Big stories

കുവൈത്തില്‍ കര്‍ശന പരിശോധന; 11 ദിവസത്തിനുള്ളില്‍ 607 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ കര്‍ശന പരിശോധന; 11 ദിവസത്തിനുള്ളില്‍ 607 പ്രവാസികളെ നാടുകടത്തി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി. ഈ വര്‍ഷം ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളില്‍ 607 പ്രവാസികളേയാണ് കുവൈത്തില്‍ നിന്ന് നാടുകടത്തിയത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കറക്ഷണന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കുവൈത്തി ഡീപോര്‍ട്ടേഷന്‍ ആന്റ് ടെമ്പററി അറസ്റ്റ് അഫയേഴ്‌സ് വകുപ്പുകള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

നാടുകടത്തപ്പെട്ടവരില്‍ 340 പേര്‍ പുരുഷന്മാരും 267 പേര്‍ സ്ത്രീകളുമാണ്. വിവിധ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായവരാണിവര്‍. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധനകള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുണ്ട്. കൊവിഡ് സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെയ്ക്കുകയും നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. ഒന്നിലേറെ തവണ ഇതിനുള്ള സമയം നീട്ടി നല്‍കിയിട്ടും നിരവധിപ്പേര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ വിമാന സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെ ശക്തമായ പരിശോധനയും ആരംഭിക്കുകയായിരുന്നു.

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാനും എത്രയും വേഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവരെ രാജ്യത്തുനിന്ന് പുറത്താക്കാനും സുരക്ഷാ ഏജന്‍സികള്‍ കാണിക്കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയാ വിഭാഗം അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുകയും വിമാന യാത്രകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തതിന് പിന്നാലെ കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കുവൈത്ത് അമീറിന്റെ ഉത്തരവ് നമ്പര്‍ 17/1959 പ്രകാരമാണ് ഇങ്ങനെ പരിശോധന നടത്തി നാടുകടത്തല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.

അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it