Emedia

മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമാക്കാന്‍ ശ്രമിച്ചാല്‍ അവസാനശ്വാസം വരെ പ്രതിരോധിക്കും; പ്രബന്ധ വിവാദത്തില്‍ ഡോ. കെ ടി ജലീല്‍

മലബാര്‍ കലാപം വര്‍ഗീയ കലാപമാണെന്നും അതിനു നേതൃത്വം നല്‍കിയ വാരിയംകുന്നത്തും ആലി മുസ് ല്യാരും വര്‍ഗീയവാദികളായിരുന്നു എന്നുമുള്ള കോണ്‍ഗ്രസ്-സംഘി വാദം നിരവധി ഉദ്ധരണികളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കി യഥാര്‍ത്ഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിലുള്ള കലിപ്പും അസഹിഷ്ണുതയുമാണ് പുറമെ ഖദറും ഉള്ളില്‍ കാക്കി നിക്കറും ധരിച്ച 'സേവ് യൂനിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി'ക്കാരുടെ പരാതിക്കാധാരമെന്ന് ചുരുക്കം.

മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമാക്കാന്‍ ശ്രമിച്ചാല്‍ അവസാനശ്വാസം വരെ പ്രതിരോധിക്കും; പ്രബന്ധ വിവാദത്തില്‍ ഡോ. കെ ടി ജലീല്‍
X

മലപ്പുറം: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ രംഗത്ത്. മലബാര്‍ കലാപം വര്‍ഗീയ കലാപമാണെന്നും അതിനു നേതൃത്വം നല്‍കിയ വാരിയംകുന്നത്തും ആലി മുസ്ല്യാരും വര്‍ഗീയവാദികളാണെന്നും സ്ഥാപിച്ചെടുക്കാനാണ് നീക്കമെങ്കില്‍ തെളിവുകള്‍ നിരത്തി അവസാന ശ്വാസംവരെ പ്രതിരോധിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ' എന്നു തുടങ്ങുന്ന പോസ്റ്റില്‍ കോണ്‍ഗ്രസിനെയും എതിര്‍ക്കുന്നുണ്ട്. എനിക്കെതിരേ കൊണ്ടുവരുന്ന ആരോപണങ്ങള്‍ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ പുതിയ ആരോപണങ്ങളുമായി ശത്രുക്കള്‍ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ്? അങ്ങാടിയില്‍ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കിട്ട് കയറുന്നതെന്നും പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചുവെന്നും ജലീല്‍ ചോദിച്ചു.

ഡോ. കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്

എന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഇംഗ്ലീഷിലുള്ള രണ്ടാം പതിപ്പ് 'Revisiting Malabar Rebellion 1921' എന്ന പേരില്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രസാധക കമ്പനികളിലൊന്നായ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ഇ കോപ്പിയും ലഭ്യമാണ്. ചിന്താ പബ്ലിക്കേഷന്‍സ് പ്രബന്ധത്തിന്റെ മലയാള വിവര്‍ത്തനം 'മലബാര്‍ കലാപം ഒരു പുനര്‍വായന' എന്ന തലക്കെട്ടിലും പുറത്തിറക്കിയിട്ടുണ്ട്. ഏഴു പതിപ്പുകള്‍ ഇതിനകം പ്രസ്തുത പുസ്തകം അച്ചടിച്ചുകഴിഞ്ഞു. ഇതിന്റെയും ഇ കോപ്പി റൈറ്റ് ഡിസി ബുക്സിനാണ് നല്‍കിയിട്ടുള്ളത്. ആര്‍ക്കുവേണമെങ്കിലും പുസ്തകത്തിന്റെ കോപ്പികള്‍ ഡിസി ബുക്സിന്റെ ഷോറൂമുകളിലും ദേശാഭിമാനി ബുക്ക് ഹൗസുകളിലും ലഭിക്കും. എന്റെ പിഎച്ച്ഡി തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടങ്ങളില്‍നിന്ന് വാങ്ങി വായിക്കാവുന്നതാണ്. ഞാനെന്റെ പിഎച്ച്ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവയ്ക്കുകയല്ല ചെയ്തത്. ജനസമക്ഷം സമര്‍പ്പിക്കുകയാണ് ചെയ്തത്.

2016-2017 കാലയളവില്‍ രചിക്കപ്പെട്ട കേരള ചരിത്രവുമായ ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള 'തനിമ' അവാര്‍ഡ് 'മലബാര്‍ കലാപം ഒരു പുനര്‍വായന' എന്ന ഞാന്‍ എഴുതിയ ഗവേഷണ പ്രബന്ധത്തിനാണ് ലഭിച്ചത്. ഇടതുപക്ഷ സഹയാത്രികരുടെ കൂട്ടായ്മയല്ല 'തനിമ'. എന്നെ മുഖ്യശത്രുവായി മുദ്രകുത്തി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള മീഡിയാവണ്‍, മാധ്യമം കുടുംബത്തിന്റെ സാംസ്‌കാരിക സംഘടനയാണത്. അവരുടെ കൈയും കാലും പിടിച്ച് ഒപ്പിച്ചെടുത്തതല്ല അവാര്‍ഡെന്നര്‍ത്ഥം. എന്റെ തിസീസിന്റെ ഏറ്റവും വലിയ പോരായ്മയായി പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്ന വാചകം ഇങ്ങനെ: 'The researcher seems to have approached the topic with a biased mind: he has not bothered to point out the most unfortunate fallout of the Mappila Rebellion'. (പക്ഷപാതപരമായ മനസ്സോടെയാണ് ഗവേഷകന്‍ വിഷയത്തെ സമീപിച്ചിട്ടുള്ളത്. മാപ്പിള കലാപത്തിന്റെ ഏറ്റവും നിര്‍ഭാഗ്യകരമായ വീഴ്ച(അണുപ്രസരണം) ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല). പരാതിക്കടിസ്ഥാനം എന്തെന്ന് ഈ വാചകത്തില്‍ നിന്നുതന്നെ സുവ്യക്തമാണ്. മലബാര്‍ കലാപം വര്‍ഗീയ കലാപമാണെന്നും അതിനു നേതൃത്വം നല്‍കിയ വാരിയംകുന്നത്തും ആലി മുസ് ല്യാരും വര്‍ഗീയവാദികളായിരുന്നു എന്നുമുള്ള കോണ്‍ഗ്രസ്-സംഘി വാദം നിരവധി ഉദ്ധരണികളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കി യഥാര്‍ത്ഥ ചരിത്രം വെളിച്ചത്തു കൊണ്ടുവരാനാണ് ശ്രമിച്ചത്. അതിലുള്ള കലിപ്പും അസഹിഷ്ണുതയുമാണ് പുറമെ ഖദറും ഉള്ളില്‍ കാക്കി നിക്കറും ധരിച്ച 'സേവ് യൂനിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റി'ക്കാരുടെ പരാതിക്കാധാരമെന്ന് ചുരുക്കം. മലബാറില്‍ നടന്ന ധീരമായ സ്വാതന്ത്ര്യസമര പോരാട്ടത്തെ തള്ളിപ്പറയാനും അതിനെ മതഭ്രാന്തന്‍മാര്‍ നടത്തിയ മതലഹളയാക്കാനുമാണ് പരാതിക്കാരുടെ പുറപ്പാടെങ്കില്‍, തെളിവുകള്‍ നിരത്തി അവസാന ശ്വാസംവരെയും അതിനെ പ്രതിരോധിക്കാന്‍ ഈയുള്ളവനുണ്ടാവും. ഏതൊരു പുസ്തകവും അങ്ങേയറ്റത്തെ വിമര്‍ശന ബുദ്ധിയോടെയും വര്‍ഗ്ഗീയ മനസ്സോടെയും വായിച്ചാല്‍ ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും വിയോജിപ്പുകളും ആര്‍ക്കും കണ്ടെത്താം. എന്റെ പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാദമീഷ്യന്‍സും വായനക്കാരുമാണ്. അല്ലാതെ പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസ്സുമായ സ്യൂഡോ സെക്കുലരിസ്റ്റുകളല്ല.

ഗവര്‍ണര്‍ക്കും പത്രങ്ങള്‍ക്കും നല്‍കിയ പരാതിയുടെ അര്‍ത്ഥശൂന്യത ചൂണ്ടിക്കാണിക്കാന്‍ ചില കാര്യങ്ങളും കൂടി സൂചിപ്പിക്കട്ടെ.

1) വിദഗ്ധരായ മൂല്യനിര്‍ണേതാക്കള്‍ 15 വര്‍ഷങ്ങള്‍ക്കുമുമ്പ് മൂല്യനിര്‍ണയം നടത്തി ശുപാര്‍ശ ചെയ്താണ്, എനിക്ക് പിഎച്ച്ഡി ലഭിച്ചത്. അന്ന് കേരളത്തില്‍ യുഡഎഫ് സര്‍ക്കാരും കേരള സര്‍വകലാശാലയില്‍ യുഡിഎഫ് നിശ്ചയിച്ച വിസിയുമായിരന്നു. മൂല്യനിര്‍ണയ സമയത്തോ, തുറന്ന വാചാ പരീക്ഷാസമയത്തോ, ആരും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.

2) ചരിത്ര ഗവേഷണത്തില്‍ പൂര്‍വപഠനങ്ങളിലെ നിഗമനങ്ങള്‍ ക്രോഡീകരിക്കുകയും, അവയിലൂന്നി പുതിയ വസ്തുത കണ്ടെത്തുന്നതും പുതിയ കാര്യമല്ല. ഇക്കാര്യം കൊണ്ടു തന്നെ ചരിത്രത്തില്‍ ഇതര വിഷയങ്ങളെ അപേക്ഷിച്ച് ഉദ്ധരണികള്‍ കൂടുതലുണ്ടാവുക സ്വാഭാവികമാണ്. എല്ലാ വിവരപ്രഭവവും(source) ഫൂട്ട് നോട്ടായും എന്റ് നോട്ടായും(end note) രേഖപ്പെടുത്തിയിട്ടുണ്ട്.

3) കൃത്യമായ പരികല്‍പനയില്‍ (Hypothesis) തുടങ്ങിയ ഗവേഷണം, പ്രാഥമികവും ദ്വിതീയവുമായ ദത്തങ്ങളുടെ (Data) പിന്‍ബലത്തിന്‍, ഗവേഷണാരംഭത്തിലെ പരികല്‍പനയെ സാധൂകരിക്കുകയാണ് ഉണ്ടായത്. അങ്ങനെ ലഭിച്ച ഫലം എങ്ങനെയാണ് പക്ഷപാതപരമാകുക?

4) സുദീര്‍ഘമായ പ്രബന്ധങ്ങളില്‍ അക്ഷര-വാക്യ പിശകുകള്‍ കടന്നുകൂടുക സാധാരണമാണ്. ഉദ്ധരണികളില്‍ നമ്മളായിട്ട് മാറ്റത്തിരുത്തലുകള്‍ വരുത്തുന്നതും അനുചിതമാകുമല്ലോ. ഏതാനും സ്ഥലങ്ങളില്‍ വരാവുന്ന അത്തരം ടൈപ്പിങ് തെറ്റുകള്‍ പ്രസിദ്ധീകരണ സമയത്ത് തിരുത്തുവാനാണ് സാധാരണയായി മൂല്യനിര്‍ണേതാക്കള്‍ പറയാറുള്ളത്. അത് കഴിവിന്റെ പരമാവധി പാലിക്കാന്‍ തിസീസ് പ്രസിദ്ധീകരിച്ചപ്പോള്‍ ശ്രമിച്ചിട്ടുമുണ്ട്.

എനിക്കെതിരേ കൊണ്ടുവരുന്ന ആരോപണങ്ങള്‍ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ പുതിയ ആരോപണങ്ങളുമായി ശത്രുക്കള്‍ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ്? അങ്ങാടിയില്‍ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു?.

Dr. KT Jaleel's arguement in PhD essay കോൺട്രോവേർസി

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ----------------------------------------- എൻ്റെ ഗവേഷണ പ്രബന്ധത്തിൻ്റെ ഇംഗ്ലീഷിലുള്ള രണ്ടാം...

Posted by Dr KT Jaleel on Monday, 9 November 2020



Next Story

RELATED STORIES

Share it