Big stories

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കര്‍ അഞ്ചാം പ്രതി; ഇഡി കണ്ടെത്തിയത് 3.38 കോടിയുടെ ഇടപാട്

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കര്‍ അഞ്ചാം പ്രതി; ഇഡി കണ്ടെത്തിയത് 3.38 കോടിയുടെ ഇടപാട്
X

കൊച്ചി: ലൈഫ് മിഷന്‍ കോഴയിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതി. ഇതുവരെ പ്രതി ചേര്‍ത്തത് ആറുപേരെയാണ്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇഡി കണ്ടെത്തിയത്. ഒരുകോടി രൂപ ശിവശങ്കറിന് നല്‍കിയെന്ന് സ്വപ്‌നയുടെ മൊഴിയുണ്ട്.

സരിത്, സന്ദീപ് എന്നിവര്‍ക്കായി നല്‍കിയത് 59 ലക്ഷം രൂപയാണ്. സന്ദീപിന് പണം നല്‍കിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി ഇഡി കേസില്‍ പുതുതായി പ്രതിചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇഡി പ്രതിയാക്കിയത്. യദുകൃഷ്ണന് മൂന്നുലക്ഷം കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തല്‍. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണിത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇഡി കസ്റ്റഡിയിലെടുത്തു.

മൂന്നുദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി കൊച്ചി ഓഫിസില്‍ പാര്‍പ്പിച്ച ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ പ്രധാന ആസൂത്രകനാണെന്നും കോഴപ്പണം ശിവശങ്കര്‍ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്. സ്വപ്‌നാ സുരേഷിന്റെ രണ്ട് ലോക്കറികളില്‍ നിന്ന് എന്‍ഐഎ പിടികൂടിയ പണം ശിവശങ്കറിനുള്ള കോഴപ്പണമെന്നാണ് സ്വപ്‌ന ഇഡിക്ക് നല്‍കിയ മൊഴി.

മാത്രമല്ല, ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലുകോടി 25 ലക്ഷം രൂപ കോഴിയായി നല്‍കിയിട്ടുണ്ടെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വപ്‌നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്‌റ്റെന്നും തനിക്കെതിരേ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കറിന്റെ വാദം. സ്വപ്‌നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടികൂടിയ പണം ലൈഫ് മിഷന്‍ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസില്‍ സ്വപ്‌നാ സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ ഇഡി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തിലെ കള്ളപ്പണക്കേസില്‍ ശിവശങ്കറിനെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it