Big stories

നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടു; വൈകീട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച

നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടു; വൈകീട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച
X

പട്‌ന: നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്‍ഡിഎയില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ച അദ്ദേഹം ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിഎയുമായി വേര്‍പിരിയാനുളള തീരുമാനമെടുക്കുന്നതിനു മുന്നോടിയായി അദ്ദേഹം എംഎല്‍എമാരുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ പ്രതീക്ഷിക്കാമെന്ന് ജെഡി(യു) നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായാണ് അദ്ദേഹം ഗവര്‍ണറെ കാണുക. പ്രതിപക്ഷം നിതീഷിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിതീഷിന്റെ എന്‍ഡിഎയില്‍ നിന്നുള്ള പുറത്തുപോകലിനെക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി ബീഹാര്‍ ഘടകം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ജെഡിയുവിനെ പിളര്‍ത്താന്‍ അമിത് ഷാ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് നിതീഷിന്റെ ജെഡി(യു) സഖ്യം വിടാന്‍ തീരുമാനിച്ചത്.

2017ല്‍ നിതീഷിന്റെ ജെഡി(യു)വും ബിജെപിയും തമ്മില്‍ കൈകോര്‍ത്തതിനുശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷത്തിലൂടെയാണ് എന്‍ഡിഎ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോകുന്നത്.

തന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ അകറ്റാനും തന്റെ സ്വാധീനം കുറയ്ക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന് നിതീഷ്‌കുമാര്‍ ആരോപിക്കുന്നു. ഇക്കാര്യം ജെഡി(യു)പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് തുറന്നുപറയുകതന്നെ ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നിതീഷിനെതിരേ ചരടുവലിച്ചുവെന്ന് ജെഡി(യു) ആരോപിച്ചിരുന്നു. ബിജെപി മേധാവി ജെ പി നദ്ദയുടെ ഒരു പരാമര്‍ശവും വ്യാപകമായി ജെഡി(യു) വൃത്തങ്ങള്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. ബിജെപി മാത്രമേ നിലനില്‍ക്കൂ എന്നും പ്രാദേശിക പാര്‍ട്ടികള്‍ അപ്രത്യക്ഷമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് തങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പ്രസ്താവനയായാണ് നിതീഷ്പക്ഷം കരുതുന്നത്.

നിലവില്‍ ആര്‍ജെഡിയാണ് നിയമസഭയിലെ ഏറ്റവും വലിയ കക്ഷി. ആര്‍ജെഡി, ജെഡി(യു), കോണ്‍ഗ്രസ് എന്നിവര്‍ ഒരുമിച്ച് നിന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവും.

അമിത് ഷാ തങ്ങളെ റിമോട്ട് കണ്‍ട്രോള്‍വച്ച് നിയന്ത്രിക്കുകയാണെന്ന് ജെഡി(യു) പറയുന്നു. ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിലെ ഏക ജെഡി(യു) മന്ത്രി ആര്‍ സി പി സിങ് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസഭാ അംഗമായ ഇദ്ദേഹത്തെ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ലെന്ന ജെഡി(യു)വിന്റെ തീരുമാനമാണ് വിനയായത്. അതിനര്‍ത്ഥം ഇദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് പുറത്താവുമെന്നാണ്. താമസിയാതെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിധീഷ് കുമാര്‍ പങ്കെടുത്തില്ല, സുഖമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ അന്നേ ദിവസം മുഖ്യമന്ത്രി പട്‌നയില്‍ മൂന്ന് പരിപാടികളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it