Big stories

ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ പരിസരത്ത് ഭൂമി വാങ്ങിക്കൂട്ടി ബിജെപി എംഎല്‍എമാരും എംപിമാരും

2019 നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്രം നിര്‍മ്മിക്കുന്ന ഇടത്തിന് സമീപത്ത് നടക്കുന്നത് വന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണ്

ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ പരിസരത്ത് ഭൂമി വാങ്ങിക്കൂട്ടി ബിജെപി എംഎല്‍എമാരും എംപിമാരും
X

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത് ഫൈസാബാദിലെ അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന്റെ പരിസരത്തെ ഭൂമി വാങ്ങിക്കൂട്ടി ബിജെപി എംഎല്‍എമാരും എംപിമാരും ഉദ്യോഗസ്ഥരും. 2019 നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്രം നിര്‍മ്മിക്കുന്ന ഇടത്തിന് സമീപത്ത് നടക്കുന്നത് വന്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടമാണ്. എംഎല്‍എമാര്‍, എം.പിമാര്‍, അയോധ്യയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ അടുത്ത ബന്ധുക്കള്‍, പ്രാദേശിക റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ഇവിടുത്തെ ഭൂമിവാങ്ങിക്കൂട്ടുകയാണെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2020 ഫെബ്രുവരിയില്‍ സ്ഥാപിതമായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ 70 ഏക്കറോളം ഏറ്റെടുത്തിട്ടുണ്ട്.

ക്ഷേത്രനിര്‍മാണം പുരോഗമിക്കുമ്പോള്‍ ഇവിടെ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഭൂമി വന്‍ വിലക്ക് വില്‍ക്കാന്‍ സാധിക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് സ്വകാര്യ ബ്രോക്കര്‍മാര്‍ക്കൊപ്പം ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോസ്ഥരുമെല്ലാം ഭൂമി വാങ്ങിക്കൂട്ടുന്നത്. എംഎല്‍എ, മേയര്‍, സംസ്ഥാന ഒബിസി കമ്മീഷന്‍ അംഗം, ഡിവിഷണല്‍ കമ്മീഷണര്‍,സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ്, സര്‍ക്കിള്‍ ഓഫിസര്‍, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എന്നിവരുടെ ബന്ധുക്കള്‍ വരെ സ്വന്തം പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ഇതെല്ലാം രാമക്ഷേത്രത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ്. ഇതില്‍ അഞ്ചു ഇടപാടുകളില്‍ ഭൂമി വില്‍പ്പന നടത്തിയ മഹര്‍ഷി രാമായണ്‍ വിദ്യാപീഢം ട്രസ്റ്റ് ദളിതരായ ഗ്രാമീണരില്‍ നിന്ന് അന്യായമായാണ് ഭൂമി വാങ്ങിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ക്രമക്കേട് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് ഭൂമി വാങ്ങിക്കൂട്ടിവരില്‍ ഭൂരിഭാഗവും. എംഎല്‍എമാരും അയോധ്യ മേയറും സംസ്ഥാന ഒബിസി കമ്മീഷന്‍ അംഗവും സ്വന്തം പേരില്‍ തന്നെ ഭൂമി വാങ്ങിയിട്ടുണ്ട്. റവന്യൂ, പോലിസ് മേധാവികളടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ പേരിലാണ് ഭൂമി വാങ്ങിയത്.

ഭൂമി വാങ്ങിയ പ്രമുഖരുടെ ലിസ്റ്റ് പത്രം പുറത്തുവിട്ടു. 1. വേദ് പ്രകാശ് ഗുപ്ത അയോധ്യ എംഎല്‍എ (ഇദ്ദേഹത്തിന്റെ മരുമകന്‍ 5174 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങിയിട്ടുണ്ട്) 2. ഇന്ദ്ര പ്രതാപ് തിവാരി( അയോധ്യ എംഎല്‍എ 2,593 ചതുരശ്ര മീറ്റര്‍ ഭൂമി ഇദ്ദേഹം വാങ്ങിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരനും ഇവിടെ ഭൂമി വാങ്ങിയിട്ടുണ്ട്) 3. എം.പി അഗര്‍വാള്‍, (2019 നവംബര്‍ മുതല്‍ അയോധ്യയിലെ ഡിവിഷണല്‍ കമ്മീഷണറാണ്. ഇയാളുടെ ഭാര്യാപിതാവും ഭാര്യസഹോദരനും കൂടി 3790 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് വാങ്ങിക്കൂട്ടിയത്.). വിരമിച്ച ശേഷം അയോധ്യയില്‍ താമസിക്കാനാണെന്നും അഗര്‍വാളിന് ഇതില്‍ പങ്കില്ലെന്നും ഭാര്യാപിതാവ് പ്രതികരിച്ചു. 4. പുരുഷോത്തം ദാസ് ഗുപ്ത, ( 2018 ജൂലൈ 20 നും 2021 സെപ്റ്റംബര്‍ 10 നും ഇടയില്‍ അയോധ്യയിലെ ചീഫ് റവന്യൂ ഓഫിസര്‍. ഇപ്പോള്‍ ഗോരഖ്പൂരില്‍ അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ്. ഇദ്ദേഹത്തിന്റെ ഭാര്യസഹോദര ഭാര്യ 1,130 ചതുരശ്ര മീറ്റര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പങ്കില്ലെന്ന് പുരുഷോത്തം ദാസ് പ്രതികരിച്ചു. 5. ദീപക് കുമാര്‍, ( 2020 ജൂലൈ 26നും 2021 മാര്‍ച്ച് 30നും ഇടയില്‍ ഡിഐജി, ഇപ്പോള്‍ അലിഗഡ് ഡിഐജി) 6.ഉമാധര്‍ ദ്വിവേദി (യുപി കേഡറിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ ലഖ്‌നൗവില്‍ താമസം) 7. ഋഷികേശ് ഉപാധ്യായ (അയോധ്യ മേയര്‍) 8. ആയുഷ് ചൗധരി( അയോധ്യയിലെ മുന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. ഇപ്പോള്‍ കാണ്‍പൂരില്‍ താമസം) 9. അരവിന്ദ് ചൗരസ്യ (എസ്‌ഐ പ്രൊവിഷ്യല്‍ പോലിസ് സര്‍വീസ് ഓഫിസര്‍, ഇപ്പോള്‍ മീററ്റില്‍) 10. ഹര്‍ഷവര്‍ദ്ധന്‍ ഷാഹി( സംസ്ഥാന വിവരാവകാശ കമ്മീഷണര്‍) 11. ബല്‍റാം മൗര്യ( സംസ്ഥാന ഒബിസി കമ്മീഷന്‍ അംഗം) 12. ബദ്രി ഉപാധ്യായ, (ഗഞ്ച ഗ്രാമത്തിലെ ക്ലര്‍ക്ക്, ഇപ്പോള്‍ സ്ഥലംമാറി) 13. ഭാന്‍ സിങ്ങിന്റെ ദിനേശ് ഓജ, ( മഹര്‍ഷി രാമായണ്‍ വിദ്യാപീഢം ട്രസ്റ്റിനെതിരായ കേസുകള്‍ പരിഗണിച്ചിരുന്ന അസിസ്റ്റന്റ് റെക്കോര്‍ഡ് ഓഫിസര്‍) 14. സുധാംശു രഞ്ജന്‍ (ഗഞ്ച ഗ്രാമത്തിലെ റവന്യൂ ഉദ്യോഗസ്ഥന്‍). എന്നിവരാണ് ഭൂമി കൈവശപ്പെടുത്തിയ പ്രമുഖരില്‍ ചിലര്‍. ക്ഷേത്രം വരുന്നതോടെ ഭൂമി വന്‍ വിലയ്ക്ക് മറിച്ചു വില്‍ക്കുകയോ ക്ഷേത്ര ട്രസ്റ്റിന് ഭൂമി കൈമാറുകയോ ടെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഭൂമി വാങ്ങിക്കൂട്ടുന്നത്.

Next Story

RELATED STORIES

Share it