Thiruvananthapuram

അണ്‍ലോക്ക് നിര്‍ദേശങ്ങളിലെ അശാസ്ത്രീയത പ്രതിപക്ഷം ഇന്ന് വീണ്ടും സഭയില്‍ ഉന്നയിക്കും

അണ്‍ലോക്ക് നിര്‍ദേശങ്ങളിലെ അശാസ്ത്രീയത പ്രതിപക്ഷം ഇന്ന് വീണ്ടും സഭയില്‍ ഉന്നയിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ അശാസ്ത്രീയമായ കൊവിഡ് അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഷയം വീണ്ടും സഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. അടിയന്തരപ്രമേയമായി ഇന്ന് ഇക്കാര്യം പ്രതിപക്ഷം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ ഉള്‍പ്പെടെ മൂന്ന് വിഭാഗത്തില്‍പെടുന്നവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന ഉത്തരവാണ് ആശയക്കുഴപ്പത്തിനിടയാക്കിയിരിക്കുന്നത്. രേഖകളില്ലാതെ കടകളിലെത്തിയാല്‍ പുറത്താക്കുമെന്ന് തിരുവനന്തപുരം കലക്ടര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. പുറത്തിറങ്ങാന്‍ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്‌സിന്‍ രേഖകള്‍, പരിശോധനാഫലം, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് വിദഗ്ധരും ആവശ്യപ്പെടുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കിയേക്കും.

അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വ്യാപാരികള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ലോക്ക് ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം, കടകളിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.

Next Story

RELATED STORIES

Share it