കോതമംഗലം പള്ളി ഏറ്റെടുക്കല്‍: കേന്ദ്ര സേനയെ വിളിക്കുന്നതിന് സാധ്യത തേടി ഹൈക്കോടതി

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.വിധി നടത്തിപ്പിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.ഒന്നുകില്‍ സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്ന് കോടതി വ്യക്തമാക്കി

Update: 2020-08-14 14:50 GMT

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗല പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നതിന് സാധ്യത തേടി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.വിധി നടത്തിപ്പിന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.ഒന്നുകില്‍ സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വന്ന് വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കേണ്ടത്. അതിനാല്‍ തന്നെ ആവശ്യത്തിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. മുളന്തുരുത്തി പള്ളിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന വാദത്തില്‍ കേന്ദ്ര സേനയെ കൊണ്ടുവരുന്നതു സംബന്ധിച്ചു വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കൊവിഡും പ്രളയവുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങളില്‍ പോലിസിന് ഇടപെടേണ്ടിവരുന്നതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം നിരാകരിച്ച കോടതി കേന്ദ്രസേനയുടെ വിശദീകരണം തേടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോതമംഗലം പള്ളിയുടെ കേസിലും കോടതി കേന്ദ്ര സേനയെ വിളിക്കുന്നതിനെക്കുറിച്ചുള്ള സാധ്യത തേടിയത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. 

Tags:    

Similar News