Big stories

വഖ്ഫ് ബോര്‍ഡ് അഴിമതി: ബി എം ജമാല്‍ അടക്കം നാലുപേരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

വഖ്ഫ് ബോര്‍ഡ് അഴിമതി: ബി എം ജമാല്‍ അടക്കം നാലുപേരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി
X

പി സി അബ്ദുല്ല

കൊച്ചി: സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രണ്ടുലക്ഷം കോടിയുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്‌തെന്ന കേസില്‍ ബോര്‍ഡ് സിഇഒയും മുന്‍ ചെയര്‍മാനുമടക്കം നാലുപേര്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. 2016 ല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട കേസിലാണ് നിര്‍ണായക വഴിത്തിരിവ്. വഖ്ഫ് ബോര്‍ഡ് സിഇഒ ബി എം ജമാല്‍, മുന്‍ ചെയര്‍മാന്‍ സൈദാലിക്കുട്ടി, നിലവില്‍ അംഗമായ സൈനുദ്ദീന്‍, മുന്‍ ബോര്‍ഡ് അംഗവും മുസ്‌ലിം ലീഗ് നേതാവുമായ എം സി മായിന്‍ ഹാജി എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ നാലുവര്‍ഷമായി വിജിലന്‍സ് നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു.

വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. 2017 ജനുവരി 31നകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ജഡ്ജി പി മാധവന്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. പരാതി നേരത്തെ ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് എസ്പി ശശിധരന്‍ നല്‍കിയ ക്വിക്ക് വെരിഫിക്കേഷന്‍ റിപോര്‍ട്ട് പരിഗണിച്ചാണ് അന്ന് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ കാലയളവില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രണ്ടുലക്ഷം കോടിയുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നാണ് പരാതി. കുടുതല്‍ പലിശ ലഭിക്കാന്‍ വഖ്ഫ് ബോര്‍ഡിന്റെ പണം സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി വിധി മറികടന്ന് അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കി. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നിയമനം നടത്തി വഖ്ഫിന്റെ ലക്ഷങ്ങള്‍ നഷ്ടമാക്കി.

മുന്‍ വഖ്ഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അഹമ്മദ് കബീറിന്റെ ഭാര്യയെ തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി നിയമിച്ചു. മറ്റ് ക്ലാര്‍ക്കുമാരെ എംപ്ലോയ്‌മെന്റ് മുഖാന്തരം നിയമിച്ചപ്പോള്‍ ഇതുമാത്രം നേരിട്ടായിരുന്നു നിയമനം. പ്രായപരിധി കഴിഞ്ഞവരെ ബോര്‍ഡില്‍ നിയമിച്ചു, കേന്ദ്രസര്‍ക്കാരിന്റെ സഹായം സ്വീകരിച്ച് ഒരു മാനദണ്ഡവുമില്ലാതെ കേന്ദ്രപദ്ധതിയില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി, കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍നിന്ന് വായ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് കാട്ടി തുടങ്ങിയ നിരവധി പരാതികളാണ് ബോര്‍ഡിനെതിരേ വിജിലന്‍സ് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. അഴിമതി സംബന്ധിച്ച് മൊത്തം 47 ആരോപണങ്ങളാണ് പരാതിക്കാരന്‍ കോടതിയില്‍ ഉയര്‍ത്തിയത്.

Next Story

RELATED STORIES

Share it