Big stories

ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രിയും കുടുംബവും നാവിക കേന്ദ്രത്തില്‍; പ്രദേശം വളഞ്ഞ് പ്രതിഷേധക്കാര്‍

ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രിയും കുടുംബവും നാവിക കേന്ദ്രത്തില്‍; പ്രദേശം വളഞ്ഞ് പ്രതിഷേധക്കാര്‍
X

കൊളംബോ: മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെയും കുടുംബത്തെയും സൈന്യം ട്രിംകോമാലിയിലെ നാവികകേന്ദ്രത്തിലേക്ക് മാറ്റി. രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്തുളള ഈ നാവികകേന്ദ്രം തലസ്ഥാനത്തുനിന്ന് 250ഓളം കിലോമീറ്റര്‍ അകലെയാണ്. രാജപക്‌സെ ഇവിടെയുള്ള വിവരം അറിഞ്ഞ പ്രതിഷേധക്കാര്‍ നാവികകേന്ദ്രം വളഞ്ഞിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയും കുടുംബവും ഹെലികോപ്റ്ററിലാണ് നാവികകേന്ദ്രത്തിലെത്തിയത്.

കര്‍ഫ്യു ശക്തിപ്പെട്ടതോടെ ആയിരക്കണക്കിന് സുരക്ഷാസൈനികരെയാണ് പൊതുഇടങ്ങളില്‍ വിന്യസിച്ചിട്ടുള്ളത്. പലയിടങ്ങളിലും പ്രതിഷേധം ശക്തമായതോടെ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. വിവിധ നഗരങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ 200 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.

പതിറ്റാണ്ടുകള്‍ക്കിടെ രാജ്യം ദര്‍ശിച്ച ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസമാണ് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ അക്രമാസക്തമായ ആക്രമണത്തെ തുടര്‍ന്ന് കൊളംബോയില്‍ സായുധ സേനയെ വിന്യസിച്ചതിനെ തുടര്‍ന്നാണ് താന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്ക് രാജി സമര്‍പ്പിച്ചതെന്ന് മഹിന്ദ രാജപക്‌സെ ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് മുകളില്‍ ബുധനാഴ്ച വരെ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി, രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സേനകളെ വിന്യസിപ്പിച്ചത്.

ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ രാജപക്‌സെയുടെ അനുയായികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് ദേശവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സുരക്ഷാ ഉറപ്പാക്കാന്‍ സൈന്യത്തെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് രജപക്‌സെയ്‌ക്കെതിരേ നേതാക്കള്‍ ആരോപിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നില്‍ രജപക്‌സെയുടെ പ്രസംഗമാണ്. ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ക്ക് മുന്‍പാകെ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ രജപക്‌സെ പ്രസംഗിച്ചതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. രജപക്‌സെയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എം എ സുമന്തിരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. പലയിടത്തും സമരക്കാരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങള്‍ തെരുവില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്‌സെയുടെ വസതി ഉള്‍പ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. രാജ്യത്തിന്റെ പല ഭാഗത്തും പോലിസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് ശ്രീലങ്കയില്‍ നിന്നും പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it