- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിക്കെതിരേ പോസ്റ്റ് ഷെയര്‍ ചെയ്തു; മണിപ്പൂരില്‍ വിദ്യാര്‍ഥിയെ പോലിസ് വാഹനം തടഞ്ഞ് തല്ലിക്കൊന്നു, എഫ് ഐആര്‍ പുറത്ത്

ഇംഫാല്‍: മൂന്നു മാസത്തിലേറെയായി കലാപം തുടരുന്ന മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിരേന്‍ സിങിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത വിദ്യാര്‍ഥിയെ 800ഓളം മെയ്തി അക്രമികള്‍ പോലിസ് കസ്റ്റഡിയില്‍ നിന്ന് വാഹനം തടഞ്ഞ് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്നു. ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് എഫ്‌ഐആര്‍ ഉള്‍പ്പെടെ പുറത്തുകൊണ്ടുവന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ചുരാചന്ദ്പൂര്‍ കോളേജിലെ ബിഎ ജ്യോഗ്രഫി വിദ്യാര്‍ത്ഥി ഹങ്‌ലാല്‍മുവാനെ വായ് പേയിയെ കൊലപ്പെടുത്തിയത്.
കുക്കി ക്രൈസ്തവ സ്ത്രീകളെ ആള്‍ക്കൂട്ടം പൂര്‍ണ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് മണിപ്പൂരില്‍ നിന്ന് ദിനംപ്രതി പുറത്തുവരുന്നത്. എട്ടോളം കുക്കി സ്ത്രീകള്‍ കൂട്ടബലാല്‍സംഗത്തിന് ഇരകളായിട്ടുണ്ടെന്നാണ് കുക്കി-ആദിവാസി സംഘടനകള്‍ ആരോപിക്കുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിരേന്‍ സിങിനെ വിമര്‍ശിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത 21കാരനായ കോളജ് വിദ്യാര്‍ത്ഥി ഹങ്‌ലാല്‍മുവാന്‍ വായ്‌പേയിയെ തല്ലിക്കൊന്ന വാര്‍ത്ത പുറത്തുവന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27 ന് കുക്കിസോമി ഗ്രൂപ്പുകള്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ചുരാചന്ദ്പൂര്‍ ജില്ലയില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യാനിരുന്ന ജിംനേഷ്യത്തിന് തീയിട്ടിരുന്നു. കുക്കികളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി ബിരേന്‍ സിങ് ഉള്‍പ്പെടെയുള്ളവരും മെയ്തികളുമാണെന്ന് വിമര്‍ശിക്കുന്ന 'ബോണ്‍ ലീ' എന്നയാളുടെ പോസ്റ്റ് ചുരാചന്ദ്പൂര്‍ കോളേജിലെ ബി.എ. ജ്യോഗ്രഫി വിദ്യാര്‍ഥിയായ ഹങ്‌ലാല്‍മുവാന്‍ വായ്‌പേയി ഷെയര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയോടെ മെയ്‌തേയ് സമുദായത്തിലെ രാഷ്ട്രീയ നേതാക്കള്‍ പോപ്പി കൃഷിയുടെ പേരില്‍ ഭൂമി തട്ടിയെടുക്കാന്‍ വേണ്ടി ആദിവാസികളെ കുറ്റപ്പെടുത്തുകയാണെന്നാണ് പോസ്റ്റില്‍ ആരോപിച്ചിരുന്നത്. പോസ്റ്റ് വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും ഏപ്രില്‍ 30ന് പോലിസുകാര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മെയ് മൂന്നിന് ഈ കേസില്‍ വിദ്യാര്‍ഥിക്ക് ജാമ്യം ലഭിച്ചെങ്കിലും ഇംഫാല്‍ പോലിസ് സ്‌റ്റേഷനില്‍ ഇതേ പോസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ പോലിസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കുടുംബം കുറ്റപ്പെടുത്തി.
വായ്‌പേയിയെ കോടതിയില്‍ നിന്ന് സജിവ എന്ന ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ പൊറോംപത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഒരു സംഘം അക്രമികള്‍ പോലിസ് വാഹനം തടഞ്ഞുനിര്‍ത്തി ആയുധങ്ങള്‍ കൈവശപ്പെടുത്തി യുവാവിനെ ആക്രമിച്ചത്. അക്രമിക്കൂട്ടത്തെ കണ്ടതോടെ സ്വയരക്ഷയ്ക്കു വേണ്ടി പോലിസുകാര്‍ ഓടിരക്ഷപ്പെട്ടതായും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. മാത്രമല്ല, കൊല്ലപ്പെട്ട കോളജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലും പോലിസിന് കണ്ടെടുക്കാനായിട്ടില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥിയെയും കൊണ്ടുപോവുകയായിരുന്ന ജയില്‍ റോഡില്‍ 800ഓളം വരുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലിസ് ജില്ലാ പോലിസുമായി ബന്ധപ്പെട്ട് മറ്റൊരു വഴിയിലൂടെ പോവാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം വാഹനം തടഞ്ഞുനിര്‍ത്തിയെന്നാണ് എസ് ഐ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലിസിന്റെ ആയുധങ്ങളും മറ്റും മോഷ്ടിച്ച അക്രമികള്‍ തങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വാഹനത്തില്‍ നിന്ന് വിദ്യാര്‍ഥിയെ വലിച്ചിറക്കി. അക്രമികള്‍ തന്നെയും മറ്റ് പോലിസുകാരെയും വിദ്യാര്‍ഥിയെയും മര്‍ദ്ദിച്ചതായി എസ് ഐ സഞ്ജീവ സിങ് ചൂണ്ടിക്കാട്ടി. ഇരുമ്പ് ദണ്ഡുകളും വടികളും ലൈസന്‍സുള്ള റൈഫിളുകളും അക്രമികളുടെ കൈവശമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. അക്രമം രൂക്ഷമായതോടെ എസ് ഐ അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിലും മറ്റു പോലിസുകാര്‍ പോലിസ് വാഹനത്തിലുമായി ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവിനെ അക്രമി സംഘത്തില്‍ നിന്ന് മോചിപ്പിക്കാതെയാണ് പോലിസുകാര്‍ പലവഴിക്കായി ഓടിരക്ഷപ്പെട്ടത്. സംഭവം നടന്ന് ഏഴ് മണിക്കൂറിന് ശേഷം രാത്രി 10.30ഓടെയാണ് എസ് ഐ പരാതി നല്‍കുന്നത്.
കൊല്ലപ്പെട്ട മകന്റെ മൃതദേഹം എവിടെയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ചുരാചന്ദ്പൂരിലെ തിങ്കാങ്ഫായ് സോമി ബെഥേലിലുള്ള കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലിസ് ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഇംഫാലിലേക്ക് പോവുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഞങ്ങള്‍ക്കാവുന്നില്ലെന്ന് വിദ്യാര്‍ഥിയുടെ മാതാവ് ഫോണിലൂടെ പറഞ്ഞതായി ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു. മെയ് 18 ന് തന്നെ പിതാവ് ചുരാചന്ദ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. സബ് ഇന്‍സ്‌പെക്ടറുടെ അശ്രദ്ധയും ഗൂഢാലോചനയും മൂലമാണ് തന്റെ മകന്‍ മരിച്ചതെന്നും അദ്ദേഹത്തിന്റെ വാദങ്ങള്‍ സംശയാസ്പദമാണെന്നും പിതാവ് പോലിസിന് നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മാതാപിതാക്കള്‍ക്കു പുറമെ 19 വയസ്സുള്ള ഒരു സഹോദരിയും 17 വയസ്സുള്ള ഒരു സഹോദരനും വിദ്യാര്‍ഥിക്കുണ്ട്. മണിപ്പൂരില്‍ കലാപം തുടങ്ങിയ ആദ്യഘട്ടത്തില്‍ തന്നെയാണ് ഇത്തരത്തില്‍ ദാരുണമായ തല്ലിക്കൊല അരങ്ങേറിയതെങ്കിലും വാര്‍ത്ത പുറത്തുവന്നിരുന്നില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















