Big stories

രാജ്യത്ത് 'ഭരണഘടനയുടെ' മറവില്‍ 'മതഭ്രാന്ത്' വളരുന്നുവെന്ന് ആര്‍എസ്എസ്

രാജ്യത്ത് വളര്‍ന്നുവരുന്ന മതഭ്രാന്തിന്റെ ഭീകരമായ രൂപം പലയിടത്തും വീണ്ടും തലയുയര്‍ത്തി. കേരളത്തിലും കര്‍ണാടകയിലും ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകരുടെ ക്രൂരമായ കൊലപാതകങ്ങള്‍ ഈ വിപത്തിന്റെ ഉദാഹരണമാണ്.

രാജ്യത്ത് ഭരണഘടനയുടെ മറവില്‍ മതഭ്രാന്ത് വളരുന്നുവെന്ന് ആര്‍എസ്എസ്
X

മുംബൈ: രാജ്യത്ത് 'ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും' പേരില്‍ 'മതഭ്രാന്ത്' വളരുന്നുണ്ടെന്നും 'സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവേശിക്കാന്‍ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു,' എന്നും ആര്‍എസ്എസ് ശനിയാഴ്ച പുറത്തിറക്കിയ 2022ലെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു. 'ഈ വിപത്തിനെ പരാജയപ്പെടുത്താന്‍' സംഘടിത ശക്തിയോടെയുള്ള എല്ലാ ശ്രമങ്ങള്‍ക്കും ആഹ്വാനം ചെയ്യുകയാണെന്നും ആര്‍എസ്എസ് പറയുന്നു.

'രാജ്യത്ത് വളര്‍ന്നുവരുന്ന മതഭ്രാന്തിന്റെ ഭീകരമായ രൂപം പലയിടത്തും വീണ്ടും തലയുയര്‍ത്തി. കേരളത്തിലും കര്‍ണാടകയിലും ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകരുടെ ക്രൂരമായ കൊലപാതകങ്ങള്‍ ഈ വിപത്തിന്റെ ഉദാഹരണമാണ്. വര്‍ഗീയ ബോധം, റാലികള്‍, പ്രകടനങ്ങള്‍, ഭരണഘടനയുടെയും മത സ്വാതന്ത്ര്യത്തിന്റെയും മറവില്‍ സാമൂഹിക അച്ചടക്കം, ആചാരങ്ങള്‍, കീഴ്‌വഴക്കങ്ങള്‍ എന്നിവയുടെ ലംഘനം എന്നിവ വര്‍ധിക്കുന്നു. നിസ്സാര കാരണങ്ങളാല്‍ പ്രേരിതമായും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചും, അക്രമത്തിന് പ്രേരിപ്പിക്കുന്ന നികൃഷ്ടമായ പ്രവൃത്തികളുടെ പരമ്പര വര്‍ധിച്ചുവരികയാണ്, 'വാര്‍ഷിക റിപോര്‍ട്ട് പറയുന്നു.

'സര്‍ക്കാര്‍ സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി തോന്നുന്നു. ഇതിനെല്ലാം പിന്നില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള ഗഹനമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തോന്നുന്നു'. റിപോര്‍ട്ടില്‍ പറയുന്നു. സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരേ കര്‍ണാടകയില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ആര്‍എസ്എസ് പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി സംഘ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ കണക്കെടുക്കാനും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ആര്‍എസ്എസ് ഗുജറാത്തില്‍ അഖില ഭാരതീയ പ്രതിനിധി സഭാ ബൈഠക് നടത്തുന്നതിനിടെയാണ് റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആര്‍എസ്എസിന്റെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന സംഘടനയാണ് എബിപിഎസ്, സംഘത്തിന്റെ എല്ലാ ഉന്നതപ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

'പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുക്കളുടെ ആസൂത്രിത മതപരിവര്‍ത്തനത്തെക്കുറിച്ച് തുടര്‍ച്ചയായ വിവരങ്ങളുണ്ട്. ഈ വെല്ലുവിളിക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ഈ പ്രവണത തടയാന്‍ ഹിന്ദു സമൂഹത്തിലെ സാമൂഹികവും മതപരവുമായ നേതൃത്വങ്ങളും സ്ഥാപനങ്ങളും ഒരു പരിധിവരെ ഉണര്‍ന്ന് സജീവമായിട്ടുണ്ട് എന്നത് ശരിയാണ്. കൂടുതല്‍ ആസൂത്രിതമായി ഈ ദിശയില്‍ സംയുക്തവും ഏകോപിതവുമായ ശ്രമങ്ങള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു,' റിപോര്‍ട്ട് പറയുന്നു.

ഹിന്ദു സമൂഹം ഉണര്‍ന്ന് ആത്മാഭിമാനത്തോടെ നിലകൊള്ളുമ്പോള്‍, 'ഇത് സഹിക്കാത്ത ശത്രുശക്തികള്‍' സമൂഹത്തില്‍ ദുഷിച്ച അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 'രാജ്യത്ത് വര്‍ധിച്ചുവരുന്ന വിഭജന ഘടകങ്ങളുടെ വെല്ലുവിളിയും ഭയാനകമാണ്. ഹിന്ദു സമൂഹത്തില്‍ തന്നെ ഉയര്‍ന്നുവരുന്ന വിവിധ പിളര്‍പ്പുകള്‍ക്കുള്ള പ്രവണതകള്‍ വഴി സമുദായത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. സെന്‍സസ് വര്‍ഷം അടുക്കുമ്പോള്‍, അവര്‍ ഹിന്ദുക്കളല്ലെന്ന് പ്രചരിപ്പിച്ച് ഒരു ഗ്രൂപ്പിനെ സ്വാധീനിക്കുന്ന സംഭവങ്ങളുണ്ട്,' ഹിന്ദുത്വത്തിനെതിരെ 'അനാവശ്യമായ' ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നും ആര്‍എസ്എസ് കൂട്ടിച്ചേര്‍ത്തു.

ഇതെല്ലാം രാജ്യത്തും വിദേശത്തും ബൗദ്ധിക വേഷത്തില്‍ അവതരിപ്പിക്കാന്‍ ക്ഷുദ്രകരമായ അജണ്ട പ്രവര്‍ത്തിക്കുന്നു, പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചും പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഘം മേല്‍പ്പാലത്തില്‍ കുടുങ്ങിയ സംഭവത്തെക്കുറിച്ചും റിപോര്‍ട്ടില്‍ പറയുന്നു. '2021 മെയ് മാസത്തില്‍ ബംഗാളില്‍ നടന്ന സംഭവങ്ങള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെയും മതഭ്രാന്തിന്റെയും ഫലമായിരുന്നു,' റിപോര്‍ട്ടിലെ ആഖ്യാനം ഇങ്ങനെയായിരുന്നു.

'രാഷ്ട്രീയ മേഖലയില്‍ മല്‍സരം അനിവാര്യമാണ്, എന്നാല്‍ അത് ആരോഗ്യകരമായ മനോഭാവത്തിലായിരിക്കണം, ജനാധിപത്യത്തിന്റെ പരിധിക്കുള്ളില്‍ ആയിരിക്കണം. ഒരു പരിപാടിക്ക് പോകുമ്പോള്‍ രാജ്യത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രധാന റോഡില്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ തടഞ്ഞത് ഏറ്റവും അപലപനീയമായ സംഭവം ആയിരുന്നു. ഈ ഹീനമായ പ്രവൃത്തി രാഷ്ട്രീയ മര്യാദ, കേന്ദ്രസംസ്ഥാന ബന്ധം, ഭരണഘടനാ പദവികളോടുള്ള വികാരം മുതലായവയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it