Big stories

ബാബരി എല്ലാകാലത്തും പള്ളിയായി തന്നെ അവശേഷിക്കും: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

പള്ളിക്കുള്ളില്‍ വിഗ്രഹം വെച്ചതുകൊണ്ടോ പൂജ നടത്തിയതുകൊണ്ടോ ഏറെക്കാലം നമസ്‌കാരം വിലക്കിയതുകൊണ്ടോ പള്ളിയാണെന്ന അവസ്ഥക്ക് മാറ്റം വരുന്നില്ല. ഏതെങ്കിലും ക്ഷേത്രമോ ഹിന്ദു ആരാധനാലയമോ തകര്‍ത്തുണ്ടാക്കിയതല്ല ബാബരി മസ്ജിദ് എന്ന തങ്ങളുടെ നിലപാട് നവംബര്‍ ഒമ്പതിലെ വിധിയില്‍ സുപ്രീംകോടതി തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

ബാബരി എല്ലാകാലത്തും പള്ളിയായി തന്നെ അവശേഷിക്കും: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഒരു പള്ളിയായിരുന്നുവെന്നും എന്നെന്നും അത് ഒരു പള്ളിയായിത്തന്നെ അവശേഷിക്കുമെന്നും അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഭൂമിയില്‍ എവിടെയെങ്കിലും ഒരു മസ്ജിദ് സ്ഥാപിക്കപ്പെട്ടാല്‍ അത് ലോകാവസാനം വരെ മസ്ജിദ് തന്നെയായിരിക്കും. ബാബരി മസ്ജിദ് പള്ളിയായി തന്നെ തുടരുമെന്നും വ്യക്തി നിയമബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നിയമവിരുദ്ധമായി അവകാശമൊഴിപ്പിച്ചതുകൊണ്ട് യാഥാര്‍ഥ്യം മാറുന്നില്ല. അയോധ്യയില്‍ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നടക്കുമ്പോള്‍ അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അതിന്റെ ചരിത്രപരമായ നിലപാട് ആവര്‍ത്തിക്കുകയാണെന്ന് വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

പള്ളിക്കുള്ളില്‍ വിഗ്രഹം വെച്ചതുകൊണ്ടോ പൂജ നടത്തിയതുകൊണ്ടോ ഏറെക്കാലം നമസ്‌കാരം വിലക്കിയതുകൊണ്ടോ പള്ളിയാണെന്ന അവസ്ഥക്ക് മാറ്റം വരുന്നില്ല. ഏതെങ്കിലും ക്ഷേത്രമോ ഹിന്ദു ആരാധനാലയമോ തകര്‍ത്തുണ്ടാക്കിയതല്ല ബാബരി മസ്ജിദ് എന്ന തങ്ങളുടെ നിലപാട് നവംബര്‍ ഒമ്പതിലെ വിധിയില്‍ സുപ്രീംകോടതി തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ബാബരി ഭൂമിയില്‍ ഉത്ഖനനം നടത്തി കണ്ടെത്തിയെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ പോലും പള്ളി നിര്‍മിക്കുന്നതിനും 400 വര്‍ഷം മുമ്പ് 12ാം നൂറ്റാണ്ടിലേതാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

ക്ഷേത്രം തകര്‍ത്തല്ല പള്ളി നിര്‍മിച്ചത് എന്നാണതിനര്‍ഥം. 1949 ഡിസംബര്‍ 22 വരെ ബാബരി മസ്ജിദിനകത്ത് നമസ്‌കാരം നടന്നതായും സുപ്രീംകോടതി വ്യക്തമാക്കിയതാണ്. അന്ന് രാത്രി പള്ളിക്കകത്ത് വിഗ്രഹം കൊണ്ടുവന്നുവെച്ചത് നിയമവിരുദ്ധ പ്രവൃത്തിയാണെന്നും 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തത് ഭരണഘടന വിരുദ്ധമായ ക്രിമിനല്‍ പ്രവൃത്തിയാണെന്നും സുപ്രീംകോടതി വിധിയിലുണ്ട്.

ഖേദകരമെന്ന് പറയട്ടെ, വളരെ വ്യക്തമായ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ കോടതി അങ്ങേയറ്റം നീതിരഹിതമായ ഒരു തീരുമാനം പ്രഖ്യാപിക്കുകയും ബാബരി മസ്ജിദില്‍ അധിക്രമിച്ച് വിഗ്രഹം കൊണ്ട് വെക്കുകയും അതിനെ അനാദരിച്ചുകൊണ്ട് തകര്‍ക്കുകയും ചെയ്തവരെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തു. ആദരണീയ സുപ്രീംകോടതി രാജ്യത്തെ സമുന്നത നീതിപീഠം ആണ്. വിധി അംഗീകരിക്കുക എന്നതല്ലാതെ മറ്റൊരു നിര്‍വാഹംവുംഞങ്ങള്‍ക്ക് ഇല്ലാതായി. വ്യക്തി നിയമബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഇത് നീതിക്ക് വിരുദ്ധമായ ഒരു വിധിയാണ്. ഈ വിധിയുടെ അടിസ്ഥാനം ഭൂരിപക്ഷത്തിന്റെ അന്ധമായ വാദം മാത്രമാണ്. ഈ വിധിയിലുടെ നീതിയും ന്യായവും ലജ്ജിച്ചു തല താഴ്ത്തിയിരിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക സംയുക്ത വേദിയായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും കക്ഷികളും കോടതിയിലുള്ള പോരാട്ടത്തില്‍ യാതൊരു വീഴ്ചയും വരുത്തിയില്ല. ഹിന്ദുത്വ വാദികളുടെ രാമജന്മഭൂമിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം മുഴുവനും അക്രമവും പിടിച്ചു പറിയും കളവും അപരാധങ്ങള്‍ പ്രചരിപ്പിക്കലും മാത്രമായിരുന്നു. രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചുള്ളതായിരുന്നു അവരുടെ രാമക്ഷേത്ര നിര്‍മാണം. അതിന് ഏതെങ്കിലും മതവുമായോ മത അധ്യാപനങ്ങളുമായോ ബന്ധമില്ലെന്നും മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കളവുകളുടെയും അക്രമങ്ങളുടെയും മേല്‍ പടുത്തുയര്‍ത്തപ്പെട്ട കെട്ടിടം ഒരിക്കലും ശാശ്വതമായി നിലനില്‍ക്കുന്നതല്ല. കളവുകളും അക്രമങ്ങളും വെറും കുമിളകള്‍ മാത്രമാണ്. അത് തകര്‍ന്നുപോകുമെന്നും സത്യവും നീതിയും അന്തിമ വിജയം കരസ്ഥമാക്കുമെന്നും മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it