Kannur

കണ്ണൂര്‍ കോര്‍പറേഷന്‍ കാലി ചന്തയേക്കാള്‍ തരംതാഴ്ന്നു: എസ് ഡി പി ഐ

കണ്ണൂര്‍ കോര്‍പറേഷന്‍ കാലി ചന്തയേക്കാള്‍ തരംതാഴ്ന്നു: എസ് ഡി പി ഐ
X

കണ്ണൂര്‍: കോര്‍പറേഷന്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഇപ്പോള്‍വരെ കസേരകളിയും കുതിരക്കച്ചവടവും നടത്തി ഇടതു-വലതു മുന്നണികള്‍ കണ്ണൂരിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 5 വര്‍ഷക്കാലം പ്രത്യേകിച്ച് വികസനപ്രവര്‍ത്തനങ്ങളൊന്നും തന്നെ നടത്തിയില്ലെന്ന് മാത്രമല്ല, കോര്‍പറേഷനായപ്പോള്‍ പഴയ നഗരസഭയോട് ചേര്‍ക്കപ്പെട്ട പ്രദേശങ്ങളിലെ വികസനം ലക്ഷ്യമാക്കി ഒരു ബജറ്റ് പോലും അവതരിക്കപ്പെട്ടിട്ടില്ല. അവതരിക്കപ്പെട്ട ബജറ്റ് നിര്‍ദേശങ്ങളും പദ്ധതികളും വെളിച്ചം കാണാതെ കിടക്കുകയുമാണ്. അതേസമയം കൗണ്‍സിലര്‍മാരെ ചാക്കിട്ടുപിടിക്കാനും വിലക്കെടുക്കാനും ഇരു മുന്നണികളിലെയും മെംബര്‍മാര്‍ രാപ്പകലില്ലാതെ ഓടിനടന്ന് സമയം കളയുകയായിരുന്നു. മേയറെ കൈയേറ്റം ചെയ്‌തെന്ന് പറഞ്ഞ് ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചവരാണ് നിലവിലെ ഭരണ കക്ഷി. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അമ്മാനമാടുകയാണ് ജനപ്രതിനിധികള്‍. വിശ്വാസവും അവിശ്വാസവുമായി നഗര വികസനത്തിന്റെ വിലയേറിയ അഞ്ച് വര്‍ഷങ്ങളാണ് കളഞ്ഞുകുളിച്ചത്. ഈ നെറികെട്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് കോര്‍പറേഷനിലെ ഉല്‍ബുദ്ധരായ വോട്ടര്‍മാരോട് ഇരുമുന്നണികളും മറുപടി നല്‍കേണ്ടി വരും. ഇരുമുന്നണികളുടെയും കൂട്ടുകച്ചവടം കൈയുംകെട്ടി നോക്കി നില്‍ക്കുന്നതിനു പകരം കൗണ്‍സില്‍ പിരിച്ചുവിടുന്നതിന് ജില്ലാ കലക്ടര്‍ ഇടപെടണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് ഇബ്രാഹൂം കുത്തുപറമ്പ്, എ ഫൈസല്‍, സജീര്‍ കീച്ചേരി, പി ടി വി ഷംസീര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it