Big stories

കെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങുമോ?

കെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക സുരക്ഷാപെന്‍ഷന്‍ മുടങ്ങുമോ?
X

കേരളത്തില്‍ സാമൂഹികപെന്‍ഷന്‍ വിതരണംചെയ്യാന്‍ മാത്രമായി രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിളായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്(കെഎസ്എസ്പിഎല്‍) സംസ്ഥാനത്തിന് വലിയ ബാധ്യതയാവുമെന്ന ആശങ്ക ഉയരുന്നു. ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കെഎസ്എസ്പിഎല്‍ വലിയ കടക്കെണിയിലേക്ക് പോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജൂണ്‍ 2018ല്‍ കമ്പനി രൂപീകരിച്ചശേഷം 2022വരെ 32,000 കോടി രൂപയാണ് കടമെടുത്തത്. അതിന്റെ പലിശകൂടി കണക്കാക്കിയാല്‍ 35,000 കോടിയായി അത് ഉയരും.

കെഎസ്എസ്പിഎല്ലിന് പണം നല്‍കുന്ന ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. 52 ലക്ഷം ഗുണഭോക്താക്കള്‍ക്കായി കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഈ സംവിധാനം നിന്നുപോകുമോയെന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്.

കെഎസ്എസ്പിഎല്‍, കിഫ്ബി തുടങ്ങിയ സ്ഥാനപങ്ങളുടെ കടങ്ങള്‍ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി കൂട്ടണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ മുന്നിലുള്ള പ്രതിസന്ധി.

അങ്ങനെ കണക്കുകൂട്ടിയാല്‍ ഇനിയും പണം കടമെടുക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നുവരും. അത് ഈ പദ്ധതിയുടെ മരണമണിയാകും.

അതേസമയം ഇത് സാങ്കേതികമായ പ്രശ്‌നം മാത്രമാണെന്നും സര്‍ക്കാര്‍ എസ്എസ്പിഎല്ലിനെ അനാഥമാക്കില്ലെന്നുമാണ് സര്‍ക്കാര്‍ പക്ഷത്തുള്ളവരുടെ വാദം.

കടം 35,000കോടിയുണ്ടെങ്കിലും അപ്പപ്പോള്‍ നല്‍കുന്ന ബജറ്റ് വിഹിതത്തിലൂടെ പണം കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ മാത്രമായി രൂപീകരിച്ച ഈ കമ്പനിയുടെ ഡയറക്ടര്‍മാര്‍ ധനമന്ത്രിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ധനമന്ത്രി ബാലഗോപാലാണ് മേധാവി. ധനമന്ത്രാലയത്തിലെ 400ാം നമ്പര്‍ മുറിയാണ് രജിസ്‌ട്രേഡ് ഓഫിസ്.

സിഎജി റിപോര്‍ട്ടനുസരിച്ച് കെഎസ്എസ്പിഎല്‍ 2019-20ല്‍ 6,843 കോടി രൂപ കടമെടുത്തു. 2020-21ല്‍ 8,604ആയി. ഈ വര്‍ഷം 6,700 കോടിയായി. ഈ വര്‍ഷത്തെ റിപോര്‍ട്ട് ഇനിയും വരാനുണ്ട്.

ഇതുവരെ കമ്പനി 10,036 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ഒരാള്‍ക്ക് പ്രതിമാസം 1600 രൂപ വീതമാണ് നല്‍കുക.

ഇതിനാവശ്യമായ പണത്തിന്റെ 90 ശതമാനവും കടമെടുത്താണ് കണ്ടെത്തുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 2,500 കോടി രൂപ കടമെടുത്തു.

കിഫ്ബിയായിരിക്കും കേരളത്തെ കടക്കെണിയിലാക്കുകയെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതിനേക്കാള്‍ വലിയ കുരിശായി മാറിയിരിക്കുകയാണ് കെഎസ്എസ്പിഎല്‍.

കെഎസ്എഫ്ഇ, ബെവ്‌കൊ, മോട്ടര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തുടങ്ങിയവരാണ് പ്രധാനമായും പണം നല്‍കുന്നവര്‍. കണ്‍സോര്‍ഷ്യം 50 ശതമാനം പണം നല്‍കും. ബാക്കി പണം കെഎസ്എഫ്ഇയാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഇപ്പോള്‍ പണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വരും. ചുരുക്കത്തില്‍ ആഗ്രഹമുണ്ടെങ്കിലും നടക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.

Next Story

RELATED STORIES

Share it