Big stories

ജാമ്യ വ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

അഭിഭാഷകരായ ഹാരിസ് ബീരാന്‍, പി ഉസ്മാന്‍ എന്നിവര്‍ മുഖാന്തിരമാണ് ഹര്‍ജി നല്‍കിയത്. മഅ്ദനിയുടെ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ജാമ്യ വ്യവസ്ഥയില്‍ ഇളവ്:  മഅ്ദനിയുടെ ഹരജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും
X

-പിസി അബ്ദുല്ല

ബെംഗളൂരു: കേരളത്തില്‍ താമസിച്ച് താമസിച്ച് ചികിത്സിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹര്‍ജി ഏപ്രില്‍ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും.

മഅ്ദനിയുടെ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കര്‍ണാടക സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കി. അഭിഭാഷകരായ ഹാരിസ് ബീരാന്‍, പി ഉസ്മാന്‍ എന്നിവര്‍ മുഖാന്തിരമാണ് ഹര്‍ജി നല്‍കിയത്.

2008 ജൂലൈ 25 നു നടന്ന ബംഗളുരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് 2010 ആഗസ്റ്റ് 17 നാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. സ്‌ഫോടന ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് മുപ്പത്തിയൊന്നാം പ്രതിയായാണ് കേസില്‍ ഉള്‍പ്പെടുത്തിയത്.

2011 ഫെബ്രുവരി 11നു കര്‍ണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പോലിസിന് ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.എങ്കിലും മഅദനിയെ കൊടും ഭീകരനായി ചിത്രീകരിച്ച് കര്‍ണ്ണാടകയിലെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ എതിര്‍ വാദം പരിഗണിച്ച് ജാമ്യം നിരസിക്കുകയായിരുന്നു.

പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് അപേക്ഷ മറ്റൊരു ബെഞ്ചില്‍ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ 2014 ജൂലൈ 11 ന് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം.

ആ വര്‍ഷം നംവംബര്‍ 14 ന് സുപ്രീം കോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍,കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണാടകത്തിന്റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവനുവദിച്ചില്ല. വിദഗ്ദ ചികില്‍സക്കായി കേരളത്തിലേക്കു പോവാന്‍ അനുവദിക്കണമെന്ന ആശ്യവും പരിഗണിക്കപ്പെട്ടില്ല. ബെംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്താണ് മഅ്ദനി താമസിക്കുന്നത്.

ഗുരുതര വൃക്ക, ഹൃദയരോഗങ്ങളുണ്ടെന്നും കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബെംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമാണു മഅദനിയുടെ അപേക്ഷ. മൂത്രാശയരോഗത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സ ലഭ്യമാണ്, ചെലവ് കുറവാണ് തുടങ്ങിയ വസ്തുതകളാണ് ഹര്‍ജിയില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Next Story

RELATED STORIES

Share it