Ernakulam

ജീവന്‍ രക്ഷിച്ചവര്‍ക്ക് സ്‌നേഹസമ്മാനവുമായി എം എ യൂസഫലി

ജീവന്‍ രക്ഷിച്ചവര്‍ക്ക് സ്‌നേഹസമ്മാനവുമായി എം എ യൂസഫലി
X

കൊച്ചി: ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോള്‍ ആരെന്ന് പോലും അറിയാതെ ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പനങ്ങാട്ടെ നാട്ടുകാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫ് അലി. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം എല്ലാവരെയും നേരില്‍കണ്ട് നന്ദി അറിയിക്കുമെന്ന വാക്കാണ് അദ്ദേഹം നിറവേറ്റിയത്. അപകടസമയത്ത് ഓടിയെത്തിയ പ്രദേശവാസിയായ രാജേഷിന്റെ വീട്ടിലേക്കാണ് യൂസഫലി ആദ്യമെത്തിയത്. രാജേഷിനെയും ഭാര്യയും പോലിസ് ഉദ്യോഗസ്ഥയുമായ ബിജിയെയും കണ്ട് വിലമതിക്കാനാവാത്ത രക്ഷാപ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു.

ഹെലികോപ്റ്റര്‍ പെട്ടെന്ന് ചതുപ്പിലേക്ക് ഇടിച്ചിറങ്ങിയപ്പോള്‍ ആരാണെന്നോ എന്താണെന്നോ അറിയാതെ, പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ ഇരുവരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് യൂസഫലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍കൂടി ഓര്‍ത്തെടുത്തു. അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് രാജേഷായിരുന്നു. അവിടെ നിന്ന് കുടപിടിച്ച് യൂസഫലിയെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരെയും മാറ്റാന്‍ സഹായിച്ചതും പ്രഥമശുശ്രൂഷ നല്‍കിയതും രാജേഷാണ്. ഒരു നിമിഷം പോലും മടിച്ചുനില്‍ക്കാതെ പോലിസ് സ്‌റ്റേഷനിലേക്ക് ഓടിപ്പോയി വിവരമറിയിച്ച ബിജിയുടെ സമയോചിതമായ ഇടപെടലും യൂസഫലി ഓര്‍ത്തെടുത്തു.

അജ്ഞാതനായ ഒരാളെന്ന് കരുതി മാറിനില്‍ക്കാതെ വിലമതിക്കാനാവാത്ത മനുഷ്യത്വപരമായ ഇടപെടലാണ് നാട്ടുകാര്‍ ഒന്നാകെ നടത്തിയതെഎന്ന് അദ്ദേഹം പറഞ്ഞു. 20 മിനിറ്റോളം രാജേഷിനും കുടുംബത്തോടൊപ്പം യൂസഫലി ചെലവഴിച്ചു. കുടുംബത്തിന് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് യൂസഫലി മടങ്ങിയത്. ബന്ധുവിന്റെ കല്യാണ വിവരം അറിയിച്ച രാജേഷിനോട് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. പിന്നീട് അപകടസ്ഥലത്തേക്ക് രാജേഷിനും ബിജിയ്ക്കുമൊപ്പം പോയി. ജീവന്‍ തിരികെത്തന്ന മണ്ണിനോട് നന്ദി പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥന്‍ പീറ്ററിനെ കാണാനായിരുന്നു അടുത്ത യാത്ര. പീറ്ററിനും കുടുംബത്തിനുമൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ചു. എല്ലാത്തിനും നന്ദി പറഞ്ഞു. സ്‌നേഹ സമ്മാനങ്ങള്‍ കൈമാറി മടക്കം. ഇക്കഴിഞ്ഞ ഏപ്രില്‍ 11നായിരുന്നു യൂസഫലിയും ഭാര്യയും അടക്കം ഏഴുപേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. കടവന്ത്ര ചെലവന്നൂരിലെ വസതിയില്‍നിന്ന് നെട്ടൂരിലെ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ പോവുമ്പോഴായിരുന്നു അപകടം. അപകടം നടന്ന് എട്ടുമാസമാവുമ്പോഴും വീടുകളിലെത്തി നന്ദിയറിയിക്കാന്‍ സമയം കണ്ടെത്തിയ യൂസഫലിയോട് പ്രദേശവാസികള്‍ സന്തോഷം പങ്കുവച്ചു.

Next Story

RELATED STORIES

Share it