Big stories

'ജയ് ശ്രീറാം' വിളിച്ചില്ല; യുപിയില്‍ മുസ്‌ലിം വയോധികനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, താടി മുറിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി (വീഡിയോ)

ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ചൊല്ലാന്‍ ആവശ്യപ്പെട്ട അക്രമികള്‍ സമദിന്റെ താടിയും മുറിച്ചു. ജൂണ്‍ അഞ്ചിന് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജയ് ശ്രീറാം വിളിച്ചില്ല; യുപിയില്‍ മുസ്‌ലിം വയോധികനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, താടി മുറിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി (വീഡിയോ)
X

ലഖ്‌നോ: 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗാസിയാബാദ് ജില്ലയിലെ ലോനിയില്‍ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയ വയോധികനായ അബ്ദുല്‍ സമദിനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ചൊല്ലാന്‍ ആവശ്യപ്പെട്ട അക്രമികള്‍ സമദിന്റെ താടിയും മുറിച്ചു. ജൂണ്‍ അഞ്ചിന് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അബ്ദുല്‍ സമദ് ഓട്ടോറിക്ഷയില്‍ പോവുമ്പോള്‍ ഒപ്പം കയറിയ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ഒറ്റപ്പെട്ട വനപ്രദേശത്തുള്ള കുടിലിലേക്ക് വലിച്ചിഴച്ചു. റൂമില്‍ പൂട്ടിയിട്ട ശേഷം 'ജയ് ശ്രീറാം', 'വന്ദേമാതരം' എന്നിവ വിളിക്കാന്‍ ആക്രോശിച്ചു. ഇതിന് വിസമ്മതിച്ചതോടെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. സമദ് പാകിസ്താന്‍ ചാരനാണെന്ന് അക്രമികള്‍ വിളിച്ചുപറയുന്നുണ്ട്. മൂന്നുപേര്‍ ചേര്‍ന്നാണ് ആക്രമിക്കുന്നത്. ഒരാള്‍ കറുത്ത ഷര്‍ട്ടും ചുവന്ന പാന്റും, മറ്റൊരാള്‍ ഇളംനീല ടിഷര്‍ട്ടും ചാര നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരിക്കുന്നത്. ഒരാള്‍ സമദിനെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും താടി മുറിക്കുകയും ചെയ്തു.

ഗാസിയാബാദ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രധാന പ്രതിയെന്ന് കരുതുന്ന പ്രവേഷ് ഗുജ്ജാറിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒപ്പമുണ്ടായിരുന്ന അക്രമികളെ പിടികൂടുന്നതിനായി തിരച്ചില്‍ തുടരുകയാണ്. ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ലോനിയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അതുല്‍കുമാര്‍ സോങ്കര്‍ പറഞ്ഞു. എന്നാല്‍, പിന്നീട് ഗാസിയാബാദ് പോലിസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. പോലിസ് കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നും റിപോര്‍ട്ടുകളുണ്ട്.

പള്ളിയില്‍ പോവുമ്പോള്‍ ഒരാള്‍ ഓട്ടോറിക്ഷയുമായി വന്ന് തനിക്ക് ലിഫ്റ്റ് നല്‍കുകയായിരുന്നുവെന്ന് അബ്ദുല്‍ സമദ് സംഭവത്തെക്കുറിച്ച് കണ്ണീരോടെ വിശദീകരിക്കുന്നു. പിന്നാലെ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറി. എന്നിട്ട് അവര്‍ എന്നെ ഒരു കാട്ടിലേക്ക് കൊണ്ടുപോയി. ഒരു മുറിയില്‍ പൂട്ടിയിട്ട് തല്ലി. 'ജയ് ശ്രീറാം', 'വന്ദേമാതരം' എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ എന്റെ മൊബൈല്‍ തട്ടിയെടുത്തു. എന്റെ വാച്ച് തല്ലിത്തകര്‍ത്തു.

പിന്നെയാണ് കത്രികയെടുത്ത് താടിമുറിച്ചത്. എന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. മറ്റു മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഒരു വീഡിയോ ദൃശ്യം അവര്‍ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്‌ലിംകളെ കൊന്നതായി അവര്‍ പറയുന്നുണ്ടായിരുന്നു- സമദ് കൂട്ടിച്ചേര്‍ത്തു. 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരില്‍ നിരവധി മര്‍ദ്ദനങ്ങളും തല്ലിക്കൊലകളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it