Big stories

മണിപ്പൂരില്‍ വെടിവയ്പ്; ആകെ മരണം 54

മണിപ്പൂരില്‍ വെടിവയ്പ്; ആകെ മരണം 54
X

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ സൈന്യത്തിന്റെ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ചുരാചന്ദ്പൂരില്‍ നിന്ന് മെയ്തികളെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവയ്പുണ്ടായത്. സൈനിക വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുക്കി സമുദായ അംഗങ്ങള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. മണിപ്പൂരില്‍ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ 54 പേര്‍ മരണപ്പെട്ടതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണസംഖ്യ 17 ആണെന്നാണ് സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തത്. മരിച്ച 54 പേരില്‍ 16 മൃതദേഹങ്ങള്‍ ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും 15 മൃതദേഹങ്ങള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള റീജ്യനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 23 പേര്‍ മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് വെടിവയ്പുണ്ടായത്. സൈന്യത്തിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചപ്പോള്‍ ക്രൈസ്തവ വിഭാഗമായ കുക്കി സമുദായത്തിലെ അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. നാലുപേര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തു. ഇംഫാലില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ സമുദായ അംഗങ്ങളെ രക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കുക്കി വിഭാഗം സൈന്യത്തിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിക്കുകയായിരുന്നു. സൈന്യത്തെ വിന്യസിച്ചതിനാല്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. വെള്ളിയാഴ്ച വൈകീട്ടേ ഏഴോടെയ പട്ടണത്തില്‍ കുടുങ്ങിക്കിടക്കുന്ന മെയ്‌തേയി വിഭാഗക്കാരെ സൈനികര്‍ ഒഴിപ്പിക്കാന്‍ പോവുകയാണെന്ന് വിവരം ലഭിച്ചതോടെയാണ് കുക്കി വിഭാഗം പ്രതിഷേധവുമായെത്തിയത്. പട്ടണത്തിലെ പ്രധാന റോഡായ ടിഡിം റോഡില്‍ കുകി വിഭാഗക്കാര്‍ തടിച്ചുകൂടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഉപരോധത്തിനു മുന്നിട്ടിറങ്ങിയത്. സൈന്യം വെടിവയ്ക്കുമെന്ന് ഞങ്ങള്‍ കരുതിയില്ലെന്നും വെടിവയ്പില്‍ നാല് പേര്‍ മരണപ്പെട്ടതായും പ്രദേശവാസി പറഞ്ഞു. 200ഓളം പേര്‍ സംഘടിച്ചെത്തിയതായും വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചതായും വിവരം ലഭിച്ചതായി ഇംഫാലിലെ ഒരു അസം റൈഫിള്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. പലയിടത്തും റോഡ് ഉപരോധവും നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേന്ദ്ര സുരക്ഷാ സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും നാല് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടത് മൂന്നുപേരാണെന്നാണ് പറയുന്നത്. എന്നാല്‍, സൈന്യവും അധികൃതരും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്നലെ സംഘര്‍ഷത്തിന് നേരിയ അയവുണ്ടായതായി റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് മേഘാലയയിലേക്ക് വ്യാപിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഒരാഴ്ചയോളമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മണിപ്പൂരിലെ ആകെയുള്ള 16 ജില്ലകളില്‍ ഒമ്പതിലും കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. 20,000 ത്തോളം പേര്‍ വീടുവിട്ട് പലായനം ചെയ്തതായാണ് റിപോര്‍ട്ട്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും 6000 സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ സംഘത്തെയും കേന്ദ്രം എത്തിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് വ്യാഴാഴ്ച കലാപകാരികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടത്.

അതിനിടെ, ഒരു ഒരു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനും നാട്ടില്‍ അവധിക്കെത്തിയ ഒരു സിആര്‍പിഎഫ് ജവാനും കൊല്ലപ്പെട്ടിട്ടുണ്ട്. ലെറ്റ്മിന്‍താങ് ഹാക്കിപ് എന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് തലസ്ഥാനമായ ഇംഫാലില്‍ കൊല്ലപ്പെട്ടത്. കുകി വിഭാഗക്കാരനായ ഇദ്ദേഹത്തെ എതിര്‍വിഭാഗം ഓഫിസില്‍ കയറി തല്ലിക്കൊന്നതായാണ് റിപോര്‍ട്ട്. ഡ്യൂട്ടിക്കിടെ നിരപരാധിയായ ഒരു പൊതുപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ഒരു പ്രത്യയശാസ്ത്രത്തിനും കഴിയില്ലെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു. സിആര്‍പിഎഫ് കമാന്‍ഡോ ഹാകിപ് മെയ് അഞ്ചിനാണ് തന്റെ ഗ്രാമത്തിലെത്തിയ സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവധിയില്‍ നാട്ടിലെത്തിയപ്പോള്‍ മണിപ്പൂരിലെ ബിഷ്ണുപുരില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് ലുന്‍ജാങ് ഗ്രാമവാസിയായ ഹാവോകിപ് കൊല്ലപ്പെട്ടത്. മാവോവാദി വേട്ടയ്ക്കു വേണ്ടി വിന്യസിച്ച സിആര്‍പിഎഫിന്റെ പ്രത്യേക ഗറില്ലാ യൂനിറ്റായ എലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്രയുടെ ഭാഗമായിരുന്നു ഹാക്കിപ്പ്. കമാന്‍ഡോ കൊല്ലപ്പെട്ടതോടെ മണിപ്പൂരില്‍ അവധിയിലും മറ്റുമുള്ള സൈനികരോട് മുന്‍കരുതല്‍ നടപടിയായി അടുത്തുള്ള ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിആര്‍പിഎഫ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു ഗ്രാമത്തിന് തീയിടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്.

അതേസമയം, അക്രമം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നുമുതല്‍ കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ ആകെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനകേന്ദ്ര സര്‍ക്കാര്‍ അധികാരികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളായ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ചിലരുടം ആവശ്യത്തിന് ബിജെപി സര്‍ക്കാരും ഹൈക്കോടതിയും അനുകൂല നടപടിയെടുത്തതാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്കു കാരണം. സംവരണം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ മണിപ്പൂരിലെ ഓള്‍ െ്രെടബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇതിനു പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതിനുപുറമെ, ക്രിസ്തുമത വിശ്വാസികളായ ഗോത്രവര്‍ഗക്കാരെ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് കുടിയൊഴിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം തുടങ്ങിയതും പ്രക്ഷോഭത്തിന് കാരണമായി.

Next Story

RELATED STORIES

Share it