പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനെതിരെ ഹരജി ; ചെലവ് സഹിതം ഹൈക്കോടതി തള്ളി

സമാനമായ ഹരജി മുന്‍പു തള്ളിയിട്ടുള്ളതാണെന്നും കോടതിയുടെ സമയം പാഴാക്കുകയാണെന്നും വ്യക്തമാക്കി പിഴയോടുകൂടിയാണ് ഹരജി തള്ളിയത്

Update: 2021-07-12 16:18 GMT

കൊച്ചി: പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. മുസ് ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയാണ് കോടതി പിഴയോടുകൂടി തള്ളിയത്. സമാനമായ ഹരജി മുന്‍പു തള്ളിയിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സംവരണം സര്‍ക്കാരിന്റെ പോളിസിയുമായി ബന്ധപ്പെട്ട വിഷയമാണെന്നു കോടതി മുന്‍പ് ഉത്തരവുകളില്‍ വ്യക്തമാക്കിയിരുന്നു.

കോടതിയുടെ സമയം പാഴാക്കുകയാണെന്നു വ്യക്തമാക്കിയാണ് കോടതി ഹരജി പിഴയോടുകൂടി തള്ളിയത്. മുസ് ലിം കളിലെയും ക്രിസ്ത്യന്‍ സമുദായത്തിലെ ചില വിഭാഗങ്ങളുമാണ് സംവരണ പട്ടികയിലുള്ളതെങ്കിലും ജോലിയില്‍ ഇക്കൂട്ടര്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും മാത്രം പരിഗണിച്ചു സംവരണം നല്‍കാന്‍ പാടില്ലെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. 2001 ലെ സെന്‍സസ് പ്രകാരം മുസ്്‌ലിം സമുദായം മുന്നോക്ക സമുദായങ്ങളെ പോലെ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോക്കാവസ്ഥയിലാണ്.

ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് പിന്നോക്കാവസ്ഥ പരിഗണിച്ചു സംവരണം നല്‍കുന്നതിനു തടസമില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്്. എന്നാല്‍ ഏതെങ്കിലും മതവിഭാഗം പിന്നോക്കമാണെന്നു കണ്ടെത്തുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ മുസ് ലിംകളും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട ചില വിഭാഗങ്ങളും പിന്നോക്കം നില്‍ക്കുകയാണെന്നു വ്യക്തമാക്കുന്ന യാതൊരുവിധ പഠനങ്ങളും നടന്നിട്ടില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.

Tags:    

Similar News