Big stories

3010 റെയ്ഡുകള്‍, 99356 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി; ഇഡിയെ ആയുധമാക്കി ബിജെപി

3010 റെയ്ഡുകള്‍, 99356 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി; ഇഡിയെ ആയുധമാക്കി ബിജെപി
X

ന്യൂഡല്‍ഹി: പ്രതിപക്ഷത്തേയും എതിര്‍ കക്ഷികളേയും വരുതിയിലാക്കാന്‍ ബിജെപി ഭരണകൂടം ഇഡിയെ രാഷ്ട്രീയ ആധുധമാക്കുന്നതായുള്ള ആരോപണം ശക്തമാകുന്നതിനിടെ മോദി ഭരണത്തിലേറിയ ശേഷം നടന്ന ഇഡി റെയ്ഡുകളുടെ ഞെട്ടിക്കുന്ന കണക്ക് പറത്ത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 3,010 റെയ്ഡുകള്‍ നടത്തി, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് (പിഎംഎല്‍എ) കീഴില്‍ 99,356 കോടി രൂപയുടെ കുറ്റകൃത്യങ്ങളുടെ വരുമാനം കണ്ടുകെട്ടി. യുപിഎ ഭരണത്തില്‍ 2004-05 നും 2013-14 നും ഇടയില്‍ 112 റെയ്ഡുകളും 5,346 കോടി രൂപയുടെ സമ്പത്തുമാണ് കണ്ടുകെട്ടിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മോദി സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭീകരത വ്യക്തമാകും. ധനമന്ത്രാലയം ചൊവ്വാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതാണ് ഈ കണക്കുകള്‍.

യുപിഎ ഭരണത്തില്‍ 2004-05 നും 2013-14 നും ഇടയില്‍ ഫെഡറല്‍ ഏജന്‍സി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചതിന് 8,586 അന്വേഷണങ്ങള്‍ മാത്രമാണ് നടന്നത്. തുടര്‍ന്നുള്ള എട്ട് വര്‍ഷങ്ങളില്‍ മോദി ഭരണത്തില്‍ ഈ എണ്ണം 22,320 ഫെമ കേസുകളായി ഉയര്‍ന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം പ്രിയങ്ക ചതുര്‍വേദിയുടെ ചോദ്യത്തിന് മറുപടിയായി ചൊവ്വാഴ്ച രാജ്യസഭയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വിശദാംശങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 3010 ഇഡി റെയ്ഡുകള്‍ നടത്തി, 99,356 കോടി രൂപയുടെ സമ്പത്ത് കണ്ടുകെട്ടി. 888 കേസുകളില്‍ പ്രോസിക്യൂഷന്‍ പരാതികള്‍ (കുറ്റപത്രങ്ങള്‍) ഫയല്‍ ചെയ്യുന്നതിനും 23 പ്രതികളെ/സ്ഥാപനങ്ങളെ ശിക്ഷിക്കുന്നതിനും ജപ്തി ചെയ്യുന്നതിനും കാരണമായി. ചൗധരി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം മാര്‍ച്ച് 31 വരെ 992 പിഎംഎല്‍എ കേസുകളില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 5,422 കേസുകളില്‍ 2014 ഏപ്രില്‍ 1 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ 3,555 PMLA കേസുകള്‍ സെന്‍ട്രല്‍ ഏജന്‍സി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൗധരി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി 931 കേസുകളില്‍ വിചാരണ തുടരുകയാണ്.

PMLA 2002ല്‍ നിയമമാക്കുകയും 2005 ജൂലൈ 1ന് നടപ്പിലാക്കുകയും ചെയ്തു. 2004-05 നും 2013-14 നും ഇടയില്‍ (യുപിഎ അധികാരത്തിലിരുന്നപ്പോള്‍) 571 തിരച്ചില്‍ നടത്തുകയും 8,586 കേസുകള്‍ ഫെമയുടെ വകുപ്പുകള്‍ പ്രകാരം അന്വേഷണത്തിനായി ഏറ്റെടുക്കുകയും ചെയ്തതായി രേഖാമൂലമുള്ള ഫെമ കേസുകളുമായി ബന്ധപ്പെട്ട ചതുര് വേദിയുടെ ചോദ്യത്തിന് മറുപടിയായി സഹ ധനമന്ത്രി പറഞ്ഞു. ഇത് 2,780 കേസുകളില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിനും 1,312 SCNകളുടെ വിധിന്യായത്തിനും കാരണമായി. അതുവഴി 1,754.33 കോടി രൂപ പിഴ ചുമത്തി. തുടര്‍ന്ന്, ആ കാലയളവില്‍ ഫെമ പ്രകാരം 14 കോടി (ഏകദേശം) മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി.

പുതിയ കേസുകളില്‍ ഫെമ പ്രകാരം സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുമായി, 996 റെയ്ഡുകള്‍ നടത്തുകയും 22,330 കേസുകള്‍ ഏറ്റെടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഫലമായി 5,329 കേസുകളില്‍ എസ്‌സിഎന്‍ നല്‍കുകയും 5,160 എസ്‌സിഎന്‍ തീര്‍പ്പുണ്ടാക്കുകയും അതുവഴി 6,376.51 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഫെമ പ്രകാരം 7,066 കോടി രൂപയുടെ (ഏകദേശം) സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1973ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) അസാധുവാക്കിയതിന് ശേഷമാണ് 1999ല്‍ ഫെമ നിലവില്‍ വന്നത്.

മോദി അധികാരത്തിലേറിയതിന് ശേഷം ഇഡിക്കെതിരേ വ്യാപക പരാതികളാണ് ഉയര്‍ന്നത്. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, ചിതംബരം, ശിവകുമാര്‍ ഉള്‍പ്പടെ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളെ ഇഡിയെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ വേട്ടയാടി. അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണം ഉയര്‍ന്ന സംഭവങ്ങളിലൊന്നും ഇഡി യാതൊരു നടപടിയും സ്വീകരിച്ചില്ല. രാഷ്ട്രീയ നേതാക്കള്‍ കൂടാതെ സിനിമാ മേഖലയിലുള്ളവര്‍, കലാകാരന്‍മാര്‍, വന്‍ വ്യവസായികള്‍ തുടങ്ങി പ്രമുഖരെ വരുതിയിലാക്കാന്‍ ഇഡിയെ ഉപയോഗിച്ചു. സംഘപരിവാറിനെ എതിര്‍ക്കുന്ന പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഉള്‍പ്പടെയുള്ള സംഘടനകളേയും ഇഡിയെ ഉപയോഗിച്ച് വേട്ടയാടി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഈ കാലഘട്ടത്തിലാണ്.

Next Story

RELATED STORIES

Share it