Thiruvananthapuram

പരാതി അനന്തമായി വൈകിപ്പിച്ച തിരുവനന്തപുരം നഗരസഭയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍

പരാതി അനന്തമായി വൈകിപ്പിച്ച തിരുവനന്തപുരം നഗരസഭയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: തൊട്ടടുത്ത വസ്തുവില്‍നിന്നും മണ്ണിടിഞ്ഞ് ജീവനും സ്വത്തിനും അപകടമുണ്ടായത് കാരണം താമസം മാറിപ്പോവേണ്ടിവന്ന വ്യക്തിയുടെ പരാതി സമയബന്ധിതമായി പരിഹരിക്കാതെ അനന്തമായി വൈകിപ്പിച്ച തിരുവനന്തപുരം നഗരസഭയ്‌ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരാതി പരിഹരിക്കാന്‍ കാലതാമസമുണ്ടായതിന്റെ കാരണം ഉടന്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. പരാതിയില്‍ ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടര്‍ സ്വീകരിച്ച നടപടികള്‍ ജൂലൈ 27 നകം അറിയിക്കണമെന്ന് കമ്മീഷന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് ഉത്തരവ് നല്‍കി.

വട്ടിയൂര്‍ക്കാവ് വയലിക്കട സ്വദേശി സി കൃഷ്ണന്‍കുട്ടിയുടെ പരാതിയിലാണ് നടപടി. 2019 ഏപ്രില്‍ 26ന് ഇതേ വിഷയത്തില്‍ കമ്മീഷന്‍ ഒരു ഉത്തരവ് പാസാക്കിയിരുന്നു. എന്നാല്‍, ഉത്തരവ് നഗരസഭ നടപ്പാക്കിയില്ല. ഇതിനെതിരേ പരാതിക്കാരന്‍ വീണ്ടും കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ നഗരസഭാ സെക്രട്ടറിയില്‍നിന്നും സ്വീകരിച്ച നടപടികളെക്കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടു. നഗരസഭാ സെക്രട്ടറി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നഗരസഭാ എന്‍ജിനീയര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍ എതിര്‍കക്ഷിയായ സേതുവിന്റെ വസ്തുവില്‍നിന്നും മണ്ണിടിഞ്ഞ് വീണ് പരാതിക്കാരന്റെ വസ്തു അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി പറയുന്നു.

മണ്ണ് നീക്കം ചെയ്യാനും അതിര്‍ത്തി ബലപ്പെടുത്താനും നഗരസഭ എതിര്‍കക്ഷിക്ക് 2018 ജൂണ്‍ 18 ന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നഗരസഭയുടെ നോട്ടീസ് എതിര്‍കക്ഷി അനുസരിച്ചില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് എതിര്‍കക്ഷിക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതായും നഗരസഭാ സെക്രട്ടറിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഒരു ഫലവുമുണ്ടാവാത്തതിനാല്‍ പരാതിക്കാരന്‍ രോഗിയായ ഭാര്യക്കൊപ്പം വീട് മാറിപ്പോയി.

ജില്ലാ കലക്ടര്‍ക്ക് കത്ത് അയച്ചതെന്നാണെന്നോ സ്വീകരിച്ച തുടര്‍നടപടി എന്താണെന്നോ നഗരസഭാ സെക്രട്ടറിയുടെ റിപോര്‍ട്ടിലില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത്തരം പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതായിരുന്നു. നടപടിയില്‍ നഗരസഭ കാലതാമസം വരുത്തിയത് എതിര്‍ക്ഷിയെ സഹായിക്കാനാണെന്ന് പരാതിക്കാരന്‍ സംശയിച്ചാല്‍ അതില്‍ തെറ്റു പറയാനാവില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it