Big stories

ലോക്ക് ഡൗണ്‍ മറവില്‍ ഡല്‍ഹിയില്‍ മുസ് ലിം വേട്ട; ദുരുപയോഗത്തിനു തെളിവ് നിരത്തി വൃന്ദാ കാരാട്ട്

ഏറ്റവും ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവുമായ കേസ് കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്റേതാണ്. കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജി എന്ന പ്രദേശത്തെ സിഎഎ വിരുദ്ധ പ്രതിഷേധക്കാരില്‍ മുന്നിലായിരുന്നു ഇവര്‍. ഡല്‍ഹി അക്രമവുമായി യാതൊരു ബന്ധവുമില്ല.

ലോക്ക് ഡൗണ്‍ മറവില്‍ ഡല്‍ഹിയില്‍ മുസ് ലിം വേട്ട; ദുരുപയോഗത്തിനു തെളിവ് നിരത്തി വൃന്ദാ കാരാട്ട്
X

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചുപൂട്ടലി(ലോക്ക് ഡൗണ്‍)ന്റെ മറവില്‍ രാജ്യതലസ്ഥാനത്ത് ഡല്‍ഹി പോലിസ് മുസ് ലിംകളെ വേട്ടയാടുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെയും സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കാളികളായവരെയും വേട്ടയാടാനാണ് ഭീതിക്കിടയിലും ഡല്‍ഹി പോലിസ് ശ്രമിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരേ സമരം നടത്തിയവരെയും സംഘപരിവാര്‍ ആസൂത്രണം ചെയ്ത ഡല്‍ഹി കലാപത്തിലെ ഇരകളായവര്‍ക്കുമെതിരേയാണ് പോലിസ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. ലോക്ക് ഡൗണ്‍ കാരണം പ്രത്യക്ഷ പ്രതിഷേധങ്ങളുണ്ടാവില്ലെന്നു വ്യക്തമായ പോലിസ് പലയിടത്തും മുസ് ലിം യുവാക്കള്‍ക്കെതിരേ അന്യായമായി കുറ്റങ്ങള്‍ ചുമത്തുന്നതായും ആരോപണമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പോലിസ് ലോക്ക് ഡൗണ്‍ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവുകളുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാ മുന്‍ എംപിയുമായ വൃന്ദാ കാരാട്ടും രംഗത്തെത്തി.



ലോക്ക് ഡൗണ്‍ സൃഷ്ടിച്ച സാഹചര്യം പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്നു വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ഇത് ഒരു അക്കാദമിക് ചോദ്യമല്ലെന്നും മറിച്ച് ഇന്ത്യയുടെ തലസ്ഥാനത്തെ ചില സംഭവവികാസങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന ചോദ്യമാണെന്നും അവര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു വിഭാഗം പൗരന്മാരുടെ ഭരണഘടനാപരവും ജനാധിപത്യപരവും നിയമപരവുമായ അവകാശങ്ങളുടെ ലംഘനത്തിനായി ഡല്‍ഹിയില്‍ ഉപയോഗിക്കുന്നുണ്ട്. എഫ്‌ഐആറുകള്‍, അറസ്റ്റുകള്‍, തെളിവുകളില്ലാതെ ജയിലിലടയ്ക്കല്‍, ജാമ്യാപേക്ഷയില്‍ കോടതിയിലുണ്ടാവുന്ന കാലതാമസം എന്നിവ പുതിയ മാനദണ്ഡമായി മാറി. പൊതു പ്രതിഷേധങ്ങളൊന്നും സാധ്യമല്ലാത്തതിനാല്‍ ഇത് മറ്റൊരു വിധത്തിലുള്ള അടിയന്തരാവസ്ഥയാണ്. പരിശോധനകളോ അറിയിപ്പുകളോ ഇല്ലാതെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പോലിസിന് പ്രത്യേക ലൈസന്‍സ് നല്‍കിയിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ കാലയളവില്‍ ഡല്‍ഹി പോലിസ് നടപ്പാക്കിയ രണ്ടു രാഷ്ട്രീയ പ്രേരിത നടപടികളെ കുറിച്ച് വൃന്ദാ കാരാട്ട് വിശദീകരിക്കുന്നുണ്ട്. ഫെബ്രുവരി 23 മുതല്‍ 28 വരെ സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ വര്‍ഗീയ ആക്രമണവുമായി ബന്ധപ്പെടുത്തി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്തതാണ് ആദ്യത്തേത്. ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മുസ് ലിംകളെ ലക്ഷ്യമിടുന്നതാണ് രണ്ടാം ഭാഗം. പോലിസിന്റെ വിവിധ നടപടികള്‍ ഒത്തുനോക്കിയാല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തിന്റെ പേരില്‍, നഗരത്തിന്റെ തെക്ക് ഭാഗത്ത് നടക്കുന്ന സമാധാനപരമായ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധിപ്പിക്കാനുള്ള വ്യക്തമായ ശ്രമമാണെന്നു മനസ്സിലാക്കാം. സര്‍ക്കാര്‍ വിരുദ്ധ ഗൂഡാലോചനയായാണ് പോലിസ് സമരത്തെ ബന്ധിപ്പിക്കുന്നത്. ഇതുവഴി പോലിസ് ലക്ഷ്യമിടുന്നതും ഒട്ടേറെ കാര്യങ്ങളാണ്. സിഎഎ വിരുദ്ധ പ്രതിഷേധത്തെ പൈശാചികവല്‍ക്കരിച്ച് അടിച്ചമര്‍ത്താം. സാമുദായിക വിഭജനത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകൂടത്തിന്റെ ഭാഗമായുള്ളവരുടെ നേതാക്കളുടെ പങ്ക് മറച്ചുവയ്ക്കാം. ന്യൂനപക്ഷ സമുദായത്തില്‍ അരക്ഷിതാവസ്ഥയും ഭയവും ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് വൃന്ദ ചൂണ്ടിക്കാട്ടി.

ഡല്‍ഹി കലാപത്തിനിടെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍, ഐബി ഓഫിസര്‍ അങ്കിത് ശര്‍മ എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. തീയിട്ടവരെയും ആക്രമണം നടത്തിയവരെയും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, പോലിസ് തന്നെ വ്യക്തമാക്കിയ 1,900 പ്രതികളില്‍ എത്രപേര്‍ അറസ്റ്റിലായി, അവര്‍ ആരാണ്, മറ്റ് കൊലപാതകക്കേസുകളിലെ പ്രതികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതൊന്നും വ്യക്തമല്ല. ഡല്‍ഹിയില്‍ ആദ്യഘട്ടത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഇരു സമുദായങ്ങളിലും പെട്ടവര്‍ തോക്കുകളും ആയുധങ്ങളും ഉപയോഗിച്ചിട്ടുണ്ട്. അവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍, രണ്ടാംഘട്ടത്തില്‍ പോലിസ് പിന്തുണയോടെ ന്യൂനപക്ഷ സമുദായത്തിനെതിരായ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. വീടുകളും സ്വത്തുക്കളും നശിപ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെയും മറ്റും കണക്കില്‍നിന്നു തന്നെ ഇരകളുടെ എണ്ണത്തില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണെന്നു മനസ്സിലാവുന്നു. എന്നിട്ടും ഇപ്പോഴും നടക്കുന്ന അറസ്റ്റുകള്‍ അതേ സമുദായത്തില്‍ നിന്നാവുന്നത് പോലിസിന്റെ സാമുദായിക പക്ഷപാതിത്വം വ്യക്തമാക്കുന്നതാണ്.

ഐപിസി സെക്ഷന്‍ 41 സി പോലിസ് നടപ്പാക്കുകയാണെങ്കില്‍ പോലിസ് നടപടികളെ കുറിച്ച് അറിയാനാവും. ഈ വകുപ്പിന് കീഴില്‍ ജില്ലാ തലത്തില്‍ ഒരു കണ്‍ട്രോള്‍ റൂമില്‍ അറസ്റ്റിലായവരുടെ പട്ടിക തയ്യാറാക്കാന്‍ പോലിസിന് നിയമപരമായി ബാധ്യതയുണ്ട്. ഡല്‍ഹിയിലെ എല്ലാ പ്രാദേശിക പോലിസ് സ്‌റ്റേഷനുകളും അറസ്റ്റിലായവരുടെ പട്ടിക തയ്യാറാക്കണം, നിയമത്തിന്റെ ഏത് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റുചെയ്തത്, ഏത് പോലിസ് ഉദ്യോഗസ്ഥന്‍ എന്നിവയെല്ലാം പ്രസിദ്ധീകരിക്കണം. എന്നാല്‍, വടക്കുകിഴക്കന്‍ മേഖലയിലെ പോലിസ് സ്‌റ്റേഷനുകളില്‍ ദയാല്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍ മാത്രമാണ് ആദ്യകാലത്ത് അറസ്റ്റിലായവരുടെ പട്ടിക തയ്യാറാക്കിയത്. മാര്‍ച്ച് 3, 4 തിയ്യതികളില്‍ പ്രദേശത്ത് 27 പുരുഷന്മാരെ അറസ്റ്റ് ചെയ്‌തെന്നും ഇതില്‍ 26 പേര്‍ മുസ് ലികളാണെന്നും ഇതില്‍നിന്നു വ്യക്തമാവുന്നു. അതിനുശേഷം ലിസ്റ്റ് തയ്യാറാക്കിയില്ലെങ്കിലും നൂറുകണക്കിന് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലഘട്ടത്തിലും അറസ്റ്റുകള്‍ തുടരുകയാണ്. മഫ്തിയില്‍ പോലിസുകാര്‍ ന്യൂനപക്ഷ ജനവാസ മേഖലകളില്‍ പട്രോളിങ് നടത്തുകയും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് താനയിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുസ്തഫാബാദില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു. മോഷണം, അനധികൃതമായി ആയുധം കൈവശം വച്ചു, വെടിമരുന്ന് സൂക്ഷിച്ചു എന്നിവയാണ് ആരോപിച്ചത്. ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് ഇവരെ വിട്ടയച്ചത്.


ക്രൈംബ്രാഞ്ച് സംഘവും ചോദ്യം ചെയ്യാനായി യുവാക്കളെ വിളിക്കുന്നുണ്ട്. അവരുടെ ഓഫിസിലെത്താനാണ് സന്ദേശം അയക്കുന്നത്. ഇത്തരമൊരു സംഭവത്തില്‍ ഒരു യുവാവിനെ ചോദ്യം ചെയ്യുകയും ഹിന്ദു യുവതികളെ വലയിലാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദികളാണെന്നു ആരോപിക്കുകയും ചെയ്തു. യുവാവ് ഇപ്പോളഉം ജയിലിലാണ്. മറ്റൊരു കേസില്‍, ചോദ്യം ചെയ്യലിനായി വിളിപ്പിച്ച വ്യക്തിയോട് ജെഎന്‍യു അല്ലെങ്കില്‍ ജാമിഅയുമായി ബന്ധമുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്ന് തോന്നുന്നു. പോലിസിന് ആവശ്യമുള്ള ഉത്തരങ്ങള്‍ ലഭിക്കാനായി യുവാക്കളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നു കാണിച്ച് അഭിഭാഷകര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് രണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ സെക്്ഷന്‍ 41 സി നടപ്പാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാരണം വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ജുഡീഷ്യല്‍ പ്രക്രിയകളുടെ ഗുണം പോലിസിന് ലഭിക്കുകയാണ്. സെക്ഷന്‍ 41 സി ലംഘിച്ച് സുതാര്യതയില്ലാത്ത അറസ്റ്റും തുടരുകയാണ്.

അതിനുപുറമെയാണ് അറസ്റ്റിലായ നൂറുകണക്കിന് പേരുടെ ജാമ്യാപേക്ഷയില്‍ എന്ത് സംഭവിക്കുമെന്നത്. ഒരു ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലിക്കാരനായിരുന്ന മുസ് ലിം യുവാവിന്റെ കേസിലെ കാര്യമെടുക്കാം. ഫെബ്രുവരി 24ന് ആള്‍ക്കൂട്ടം തെരുവിലിറങ്ങിയപ്പോള്‍, ഉടമ തന്റെ കട അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും ജീവനക്കാരെ സുരക്ഷിതമായി അകത്ത് നിര്‍ത്തുകയും ചെയ്തു. ഇതിനിടെ പോലിസ് കടയിലെത്തി ജീവനക്കാരുടെ മതപരമായ വ്യക്തിത്വം പരിശോധിച്ച് മുസ് ലിംകളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റു 18 പേരോടൊപ്പം പ്രദേശത്ത് നിന്ന് അന്യായമായി കസ്റ്റഡിയിലെടുത്ത യുവാവിനെ താനെയില്‍ അടച്ചിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. നാല് ദിവസത്തിനുള്ളില്‍ താന്‍ എട്ടുതവണ പോലിസ് സ്‌റ്റേഷനില്‍ പോയെന്നും നിരപരാധികളായ ജോലിക്കാരെ വിട്ടയക്കണമെന്ന് ചുമതലയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു കടയുടമ പറയുന്നു. തന്റെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നാല് ദിവസത്തെ അനധികൃതമായി തടങ്കലില്‍ വച്ച ശേഷം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്ത തിയ്യതിയെ കുറിച്ച് കളവ് പറഞ്ഞ് 28നാണ് ജയിലിലേക്ക് അയച്ചത്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയും മറ്റുള്ളവരെപ്പോലെ കീഴ്‌ക്കോടതി നിരസിച്ചു. ലോക്ക് ഡൗണില്‍ കോടതികളിലെ സ്ഥിതി കൂടുതല്‍ മോശമാണ്. കാരണം മിക്ക അഭിഭാഷകരും ക്വാറന്റൈനിലായതോടെ ജയിലില്‍ കിടക്കുന്നവര്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.

കൊലപാതകക്കേസുകള്‍ പോലുള്ള ഗുരുതരമായ കേസുകളില്‍ കീഴ്‌ക്കോടതികള്‍ക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാവില്ല. ജില്ലാ കോടതികളില്‍ വാദം കേള്‍ക്കുന്നതും ബുദ്ധിമുട്ടാണ്. മേല്‍പ്പറഞ്ഞ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ കേസ് ഒടുവില്‍ ഹൈക്കോടതിയില്‍ വന്നെങ്കിലും, സാക്ഷി മൊഴിയിലെ അവ്യക്തതയും മറ്റും ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിവരങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ കാലും ഇതേ അവസ്ഥയാണ്. സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ലോക്ക് ഡൗണ്‍ സമയത്ത് ഡല്‍ഹി പോലിസ് എങ്ങനെയാണ് കസ്റ്റഡിയിലെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വടക്കുകിഴക്കന്‍ ഭാഗത്ത് എട്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടന്നത്. ഷാഹീന്‍ ബാഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യമെമ്പാടും നൂറുകണക്കിന് പ്രതിഷേധമാണുയര്‍ന്നത്. എന്നാല്‍ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് വടക്കുകിഴക്കന്‍ മേഖലയിലെ സാമുദായിക ആക്രമണത്തെ തെക്കന്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ നടന്നുകൊണ്ടിരിക്കുന്ന തികച്ചും സമാധാനപരമായ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി പോലിസ് ബന്ധിപ്പിക്കുകയും നിരവധി നേതാക്കള്‍ക്കെതിരേ കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുകയുമാണ്. ജാമിഅയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കെതിരായ കേസുകളും ഇതില്‍പ്പെടുന്നു. ലോക്ക് ഡൗണ്‍ സമയത്ത് കഴിഞ്ഞ ആഴ്ച, സിപിഐയുമായി ബന്ധമുള്ള ഒരു വിദ്യാര്‍ത്ഥി നേതാവും ഒരു ആര്‍ജെഡി നേതാവിനെയും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ഒരു കൊലപാതകവയുമായി ബന്ധപ്പെട്ട എഫ്‌ഐആറില്‍ ഇയാളെ പ്രതിചേര്‍ത്തിട്ടുണ്ട്.അദ്ദേഹം ഒരിക്കല്‍പോലും ആ പ്രദേശത്തുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ജാമ്യം രണ്ടുതവണ നിരസിക്കപ്പെട്ടു. ജാമിഅയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ ആക്റ്റിവിസ്റ്റ് സഫൂറ സര്‍ഗറിനെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടു.


ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവുമായ കേസ് കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്റേതാണ്. കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജി എന്ന പ്രദേശത്തെ സിഎഎ വിരുദ്ധ പ്രതിഷേധക്കാരില്‍ മുന്നിലായിരുന്നു ഇവര്‍. ഡല്‍ഹി അക്രമവുമായി യാതൊരു ബന്ധവുമില്ല.



എന്നാല്‍, സമരസ്ഥലത്തെത്ത് പോലിസ് നടത്തിയ നടപടികളില്‍ പ്രതിഷേധിച്ചപ്പോഴാണ് അറസ്റ്റ് ചെയ്തത്. ആഴ്ചകളോളം ജയിലില്‍ കിടന്ന് ഒടുവില്‍ മാര്‍ച്ച് 21ന് ജാമ്യം ലഭിച്ചു. അതേദിവസം തന്നെ ക്രൈംബ്രാഞ്ച് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് റിമാന്‍ഡ് ചെയ്തു. ജീവിതത്തില്‍ ഒരിക്കലും പോലും സന്ദര്‍ശിച്ചിട്ടില്ലാത്ത സ്ഥലത്തുണ്ടായ കൊലപാതകത്തിന്റെ കുറ്റം ചുമത്തിയാണ് പോലിസ് അവരെ പ്രതി ചേര്‍ത്ത് രണ്ടാഴ്ച കസ്റ്റഡിയില്‍ വിട്ടത്. കുറ്റമൊന്നും കണ്ടെത്തിയില്ലെങ്കിലും സ്ത്രീ ഇപ്പോഴും ജയിലിലാണ്. ഇത്തരം സംഭവങ്ങള്‍ നീതിയുടെ കൊലപാതകമാണെന്നും പ്രതിഷേധം സാധ്യമല്ലാത്തതിനാല്‍ ക്രൂരമായ ഇത്തരം അറസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയെന്നും വൃന്ദ കാരാട്ട് എന്‍ഡിടിവിക്കു നല്‍കിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.



അതേസമയം തന്നെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരുടെയും അതിലേക്ക് നയിച്ചവരുടെയും എല്ലാ ദൃശ്യങ്ങളും ചിത്രങ്ങളും ലഭ്യമായിട്ടും നടപടികളെടുക്കുന്നില്ല. പോലിസ് യൂനിഫോം ധരിച്ചും അല്ലാതെയുമുള്ളവര്‍ കല്ലെറിയുന്നതില്‍ പങ്കുചേരുന്നതും യൂനിഫോം ധരിച്ചവര്‍ ദേശീയ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നതുമെല്ലാം പുറത്തുവന്നിരുന്നു. പക്ഷേ, ഇവര്‍ക്കെതിരേയൊന്നും നടപടിയെടുക്കാന്‍ പോലിസോ പ്രത്യേകാന്വേഷണ സംഘമോ ക്രൈംബ്രാഞ്ചോ തയ്യാറായിട്ടില്ല. ഇത്തരം ഇരട്ടത്താപ്പുകളാണ് ലോക്ക് ഡൗണ്‍ കാലത്തും രൂക്ഷമാവുന്നത്. ഇരകളായവര്‍ക്ക് ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സമീപിക്കാനാവുന്നില്ല. കോടതികളാവട്ടെ കുറഞ്ഞ തോതിലാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഇത്തരം നഗ്‌നമായ അനീതികള്‍ എന്തുതന്നെയായാലും ചോദ്യം ചെയ്യപ്പെടാതെ തുടരാനാവില്ല. ഭരണഘടനാപരമായ പ്രക്രിയകള്‍ സ്ഥാപിക്കാന്‍ അധികാരമുള്ളവര്‍ ഉടന്‍ അത് ചെയ്യണം. ലോക്ക് ഡൗണിന്റെ പേരില്‍ ഭരണഘടനാപരവും നിയമപരവുമായും നടപടിക്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നത് കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ ആവശ്യമായ ഐക്യത്തെ ആഴത്തില്‍ ദുര്‍ബലപ്പെടുത്തുമെന്നും വൃന്ദാ കാരാട്ട് ചുണ്ടിക്കാട്ടുന്നു.




Next Story

RELATED STORIES

Share it