Emedia

പരിവാര്‍ ഭടന്‍മാര്‍ രാത്രി വാളുമായി വന്ന് വീട്ടുവാതില്‍ക്കല്‍ മുട്ടില്ലെന്ന് എന്താണുറപ്പ്?; അശോകന്‍ ചരുവില്‍ എഴുതുന്നു

പരിവാര്‍ ഭടന്‍മാര്‍ രാത്രി വാളുമായി വന്ന് വീട്ടുവാതില്‍ക്കല്‍ മുട്ടില്ലെന്ന് എന്താണുറപ്പ്?; അശോകന്‍ ചരുവില്‍ എഴുതുന്നു
X

കോഴിക്കോട്: 'ശ്യാമമാധവ'ത്തിനും എഴുത്തുകാരന്‍ പ്രഭാവര്‍മയ്ക്കുമെതിരേ രംഗത്തെത്തിയ സംഘപരിവാരത്തെ തന്റെ സ്വതസിദ്ധ ശൈലിയില്‍ വിമര്‍ശിക്കുകയാണ് അശോകന്‍ ചരുവില്‍. ഭക്തരായ അമ്മമാര്‍, മനസ്സില്‍ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചുപോവരുതെന്നും മണ്ണ് വാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവില്‍ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാള്‍ കേള്‍ക്കേ പറയല്ലേയെന്നും പരിഹാസ്യപൂര്‍വം ഓര്‍മിപ്പിക്കുന്നുണ്ട്.

അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ആത്മസംഘര്‍ഷം എന്ന കുറ്റം

കൃഷ്ണന്റെ ആത്മസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ചു എന്ന കുറ്റമാണേ്രത പ്രഭാവര്‍മയ്ക്കും 'ശ്യാമമാധവ'ത്തിനും എതിരായി സംഘപരിവാര്‍ ആരോപിച്ചിരിക്കുന്നത്. ദൈവത്തിന് ആത്മസംഘര്‍ഷമുണ്ടാവുമോ എന്നാണ് 'നിഷ്‌കളങ്കര്‍' ചോദിക്കുന്നത്. ശ്യാമമാധവം കോടതിയിലെത്തിയിരിക്കുന്നു. വര്‍മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം നല്‍കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

ആത്മസംഘര്‍ഷം എന്ന കുറ്റം തന്നെയാണ് 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍' എഴുതിയ കാസാന്ദ് സാക്കീസിനെതിരേ പണ്ട് മതയഥാസ്ഥിതികര്‍ ചാര്‍ത്തിയത്. കൃഷ്ണന്റെ അന്തര്‍ഗതങ്ങളും മനോവ്യാപാരങ്ങളും ആത്മപരിശോധനയും ആവിഷ്‌കരിക്കുന്നത് കുറ്റമാണെങ്കില്‍ ആ കേസില്‍ പ്രഭാവര്‍മ മാത്രമല്ല പ്രതിപ്പട്ടികയില്‍ വരിക. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കവികളും ആഖ്യായികാകാരന്‍മാരും അതിലുള്‍പ്പെടും. ഒന്നും രണ്ടും പ്രതികള്‍ നിശ്ചയമായും വ്യാസമഹര്‍ഷിയും വാല്‍മീകിയുമായിരിക്കും. രാമനെ സീതയാല്‍ വിചാരണ ചെയ്തു വിമര്‍ശിച്ച പ്രിയപ്പെട്ട കുമാരനാശാന്‍ അതിലുള്‍പ്പെടതിരിക്കുന്നതെങ്ങനെ? നമ്മുടെ എഴുത്തച്ഛന്‍ രക്ഷപ്പെടുമോ? സൂക്ഷ്മ വ്യാഖ്യാനത്തില്‍ പൂന്താനം? ജയദേവകവി? (വലിയ കുറ്റം. കഠിനശിക്ഷ ഉറപ്പ്) 'ഇനി ഞാനുറങ്ങട്ടെ' എഴുതിയ പി കെ ബാലകൃഷ്ണന്‍? 'രണ്ടാമൂഴ'ത്തിന് എംടി?

ഭക്തരായ അമ്മമാരോട് ഒരു വാക്ക്:

മനസ്സിന്‍ താലോലിച്ച് കള്ളക്കൃഷ്ണനെന്നൊന്നും വിളിച്ചുപോവരുത്. മണ്ണുവാരിത്തിന്നു, വെണ്ണകട്ടു, കുളക്കടവില്‍ ചെന്നു പെണ്ണുങ്ങളുടെ ഉടുചേല മോഷ്ടിച്ചു എന്നൊന്നും നാലാള്‍ കേള്‍ക്കേ പറയല്ലേ. രാസലീല എന്ന വാക്ക് മിണ്ടരുത്. കേസാവും. കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കേണ്ടി വരുന്നത് പോട്ടെ. പരിവാര്‍ ഭടന്‍മാര്‍ രാത്രിയില്‍ വാളുമായി വന്ന് വീട്ടുവാതില്‍ക്കല്‍ മുട്ടുകയില്ലെന്ന് എന്താണ് ഉറപ്പ്?. സൂക്ഷിക്കണം.





Next Story

RELATED STORIES

Share it