Big stories

കൊറോണ: ചൈനയില്‍ മരണം 25 ആയി, 830 പേര്‍ക്ക് വൈറസ് ബാധ; അതീവ ജാഗ്രതാ നിര്‍ദേശം

ഇന്നലെ മാത്രം വൈറസ് ബാധയേറ്റ എട്ടു പേര്‍ മരണത്തിന് കീഴടങ്ങി. 259 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ചികിത്സയിലുള്ള 177 പേരുടെ നില അതീവ ഗുരുതരമാണ്. 34 പേര്‍ ആശുപത്രി വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ: ചൈനയില്‍ മരണം 25 ആയി, 830 പേര്‍ക്ക് വൈറസ് ബാധ; അതീവ ജാഗ്രതാ നിര്‍ദേശം
X

ബെയ്ജിങ്: കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നതായി ചൈനീസ് സര്‍ക്കാര്‍. 830 പേര്‍ക്ക് വൈറസ് ബാധയേറ്റതായും അധികൃതര്‍ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച വുഹാനില്‍ 1072 പേരാണ് നിരീക്ഷണത്തിലുണ്ട്. കൊറോണ വൈറസ് ബാധയില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനീസ് സര്‍ക്കാര്‍ വൈറസ് ബാധിതരുടെ വിവരങ്ങള്‍ പുറത്തു വിട്ടത്.

ഇന്നലെ മാത്രം വൈറസ് ബാധയേറ്റ എട്ടു പേര്‍ മരണത്തിന് കീഴടങ്ങി. 259 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ചികിത്സയിലുള്ള 177 പേരുടെ നില അതീവ ഗുരുതരമാണ്. 34 പേര്‍ ആശുപത്രി വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.

ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ വൈറസിന്റെ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശങ്ങളുണ്ട്. വുഹാനിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യാവസായിക, ഗതാഗത മേഖലകളിലുമെല്ലാം വിജനമാണ്. വുഹാനിലെ 11 ലക്ഷം ജനങ്ങളോട് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ രോഗം ബാധിച്ച് ഒരാള്‍ മരിച്ചത് രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്.വൈറസിന്റെ ഉത്ഭവ സ്ഥാനത്തല്ലാത്ത ആദ്യമരണമായിരുന്നു ഹെബെയ് പ്രവിശ്യയിലേത്. വുഹാനില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെയാണ് ഹെബെയ് പ്രവിശ്യ.

ഇവിടെ രോഗം സ്ഥരീകരിച്ചതോടെ ചൈനയിലാകെ ആശങ്കയിലാണ്. തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈനീസ് ഭരണകൂടം കടന്നത്. ഹുഹാന്‍ഗാങ്, ക്‌സിയാന്റോ, എസോ എന്നീ നഗരങ്ങളിലും പൂര്‍ണ യാത്രാ നിരോധനം പ്രഖ്യാപിച്ചു.

തായ്‌ലന്‍ഡ്, ഹോങ്കോങ്, സിങ്കപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, അമേരിക്ക എന്നിവിടങ്ങളിലുള്ളവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച തുടങ്ങുന്ന ചൈനീസ് പുതുവല്‍സരാഘോഷത്തില്‍ ആളുകള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമുണ്ട്. ഡിസംബര്‍ 31നാണ് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചത്. അതേമസമയം, എങ്ങിനെ രോഗബാധയുണ്ടായി എന്നകാര്യത്തില്‍ അധികൃതര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.


Next Story

RELATED STORIES

Share it