Big stories

എല്ലാം സഹിക്കാനാണ് സര്‍ക്കാര്‍ എന്ന ധാരണ വേണ്ട; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ മുഖ്യമന്ത്രി

തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം സഹിക്കാനാണ് സര്‍ക്കാര്‍ എന്ന ധാരണ വേണ്ട; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ കടന്നുകയറാനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്ര നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ നോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ അതിനാണ് ശ്രമിക്കുന്നത്. അവര്‍ അവരുടെ അധികാരപരിധി വിടുകയാണ്. അതല്ലാതെ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് എപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകും. പരിധിവിട്ടാല്‍ എല്ലാം സഹിക്കാനാണ് ഒരു സര്‍ക്കാര്‍ ഇവിടെ നില്‍ക്കുന്നതെന്ന ധാരണ വേണ്ടെന്നും പിണറായി ഓര്‍മിപ്പിച്ചു.

അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രഫഷനല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ ചിലത് പറയാതെ പറ്റില്ല. ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സര്‍ക്കാരിനും ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ അന്വേഷണം അതിന്റേതായ രീതിയില്‍ നല്ല രീതിയില്‍ നടന്നു. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണര്‍ത്തുന്നതാണ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്.

ഏജന്‍സിക്ക് പുറത്തുള്ളവര്‍ അടുത്ത ഘട്ടത്തില്‍, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാന്‍ പോവുന്നത്, എങ്ങനെയാണ് ഏജന്‍സി പോവുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അതനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങള്‍ ഓരോരുത്തരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്ന അവസ്ഥയുണ്ടാവുന്നു. പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കേണ്ടതും കക്ഷിരാഷ്ട്രീയത്തിന് അതീതമായി നില്‍ക്കേണ്ടതും ലഭ്യമാവുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തേണ്ടതും പ്രഫഷനലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ ആ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് എവിടെ നീതി എന്ന ചോദ്യം ഉയരുന്നത്. അന്വേഷണങ്ങള്‍ സത്യാവസ്ഥ കണ്ടെത്താന്‍ വേണ്ടിയുളള തെളിവ് ശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും. പ്രഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുളള ഒന്നായിരിക്കണം. ഇന്നയാളെയോ ഒരു പ്രത്യേക വിഭാഗത്തേയോ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ഉദ്ദേശത്തോടെ ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും അത് ദുരുപദിഷ്ടമായ ലക്ഷ്യങ്ങളോടെയുളള മറ്റെന്തോ ആയി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെല്ലാം ചുറ്റിപറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്, റെഡ് ക്രസന്റ് സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ മറ്റുചില വിഷയങ്ങളില്‍ എന്‍ഐഎ എന്നിവയെല്ലാം സംസ്ഥാനത്ത് അന്വേഷണം നടത്തിവരികയാണ്. തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച ഭരണത്തിനുളള അംഗീകാരം തുടര്‍ച്ചയായി കിട്ടുന്നതിന് കാരണം ഉദ്യോഗസ്ഥരാണ്. അവരെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്ന, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത, ഭയാശങ്കരാക്കുന്ന വിധത്തില്‍ ചില അന്വേഷണ ഏജന്‍സികള്‍ പെരുമാറിയാല്‍ എന്തായിരിക്കും അവസ്ഥ. സംസ്ഥാന സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഭരണഘടനയെ അനുസരിക്കണം. സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളില്‍ ഇടപെടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുളള കൈകടത്തലാണ്. ആ പദ്ധതിയെ തകര്‍ക്കാനുളള നീക്കമാണ്. അത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍, കെ-ഫോണ്‍ പദ്ധതികളെ എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മാധ്യമങ്ങളില്‍ ചിലര്‍ക്കും സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാന്‍ തിടുക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തേയുള്ള മുഖ്യമന്ത്രിയുടേതു പോലുള്ളതാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് എന്നു വരെ എഴുതിപ്പിടിപ്പിക്കാന്‍ ശ്രമിച്ചു. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ചെയ്തതെന്നു ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan against central investigation agencies




Next Story

RELATED STORIES

Share it