Big stories

കൊറോണ മരണം 7164; അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി

കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയില്‍ 18നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) അറിയിച്ചു.

കൊറോണ മരണം 7164;  അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി
X

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയില്‍ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.

കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയില്‍ 18നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) അറിയിച്ചു. പൂര്‍ണ ആരോഗ്യമുള്ള 45 വളന്റിയര്‍മാരിലാണ് വാക്‌സിന്‍ കുത്തിവെക്കുകയെന്ന് അമേരിക്കന്‍ ഗവണ്‍മെന്റിലെ ഉന്നതരെ ഉദ്ധരിച്ച് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്.

ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്‌സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

mRNA-1273 എന്നാണ് കൊറോണ വാക്‌സിന്റെ കോഡ് നാമം. യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്‌സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ എന്ന ബയോടെക്‌നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് പുതിയ കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

തിങ്കളാഴ്ചയാണ് ആദ്യത്തെയാളില്‍ വാക്‌സിന്‍ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു.

കൊവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ നിരുപദ്രവകരമായ ജനിതക കോഡിന്റെ പകര്‍പ്പ് ഉള്‍ക്കൊള്ളുന്നതാണ് വാക്‌സിന്‍. വാക്‌സിന്‍ പരീക്ഷണം മൊത്തത്തില്‍ ഗുണകരമാണോ എന്നറിയാന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കൊവിഡ് 19നെതിരെയുള്ള വാക്‌സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.

വാക്‌സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്‍രിയര്‍മാരില്‍ വാക്‌സിന്‍ കുത്തിവെക്കുക. 28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ് കുത്തിവെക്കുക. വാക്‌സിന്‍ നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. കൊവിഡ് 19ന് ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Next Story

RELATED STORIES

Share it