Big stories

'പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല': ഡല്‍ഹി സൂഫി സമ്മേളനത്തിന്റേത് ഒളിഅജണ്ടയെന്ന് പ്രതിനിധികള്‍

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: ഡല്‍ഹി സൂഫി സമ്മേളനത്തിന്റേത് ഒളിഅജണ്ടയെന്ന് പ്രതിനിധികള്‍
X

ന്യൂഡല്‍ഹി: സൂഫി മതമേലധ്യക്ഷന്മാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ ഇന്റര്‍ഫേത്ത് കോണ്‍ഫ്രന്‍സ് പ്രതിനിധികള്‍. അങ്ങനെയൊരു പ്രമേയമോ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ഒരു പരാമര്‍ശമോ യോഗത്തിലുണ്ടായിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളാണ് വാര്‍ത്ത നല്‍കിയ സംഘാടകര്‍ക്കെതിരേ രംഗത്തുവന്നത്.

ജൂലൈ 30ന് നടന്ന ആള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ ഇന്റര്‍ഫേത്ത് കോണ്‍ഫ്രന്‍സില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് ഒരു പ്രമേയം പാസ്സാക്കിയെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. അതിനെതിരേയാണ് പ്രതിനിധികള്‍ രംഗത്തുന്നിരിക്കുന്നത്.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും അങ്ങനെയൊരു പ്രമേയം യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നും പ്രതിനിധികളിലൊരാളായ ശ്രീ സ്വാമി സാരങ് പറഞ്ഞു. അങ്ങനെയൊരു അഭിപ്രായം ആരും പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സൗഹാര്‍ദം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടും സമ്മേളനത്തില്‍ സംസാരിക്കാനുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് സ്വാമി സാരംഗ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവകാശപ്പെട്ടു. പോപുലര്‍ ഫ്രണ്ടിനെതിരേ എപ്പോള്‍, എവിടെയാണ് പ്രമേയം പാസാക്കിയതെന്ന് തനിക്ക് അറിയില്ല. അതേസമയം പോപുലര്‍ ഫ്രണ്ട് വിശേഷിപ്പിക്കുന്ന പോലെ താന്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഏജന്റല്ലെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ ഇസ് ലാമിക പണ്ഡിതനായ സയ്യിദ് സല്‍മാന്‍ നദ്‌വിയുടെ അഭിപ്രായമാണെന്ന് തനിക്കെന്നും സ്വാമി സാരംഗ് പ്രസ്താവിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിലെ പ്രസംഗകരില്‍ ഒരാളായിരുന്നു സല്‍മാന്‍ നദ്‌വി. പ്രമേയത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടശേഷം നിരോധനമെന്ന ആശയത്തോട് തനിക്ക് യോജിപ്പില്ലെന്ന അഭിപ്രായത്തോടെ അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

സമ്മേളനത്തില്‍ ഒരു പ്രമേയവും പാസാക്കിയിട്ടില്ലെന്നും ആര്‍എസ്എസ്സിനെയോ വിഎച്ച്പിയെയോ മാത്രമല്ല ഒരു സംഘടനയെയും നിരോധിക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന് വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ് ലാമി, തബ്ലീഗി ജമാഅത്ത്, ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവ നിരോധിക്കണമെന്ന ആവശ്യത്തോടും തന്റെ അഭിപ്രായം അതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ശ്രീ സ്വാമി സാരങ്

ശ്രീ സ്വാമി സാരങ്


മറ്റൊരു പ്രതിനിധി പ്രൊഫ. മൊഹ്‌സിന്‍ ഉസ്മാനി നദ്‌വിയും സ്വാമി സാരംഗിന്റെയും മൗലാന സല്‍മാന്‍ നദ്‌വിയുടെയും അഭിപ്രായങ്ങളോട് യോജിച്ചു. തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഞാന്‍ ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നു; രാജ്യത്തെ നിലവിലെ അപകടകരമായ വര്‍ഗീയ സാഹചര്യത്തില്‍നിന്ന് എങ്ങനെ കരകയറാം എന്നതിനെക്കുറിച്ചുള്ള എന്റെ ആശയങ്ങള്‍ പങ്കിടാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ സമ്മേളനത്തിന് പോയത്'- അദ്ദേഹം പറഞ്ഞു. മൗലാന സല്‍മാന്‍ നദ്‌വിയാണ് പ്രൊഫ. ഉസ്മാനിയെ സമ്മേളനത്തിന് ക്ഷണിച്ചതത്രെ.

സൂഫി കൗണ്‍സിലിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലെന്നും സല്‍മാന്‍ നദ്‌വി വിളിച്ചതുകൊണ്ട് അവിശ്വസിച്ചില്ലെന്നും ഹിഡന്‍ അജണ്ടയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ യോഗത്തില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടില്ലെന്ന കാര്യം അദ്ദേഹവും ഉറപ്പിച്ചുപറഞ്ഞു.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണെന്ന പ്രമേയം വലിയ വിവാദമായിരുന്നു. പോപുലര്‍ ഫ്രണ്ട് നേതാക്കളും ഇതിനെതിരേ രംഗത്തുവന്നു. ആര്‍എസ്എസ് അനുകൂലികളാണ് സൂഫികളെന്ന പേരില്‍ യോഗം വിളിച്ചുചേര്‍ത്തതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി മുഹമ്മദ് ഷാകിഫ് ആരോപിച്ചു.

ഓള്‍ ഇന്ത്യ സൂഫി സജ്ജദാനശിന്‍ കൗണ്‍സില്‍ ചില സൂഫി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. ഖവാജ മൊയ്‌നുദ്ദീന്‍ ചിഷ്തി ദര്‍ഗ അജ്മീറിലെ ദിവാനായിരുന്ന സയ്യിദ് സൈനുല്‍ ആബെദീന്റെ മകനാണ് കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് നസീറുദ്ദീന്‍ ചിഷ്തി.

1955ലെ ദര്‍ഗാ ഖ്വാജാ സാഹിബ് നിയമം അനുസരിച്ച്, ദിവാന് മതപരമായ സ്ഥാനമൊന്നുമില്ല. മറിച്ച് ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ്.

Next Story

RELATED STORIES

Share it