മുസ്ലിം വിരുദ്ധത: തെളിയുന്നത് കത്തോലിക്കാ സഭയുടെ ആസൂത്രിത നീക്കം; ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തെ അനുകൂലിച്ച് 'ദീപിക' ദിനപത്രവും
പിസി അബ്ദുല്ല
കോഴിക്കോട്: 'നാര്‍കോട്ടിക് ജിഹാദി' ന്റെ പേരിലുള്ള പാലാ ബിഷപ്പിന്റെ വിഷം ചീറ്റല്‍ ഒറ്റപ്പെട്ടതല്ലെന്നും കത്തോലിക്കാ സഭയുടെ ആസൂത്രിത മുസ്ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമെന്നും തെളിയുന്നു. ബിഷപ്പിനെ ന്യായീകരിച്ച് 'ദീപിക' പത്രം അടക്കം രംഗത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്. പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രസംഗത്തോട് സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ തുടരുന്ന മൗനത്തിലും കൃത്യമായ സൂചനകളുണ്ട്.
പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി 'ദീപിക' രംഗത്തു വന്നത് സഭാ നേതൃത്വവുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷമാണ്. പൊതു സമൂഹത്തില്‍ പാലാ ബിഷപ്പിനെതിരായ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ജസ്നയുടെ തിരോധാനത്തിലുള്പ്പെടെ 'ജിഹാദി' ആരോപണം ആവര്‍ത്തിച്ച് ദീപികയുടെ രംഗ പ്രവേശം. പാലാ ബിഷപ്പ് ഉന്നയിച്ച മുസ്ലിം വിദ്വേഷം ക്രൈസ്തവ സമൂഹത്തില്‍ ലൈവായി നില നിര്‍ത്താനുതകുന്നതാണ് 'ദീപിക' മുഖ പ്രസംഗത്തിലെ വരികളോരോന്നും.
സമകാലിക കേരളസമൂഹവും ക്രൈസ്തവ സമുദായവും നേരിടുന്ന ചില ഗൗരവപ്രശ്നങ്ങളിലേക്കാണു മാര്‍ കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചതെന്നാണ് 'ദീപിക' വിശദീകരിക്കുന്നത്. 'പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന 'ലൗ ജിഹാദി'നെപ്പറ്റി എല്ലാവരും ജാഗരൂകരായിരിക്കണം.
യുവജനങ്ങളെ മയക്കുമരുന്നു നല്കി വശീകരിച്ചു നശിപ്പിക്കുന്ന നാര്‍കോട്ടിക് ജിഹാദും വ്യാപകമായി നടക്കുന്നുണ്ടെന്നു ബിഷപ് ചൂണ്ടിക്കാട്ടിയത്. മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതുകേട്ടു മറ്റുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത് എന്തിനാണ്. സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ബിഷപ് ശ്രമിച്ചു എന്നാണു ചിലരുടെ ആരോപണം. സമുദായസൗഹാര്‍ദത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരാണ് ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാല്‍ എല്ലാവര്ക്കും സ്നേഹവും സന്തോഷവുമാണ്. എന്നാല്‍, സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്കു ചിലപ്പോള്‍ അപ്രിയസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും.
പറഞ്ഞ കാര്യങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ മാര്‍ കല്ലറങ്ങാട്ട് ഹാജരാക്കണമെന്നാണു ചിലരുടെ ആവശ്യം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവു കണ്ടെത്തണ്ടതു പോലിസിന്റെ ജോലിയാണ്.
എരുമേലിക്കടുത്തു വെച്ചൂച്ചിറയില്‍നിന്നു 2008ല്‍ കാണാതായ ജെസ്ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തെപ്പറിയുള്ള പോലിസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇത്തരം കേസുകളിലെ അന്വേഷണങ്ങളെല്ലാം ഒരു ഘട്ടമെത്തുമ്പോള്‍ നിലയ്ക്കുന്നു. ബിഷപ് വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേ. അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ല.
തലവെട്ടിക്കൊല്ലുന്നതും വെടിവച്ചുകൊല്ലുന്നതും ബോംബെറിഞ്ഞു കൊല്ലുന്നതും മാത്രമാണു ഭീകരപ്രവര്‍ത്തനം എന്നു കരുതുന്നവര്‍ക്കു കേരളത്തില്‍ തീവ്രവാദമില്ലെന്നു തോന്നും.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നതിന്റെ ബാക്കിപത്രമായി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ എത്തപ്പെട്ട നാലു മലയാളി യുവതികളുടെ കഥ കേരളം മുഴുവന്‍ ചര്‍ച്ചചെയ്തതല്ലേ. യുവതികളെ പ്രണയംനടിച്ചു മതംമാറ്റി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന 'ലൗ ജിഹാദ്' ഇവിടെ ഉണ്ടെന്നതിനു തെളിവെന്ത് എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് നിമിഷ എന്ന ഫാത്തിമയും സോണിയ എന്ന അയിഷയും മെറിന് എന്ന മറിയവുമെല്ലാം.
ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായിട്ടുള്ള വേറെ എത്രയോ യുവതികള്‍! അവരുടെ കുടുംബങ്ങള്‍ തോരാത്ത കണ്ണീരുമായി ഉരുകിത്തീരുമ്പോള്‍, ഈ അപ്രത്യക്ഷമാകലിനു പിന്നിലുള്ളവര്‍ തിരശീലയ്ക്കു പിന്നിലിരുന്നു ചിരിക്കുകയാണ്. നിഗൂഢമായ മയക്കുമരുന്നു കേസുകളുടെ എത്രയോ വാര്‍ത്തകളാണു ദിവസേന പത്രങ്ങളില്‍ വരുന്നത്. ഇന്നലെ കോഴിക്കോട്ട് യുവതിയെ പ്രണയക്കുരുക്കില്‍പ്പെടുത്തി കൊണ്ടുവന്നശേഷം മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവമുണ്ടായി.
വാഗമണ്ണില്‍ മയക്കുമരുന്നുമായി പിടികൂടപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ ഘടനയും ഇവിടെ എന്താണു നടക്കുന്നതെന്നു സാമാന്യബുദ്ധിയുള്ളവരെയെല്ലാം ബോധ്യപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ ഒരു സഭാമേലധ്യക്ഷന് സ്വസമുദായാംഗങ്ങളെ ഉദ്ബോധിപ്പിക്കുന്നതാണോ മഹാപരാധം.
ആരെയെങ്കിലും ഭീഷണികള്‍കൊണ്ടു നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാന്‍ നോക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ സൗഹാര്‍ദം തകര്‍ക്കുന്നത് ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകളുണ്ട്. ബിഷപ്പിനെ വിമര്‍ശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകള്‍ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകള്‍ക്ക് അതിലപ്പുറം പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. പക്ഷേ, യഥാര്‍ഥപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുമ്പോപോള് കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല'' 'ദീപിക' മുഖപ്രസംഗം പറയുന്നു.
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT