു വേണ്ടി

ഡോക്ടര്‍ ഇദിരീസ്

പയ്യോളി


Next Story

RELATED STORIES

Share it