Big stories

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ല; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടില്ല; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
X

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോവുന്നു. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ ആവശ്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മുസ്‌ലിം സംഘടനകളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം മാറ്റുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്‌ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. നിയമം മാറ്റാന്‍ ഭേദഗതി കൊണ്ടുവരും. മുസ്‌ലിം സമുദായ നേതാക്കളുടെ യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കും. വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് രഹസ്യതീരുമാനമല്ല. അന്ന് മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്നും ഉയര്‍ന്ന ഏകപ്രശ്‌നം നിലവിലെ ജീവനക്കാര്‍ക്ക് ജോലി പോവുമെന്നായിരുന്നു. എന്നാല്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ അത് പാസാക്കിയത്. കുറച്ചുകാലം പിന്നിട്ടപ്പോള്‍ ലീഗ് ഇത് ഉന്നയിക്കുകയും പൊതുപ്രശ്‌നമായി വരികയും ചെയ്തു.

വഖ്ഫ് ബോര്‍ഡ് യോഗമാണ് പിഎസ്‌സിക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത്. 2016 ജൂലൈ 19നാണ് വഖ്ഫ് ബോര്‍ഡിന്റെ യോഗം ഒഴിവുവരുന്ന തസ്തികകളിലേക്ക് പിഎസ്‌സി മുഖേനെ നിയമനം നടത്തുന്നതിന് തത്വത്തില്‍ തീരുമാനമെടുക്കുന്നത്. ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധനക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്ന ഘട്ടത്തിലോ നിയമസഭയിലെ ചര്‍ച്ചകളിലോ വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടരുതെന്ന ആവശ്യം ആരുമുന്നയിച്ചിരുന്നില്ല എന്നുള്ളതാണ് വസ്തുത.

നിയമനിര്‍മാണത്തെ തുടര്‍ന്ന് മുസ്‌ലിം സാമുദായിക സംഘടനകള്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചു. അങ്ങനെ വന്നപ്പോള്‍ വഖ്ഫ് ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. തുറന്ന സമീപനത്തോടെ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കൂ എന്ന് യോഗത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. യോഗത്തിലുയര്‍ന്നു വന്ന അഭിപ്രായം കൂടി പരിഗണിച്ചുമാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ ഉള്ളുവെന്നും അന്നുതന്നെ വ്യക്തമാക്കിയിരുന്നതാണ്. പങ്കെടുത്ത എല്ലാ സംഘടനകളും സര്‍ക്കാരിന്റെ തുറന്ന മനസിനോട് യോജിപ്പ് പ്രകടിപ്പിക്കുകയും അതിനോടൊപ്പം നില്‍ക്കുകയും ചെയ്തതാണ്.

അതിന്റെ വെളിച്ചത്തില്‍ പിഎസ്‌സി വഴി നടത്തുന്നതിനുള്ള യാതൊരു തുടര്‍നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്നുള്ള നിയമഭേഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമഭേദഗതിയോടെ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖ്ഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. അന്ന് കുഞ്ഞാലിക്കുട്ടി സഭയിലുണ്ടായിരുന്നില്ല. അന്ന് ലീഗ് ഉയര്‍ത്തിയ പ്രശ്‌നം നിലവില്‍ ഉള്ളവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്നത് മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it