Big stories

കൊവിഡിന്റെ മറവിൽ ചില രാജ്യങ്ങള്‍ അമിതാധികാരം പ്രയോഗിക്കുന്നു: യുഎൻ

വംശീയതയില്‍ അധിഷ്ഠിതമായ ദേശീയത, മനുഷ്യാവകാശങ്ങള്‍ക്കുള്ള തിരിച്ചടി തുടങ്ങിയവയൊക്കെ പല രാജ്യങ്ങളിലും വര്‍ധിച്ചുവരുന്നു

കൊവിഡിന്റെ മറവിൽ ചില രാജ്യങ്ങള്‍ അമിതാധികാരം പ്രയോഗിക്കുന്നു: യുഎൻ
X

ന്യൂയോര്‍ക്ക്: കൊവിഡ് 19 മഹാമാരി ആഗോളവ്യാപകമായി സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യം മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള അവസരമാക്കരുതെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറസ്. ഈ സാഹചര്യം മുതലെടുത്ത് ചില രാജ്യങ്ങളില്‍ വന്‍ തോതില്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ നടപ്പാക്കുന്നുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങളുടേതായ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ യുഎന്‍ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. മഹാമാരി ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് മനുഷ്യാവകാശങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെയും സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് യുഎന്‍ റിപോര്‍ട്ട്.

കൊറോണ വൈറസ് വ്യാപനത്തില്‍ വിവേചനങ്ങളൊന്നും ബാധകമല്ലെങ്കിലും അതുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മൂലം വിവേചനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് ഗുട്ടറസ് ചൂണ്ടിക്കാട്ടി. മഹാമാരി മൂലം ചില സമൂഹങ്ങളില്‍ അനുഗുണമല്ലാത്ത ചില പ്രതിഫലനങ്ങള്‍ കാണപ്പെടുന്നുണ്ട്. ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യംവെച്ച് വലിയതോതിലുള്ള വിദ്വേഷ പ്രസംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സുരക്ഷാ വെല്ലുവിളികള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്നുവരുന്നതായും ഗുട്ടറസ് വ്യക്തമാക്കി.

കുടിയേറ്റക്കാര്‍, അഭയാര്‍ഥികള്‍, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഈ സാചര്യത്തില്‍ കൂടുതലായി പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. ലോകത്ത് 131 രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. ഇതില്‍ 30 രാജ്യങ്ങള്‍ മാത്രമാണ് മേല്‍പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുള്ളത്. പലയിടത്തും പൗരസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും അപകടനിലയിലാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വംശീയതയില്‍ അധിഷ്ഠിതമായ ദേശീയത, വ്യക്തികേന്ദ്രീകൃതമായ അധികാരക്രമം, മനുഷ്യാവകാശങ്ങള്‍ക്കുള്ള തിരിച്ചടി തുടങ്ങിയവയൊക്കെ പല രാജ്യങ്ങളിലും വര്‍ധിച്ചുവരുന്നു. അമിതാധികാരം പ്രയോഗിക്കാനുള്ള അവസരമായി ചില രാജ്യങ്ങള്‍ മഹാമാരിയെ ഉപയോിഗിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് ഉദാഹരണമായി ഏതെങ്കിലും രാജ്യത്തിന്റെ പേരെടുത്ത് പറയാന്‍ യുഎന്‍ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it