Big stories

പിവി അൻവർ എംഎൽഎ വീണ്ടും ഭൂമി തട്ടിപ്പ് വിവാദത്തിൽ

ഒന്നിന് പിറകേ ഒന്നായാണ് നിലമ്പുരിലെ ഇടതുപക്ഷ എംഎൽഎ ആയ അൻവർ വിവാദങ്ങളിൽ അകപ്പെടുന്നത്. ആലുവ എടത്തലയിൽ നാവിക സേനയുടെ ആയുധ സംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തട്ടിയെടുക്കാൻ ശ്രമം നടത്തിയിരിക്കുന്നത്.

പിവി അൻവർ എംഎൽഎ വീണ്ടും ഭൂമി തട്ടിപ്പ് വിവാദത്തിൽ
X

കൊച്ചി: പിവി അൻവർ എംഎൽഎ വീണ്ടും ഭൂമി തട്ടിപ്പ് വിവാദത്തിൽ. കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിൽ എംഎൽഎക്കെതിരേ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. ആലുവയിൽ 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഭൂമി പിവി അൻവർ വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം.

ഒന്നിന് പിറകേ ഒന്നായാണ് നിലമ്പുരിലെ ഇടതുപക്ഷ എംഎൽഎ ആയ അൻവർ വിവാദങ്ങളിൽ അകപ്പെടുന്നത്. ആലുവ എടത്തലയിൽ നാവികസേനയുടെ ആയുധ സംഭരണശാലയോട് ചേർന്നുള്ള 11.46 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തട്ടിയെടുക്കാൻ ശ്രമം നടത്തിയിരിക്കുന്നത്. കാക്കനാട് സ്വദേശി ജോയ് മാത്യുവിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ളതാണ് ഇന്‍റർനാഷണൽ ഹൗസിംഗ് കോംപ്ലക്സ് എന്ന സ്ഥാപനം. 1991-ലാണ് 99 വർഷത്തേക്ക് ജോയ്മെറ്റ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന് സ്ഥലം പാട്ടത്തിന് നൽകിയത്. 2006-ൽ ജോയ്മെറ്റ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് കടക്കെണിയിൽ ആയതോടെയാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ലേലനടപടി ആരംഭിച്ചത്. ഈ ലേലത്തിലാണ് 99 വർഷത്തേക്കുള്ള പാട്ടക്കരാർ പിവി അൻവർ എംഎൽഎ മാനേജിംഗ് ഡയറക്ടർ ആയ പീവീസ് റിയൽട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റ‍ഡ് നേടിയത്.

പാട്ടക്കരാറിന്‍റെ മറവിൽ 2006 മുതൽ 2018 വരെ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാനാണ് പിവി അൻവർ എംഎൽഎ ശ്രമിച്ചത്. അതിന് വേണ്ടി പുതിയ തണ്ടപ്പേർ നമ്പർ ഉണ്ടാക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഉടമസ്ഥ ഗ്രേസ് മാത്യു റവന്യൂ വകുപ്പിനെ സമീപിച്ചത്. ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറാണ് വ്യാജരേഖ ചമച്ച് അടിസ്ഥാന നികുതിയടയ്ക്കാൻ പിവി അൻവർ എംഎൽഎയ്ക്ക് സഹായം ചെയ്തതെന്ന് കളക്ടർക്ക് നൽകിയ പരാതിയിൽ ഉടമസ്ഥ ആരോപിക്കുന്നു.

ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് അൻവർ കോഴിക്കോട് ചീങ്കണ്ണിപ്പാലയിൽ പണിത അനധികൃത തടയണ പൊളിച്ചു നീക്കാൻ തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ അതിന് നേതൃത്വം നൽകിയ തഹസിൽദാരെ സർക്കാർ സ്ഥലം മാറ്റുന്ന സമീപനം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഇടതുപക്ഷ സർക്കാരിൽ ഏറ്റവും കൂടുതൽ ആരോപണം നേരിടുന്ന എംഎൽഎ കൂടിയാണ് പിവി അൻവർ.

Next Story

RELATED STORIES

Share it