Wayanad

വയനാടിനെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ആദിവാസി സമൂഹത്തോടുമുള്ള വെല്ലുവിളി: പോരാട്ടം

വയനാടിനെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ആദിവാസി സമൂഹത്തോടുമുള്ള വെല്ലുവിളി: പോരാട്ടം
X

കല്‍പ്പറ്റ: വയനാടിനെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ആദിവാസി സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് വിലസ്ഥിരതയും ആദിവാസികള്‍ക്ക് കൃഷിഭൂമിയടക്കമുള്ള ജീവനോപാധികളും നല്‍കി വന്യജീവി ശല്യത്തിനടക്കം ശാശ്വത പരിഹാരം കണ്ട് വയനാടിന്റെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനു പകരം ടൂറിസം ലക്ഷ്യമിട്ട് വന്‍കിട മൂലധനശക്തികള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും തഴച്ചു വളരാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് കര്‍ഷക ജനതയോടും ആദിവാസി സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. പ്രതിസന്ധി നേരിടുന്ന കര്‍ഷക ജനതയ്ക്കു വേണ്ടത് കാര്‍ഷിക മേഖലക്കായുള്ള മാസ്റ്റര്‍ പ്ലാനാണ്. ആദിവാസികള്‍ക്ക് വേണ്ടത് അവരുടെ ഭൂമിയാണ്.

തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പോലെ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ടൂറിസം വികസിപ്പിക്കുന്നത് ഗോത്ര ജനതയുടെ സൈര്യ ജീവിതത്തിന് വിലങ്ങുതടിയാവും. ആദിവാസി ഊരുകളുടെ സമീപങ്ങളില്‍ വന്നിട്ടുള്ള ചെറുകിട റിസോര്‍ട്ടുകളും ഹോം സ്‌റ്റേകള്‍ പോലും അവരുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇപ്പോള്‍ തന്നെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ ജീവിതത്തെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്. കുറേ പേര്‍ക്ക് ജോലി ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ വികാസം ഇപ്പോള്‍ തന്നെ ഭൂരാഹിത്യം അനുഭവിക്കുന്ന ആദിവാസികളുടെ കുടിയിറക്കിനു കാരണമാവും.

ടൂറിസം വികസനം നാടിന്റെ പച്ചപ്പിനെയും നന്‍മയെയും കവര്‍ന്നെടുക്കുകയും സാംസ്‌കാരികവും പാരിസ്ഥിതികവുമായ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും എന്നത് ലോകത്തിന്റെയും നമ്മുടെ തന്നെയും അനുഭവങ്ങളാണ്. ബ്രഹ്മഗിരി മലനിരകളുടെയും നരിനിരങ്ങിമലയുടെയും അടിവാരത്തും വനഭൂമികള്‍ക്കിടയിലും ആണ് നിര്‍ദ്ദിഷ്ട പനവല്ലി സര്‍വ്വാണി ടൂറിസം പദ്ധതി പ്രദേശം എന്നതും ഇവിടം വയല്‍ ഉള്‍പ്പെടുന്ന കൃഷിഭൂമിയാണ് എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. പുത്തുമലയും കാപ്പിക്കളവും ഉള്‍പ്പെടെ നിരവധി പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചവരാണ്. കൊവിഡ് പോലുള്ള പകര്‍ച്ചവ്യാധിയില്‍ ലോകം അടച്ചുപൂട്ടി കിടക്കുന്ന ഈ സാഹചര്യത്തില്‍ പോലും കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതോ, ചെറുകിട ഉല്‍പ്പാദന സംരംഭങ്ങള്‍ തുടങ്ങുന്നതിനോ ഉള്ള പദ്ധതികള്‍ ആലോചിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ടൂറിസം വികസനത്തിലൂടെ ഭൂമി കച്ചവടക്കാരുടെയും വന്‍കിട നിര്‍മാണ കമ്പനികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ നീങ്ങുന്നത് ദു:ഖകരവും പ്രതിഷേധാര്‍ഹവുമാണ്.

പനവല്ലി പ്രദേശത്തെ ഭൂമി കച്ചവടത്തില്‍ കണ്ണുള്ളവരാണ് ടൂറിസത്തിന്റെ മറവില്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ടൂറിസം വികസനമല്ല വിനാശമാണ് സൃഷ്ടിക്കുക എന്ന് ആദിവാസികള്‍ ഉള്‍പ്പെടുന്ന കര്‍ഷക സമൂഹം തിരിച്ചറിയുകയും അതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും വേണം. കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം ശക്തമായ അടിത്തറയുള്ള കാര്‍ഷിക സംസ്‌കാരം തന്നെയാണെന്നും നാട് മുടിക്കുന്ന ടൂറിസമല്ലെന്ന് പ്രഖ്യാപിക്കണം. ടൂറിസം വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. ആദിവാസികള്‍ക്ക് ഭൂമിയും കര്‍ഷകര്‍ക്ക് ന്യായവിലയുമാണ് അടിയന്തിരമായ ആവശ്യം. ഇക്കാര്യത്തില്‍ രാഷ്ടീയ പാര്‍ട്ടികളും ജനകീയ പ്രസ്ഥാനങ്ങളും നിലപാട് വ്യക്തമാക്കുകയും ശക്തമായ പ്രതിഷേധം രൂപപ്പെടുത്തുകയും വേണമെന്നും പോരാട്ടം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

Minister's statement to make Wayanad a tourism destination Challenge to tribal community: Porattam

Next Story

RELATED STORIES

Share it