Big stories

സ്ഥാനാര്‍ഥിപ്പട്ടികയ്‌ക്കെതിരേ ലീഗിലും പ്രതിഷേധം; സമവായ നീക്കവുമായി നേതൃത്വം

സ്ഥാനാര്‍ഥിപ്പട്ടികയ്‌ക്കെതിരേ ലീഗിലും പ്രതിഷേധം; സമവായ നീക്കവുമായി നേതൃത്വം
X

മലപ്പുറം: പതിവുപോലെ പാണക്കാട്ട് നിന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും മുസ് ലിം ലീഗിലും ഇക്കുറി പരസ്യപ്രതിഷേധം തുടരുകയാണ്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മല്‍സരിക്കുന്ന തിരൂരങ്ങാടി, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ മല്‍സരിക്കുന്ന കൊടുവള്ളി, പതിറ്റാണ്ടുകള്‍ക്കു ശേഷം വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയ കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലാണ് അപ്രതീക്ഷിത പ്രതിഷേധം ഉണ്ടായത്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിഷേധക്കാരെ സമവായത്തിലെത്തിക്കാന്‍ ലീഗ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

തിരൂരങ്ങാടിയില്‍ കെപിഎ മജീദിനെ മാറ്റണമെന്നും അല്ലാത്തപക്ഷം തോല്‍പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും മണ്ഡലം ഖജാഞ്ചി ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയും പ്രതിഷേധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മങ്കട മണ്ഡലത്തില്‍ നിന്നുള്ള വോട്ടറും മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നയാളുമായ കെ പി എ മജീദിനെ തിരൂരങ്ങാടിയില്‍ വേണ്ടെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍. പി എം എ സലാമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചതും അണികള്‍ക്കിടയില്‍ അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. ആറ് നഗരസഭ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നേതാക്കളും പ്രവര്‍ത്തകരുമാണ് പാണക്കാട്ടെത്തിയത്. ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി തങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് വിട്ട് കൊടുവള്ളിയില്‍ മല്‍സരിക്കുന്ന എം കെ മുനീറിനെതിരേ പ്രാദേശിക വാദം ഉയര്‍ത്തിയാണ് പ്രതിഷേധം. മണ്ഡലത്തില്‍ കൊടുവള്ളിക്കാരന്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാത്രി മുനീറിന്റെ വീട്ടിലെത്തി. എം എ റസാഖിന്റെ പേരാണ് ഇവര്‍ പരിഗണിക്കാന്‍ പറയുന്നത്. എം കെ മുനീറിനു വോട്ട് ചെയ്യില്ലെന്നും ഇവര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് 25ഓളം ലീഗ് പ്രവര്‍ത്തകര്‍ എം കെ മുനീറിന്റെ വീട്ടില്‍ പ്രതിഷേധവുമായെത്തിയത്.

കാല്‍ നൂറ്റാണ്ടിനു ശേഷം വനിതാ സ്ഥാനാര്‍ഥിയെ പരിഗണിച്ചതിനെ പലരും അഭിനന്ദിക്കുന്നതിനിടെയാണ് കോഴിക്കോട് സൗത്തില്‍ അഡ്വ. നൂര്‍ബിനാ റഷീദിനെതിരേ അപശബ്ദമുയര്‍ന്നത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ നൂര്‍ബിനാ റഷീദിനെതിരേ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. സാധാരണയായി കോണ്‍ഗ്രസിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപന ശേഷവും പ്രതിഷേധം ഉയരാറുള്ളത്. എന്നാല്‍, ഇക്കുറി സിപിഎമ്മിലും മുസ് ലിം ലീഗിലും പരസ്യപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കളമശ്ശേരിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍ മകന്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ജില്ലയിലെ ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ടി എ അഹമ്മദ് കബീറിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന് നിലപാട് അറിയിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചിലയിടത്തെങ്കിലും വിമത ഭീഷണി ഉയരുമോയെന്നും ലീഗ് ഭയക്കുന്നത്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെ മുസ്‌ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെന്നും സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ച നടത്താനാണു തീരുമാനം.

Kerala assembly election 2021: League protests against candidate list

Next Story

RELATED STORIES

Share it