Big stories

കടല്‍ മാര്‍ഗവും തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

കടല്‍ മാര്‍ഗവും തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി
X

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം സ്തംഭിപ്പിച്ചുള്ള മല്‍സ്യത്തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ തിങ്കളാഴ്ച രാവിലെ കരയും കടലും ഉപരോധിച്ച് സമരക്കാര്‍ കരുത്ത് തെളിയിച്ചു. കരമാഗവും കടല്‍ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. അന്താരാഷ്ട്ര തുറമുഖ പദ്ധതിപ്രദേശത്തെ കരഭാഗവും അനുബന്ധ നിര്‍മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്.

പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോള്‍ സമരക്കാരില്‍ ഒരുസംഘം കടല്‍ മാര്‍ഗവും നിര്‍മാണസ്ഥലത്തേക്കെത്തി പ്രദേശം വളയുകയായിരുന്നു. ബാരിക്കേഡുകളും ഗേറ്റുകളും മറികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളില്‍ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടല്‍ വഴി തുറമുഖം വളഞ്ഞത്.

പൂന്തുറ, ചെറിയതുറ, വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍, സെന്റ് സേവ്യേഴ്‌സ് ചെറിയ പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ പൂന്തുറയിലെത്തിയ ശേഷം സമരമുഖത്തേക്ക് രാവിലെ ഒമ്പതിന് മാര്‍ച്ച് ചെയ്തു. അതോടൊപ്പം വിഴിഞ്ഞം തുറമുഖത്ത് നിന്ന് 300 ലധികം വളളങ്ങളിലെത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ അദാനി പോര്‍ട്ടിന്റെ മൗത്ത് ലക്ഷ്യമാക്കി പുറപ്പെട്ടു. കരമാര്‍ഗമെത്തിയവര്‍ തുറമുഖത്തിനുള്ളില്‍ പ്രവേശിച്ച് കടലിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ശേഷം സമരപ്പന്തലിലേക്ക് മടങ്ങി.

പൂന്തുറ ഇടവക വികാരി ഫാ. എ ആര്‍ ജോണിന്റെ നേതൃത്വത്തിലാണ് സമരക്കാര്‍ തുറമുഖപദ്ധതി പ്രദേശത്തേക്ക് എത്തിയത്. പൂന്തുറ ഇടവകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെറിയതുറ നിന്ന് ഫാ. സന്തോഷ്‌കുമാര്‍, ഫാ.ഡിജോ എന്നിവരും നേതൃത്വം നല്‍കി. തുറമുടക്കിയാണ് സമരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുക്കുകയെന്ന് സമരസമിതി കണ്‍വീനര്‍ പാട്രിക് മൈക്കിള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

Next Story

RELATED STORIES

Share it