Big stories

രാജ്യദ്രോഹക്കേസ്:ഐഷ സുല്‍ത്താനയെ പോലിസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു; ലാപ് ടോപ് പിടിച്ചെടുത്തു

എറണാകുളം കാക്കനാട്ടുള്ള ഐഷ സുല്‍ത്താനയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് ലക്ഷദ്വീപ് കവരത്തി പോലിസ് ചോദ്യം ചെയ്തത്.ഫ്‌ളാറ്റില്‍ പരിശോധന നടത്തിയ പോലിസ് ലാപ് ടോപ്പും പിടിച്ചെടുത്താണ് മടങ്ങിയത്.ഐഷ സുല്‍ത്താനയുടെ അനുജന്റെ അടക്കം ബാങ്ക് അക്കൗണ്ടുകളും പോലിസ് പരിശോധിച്ചു

രാജ്യദ്രോഹക്കേസ്:ഐഷ സുല്‍ത്താനയെ പോലിസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു; ലാപ് ടോപ് പിടിച്ചെടുത്തു
X

കൊച്ചി: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും പുതിയ അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന നടപടികള്‍ക്കെതിരെ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ പോലിസ് വീണ്ടും ചോദ്യം ചെയ്തു. എറണാകുളം കാക്കനാട്ടുള്ള ഐഷ സുല്‍ത്താനയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് ലക്ഷദ്വീപ് കവരത്തി പോലിസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.ഐഷയുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയ പോലിസ് ലാപ് ടോപ്പും പിടിച്ചെടുത്താണ് മടങ്ങിയത്ഐഷ സുല്‍ത്താനയുടെ അനുജന്റെ അടക്കം ബാങ്ക് അക്കൗണ്ടുകളും പോലിസ് പരിശോധിച്ചു.

.നേരത്തെ ഐഷയുടെ മൊബൈല്‍ ഫോണും പോലിസ് പിടിച്ചെടുത്തിരുന്നു.മുന്‍ കൂട്ടി അറിയിക്കാതെയാണ് പോലിസ് ചോദ്യം ചെയ്യലിനായി എത്തിയതെന്ന് ഐഷ സുല്‍ത്താന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസ് ഫ്‌ളാറ്റില്‍ എത്തുന്ന സമയത്ത് ഐഷ സുല്‍ത്താന പുറത്തായിരുന്നു.പോലിസ് എത്തിയ വിവരമറിഞ്ഞ് ഐഷ ഫ്‌ളാറ്റിലേക്ക് എത്തുകയായിരുന്നു.

താന്‍ മറ്റൊരു രാജ്യക്കാരിയാണെന്നത് അനാവശ്യ പ്രചരണമാണെന്ന് പോലിസിന്റെ ചോദ്യം ചെയ്യലിനു ശേഷം ഐഷ സുല്‍ത്താന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.താന്‍ ലക്ഷദ്വീപ്കാരിയാണ്.ലക്ഷദ്വീപിലാണ് താന്‍ ജനിച്ചതെന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ചോദിച്ചത് തന്നെ വീണ്ടും വീണ്ടും അവര്‍ ചോദിക്കുന്നത് ബുദ്ധിമുട്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും ഐഷ സുല്‍ത്താന പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.അത് താന്‍ അനുസരിക്കും. പോലിസ് ബുദ്ധിമുട്ടിക്കുകയാണെന്ന് പറയാന്‍ അവകാശമില്ല.അവര്‍ അവരുടെ വഴിക്കു പോകട്ടെയെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ തന്നെ പോലിസ് ഉറപ്പായും അറസ്റ്റു ചെയ്യുമായിരുന്നുവെന്നും ഐഷ സുല്‍ത്താന ചോദ്യത്തിന് മറുപടിയായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മുന്‍ കൂര്‍ ജാമ്യം ഉളളതിനാലാണ് തനിക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നതെന്നും ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ചിന്തിക്കുക പോലും ചെയ്തിട്ടില്ല.ലക്ഷദ്വീപില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് ആഗസ്ത് 15 ആണ്.തന്റെ സിനിമയുടെ ഫസ്റ്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തതു പോലും ആഗസ്ത് 15 നാണ്.

ആഗസ്ത് 15 ന്റെ പ്രധാന്യം അറിയുന്നവരാണ് ലക്ഷദ്വീപിലെ ഓരോരുത്തരുമെന്നും ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.തന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുകയെന്നത് അജണ്ടയുടെ ഭാഗമാണ്.തന്റെ സിനിമയുടെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ജോലിയ്ക്കിടയിലാണ് പോലിസ് വന്നത്.ഇത് വിട്ടിട്ടാണ് താന്‍ ഫ്‌ളാറ്റില്‍ ഓടിയെത്തിയതെന്നും ഐഷ സുല്‍ത്താന പറഞ്ഞു.താന്‍ ലക്ഷദ്വീപിലേക്ക് തന്നെ തിരിച്ചു പോകും. ജോലിയുടെ ഭാഗമായിട്ടാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നതെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

കേസില്‍ നേരത്തെ രണ്ടു തവണ ലക്ഷദ്വീപില്‍ വെച്ച് കവരത്തി പോലിസ് ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്തിരുന്നു.ഇതിനിടയില്‍ ഐഷ സുല്‍ത്താനയുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഐഷയക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.കവരത്തിയിലെ ചോദ്യം ചെയ്യലിനു ശേഷം ഐഷ സുല്‍ത്താന ഏതാനും ദിവസം മുമ്പ് കൊച്ചിയിലേക്ക് പോന്നിരുന്നു. ഇതിനു പിന്നാലെയാണ് കവരത്തി പോലിസ് ഇന്ന് അപ്രതീക്ഷിതമായി ഐഷയെ ചോദ്യം ചെയ്യാന്‍ കൊച്ചിയില്‍ എത്തിയത്

ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍(ജൈവായുധം) എന്ന വാക്ക് ഐഷ സുല്‍ത്താന പ്രയോഗിച്ചിരുന്നു. സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ആരോപണവുമായി സംഘപരിവാര്‍ രംഗത്ത് വരികയും ഐഷ സുല്‍ത്താനയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് ആ വാക്കുകള്‍ പറഞ്ഞതെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചിട്ടില്ലെന്നും ഐഷ സുല്‍ത്താന ഇതിന് വിശദീകരണമായി പറഞ്ഞിരുന്നു

എന്നാല്‍ കവരത്തി പോലിസ് രാജ്യദ്രോഹകുറ്റം ചുമത്തി ഐഷ സുല്‍ത്താനയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചിരുന്നത്.തുടര്‍ന്ന് ജാമ്യഹരജി പരിഗണിച്ച കോടതി ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഐഷയക്ക് മുന്‍ കൂര്‍ ജാമ്യം നല്‍കുകയായിരുന്നു. തനിക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it