സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; ആറളം സ്‌കൂളില്‍ നിന്നും ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ദുരുഹത

Update: 2021-10-25 13:49 GMT

ഇരിട്ടി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പൂട്ടിക്കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂര്‍ ആറളത്തെ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ബോംമ്പ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയവും പരിസരവും ശുചീകരിക്കുന്നതിനിടെയാണ് ശൗചാലയത്തില്‍ നിന്ന് രണ്ട് ബോംബ് കണ്ടെത്തിയത്. പ്രദേശത്ത് ബോംബ്, ഡോഗ് സ്‌ക്വഡുകളുമായി പോലീസ് പരിശോധന നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. നാടിന്റെ സമാധാനം തകര്‍ക്കുകയും വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അരക്ഷിതാവസ്ഥയും ഭയവും ഉണ്ടാക്കുന്നതിന് രാജ്യത്തിന്റെയും നാടിന്റെയും ശത്രുക്കള്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതിനായി വിദ്യാലയങ്ങളും പൊതു സ്ഥാപനങ്ങളും ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണെന്ന് എസ്ഡിപിഐ ആറളം പഞ്ചയത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. പോലിസ് സമഗ്രമായ അന്വേഷണം നടത്തി ഇതിനു പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും എസ്ഡിപിഐ ആറളം പഞ്ചായത്ത് പ്രസിഡന്റ് റാഷിദ് ആറളം ആവശ്യപ്പെട്ടു. സംഭവം പോലിസ് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ആറളം ബ്രാഞ്ച് കമ്മിറ്റി പ്രകടനം നടത്തി. ആര്‍എസ്എസ് സ്വാധീന മേഖലകളില്‍ ബോംബ് ശേഖരവും സ്‌ഫോടനവും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപങ്ങളുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സംഘപരിവാര്‍ ഭീകരര്‍ ആയുധ പൂജയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി മാരകായുധങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ പോലിസ് കാര്യക്ഷമായി അന്വേഷിക്കുകയും പ്രദേശത്തെ ജനങ്ങള്‍ ഫാഷിസ്റ്റ് ഭീകരര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും പ്രതിഷേധ പ്രകടനത്തില്‍ ആവശ്യപ്പെട്ടു.

ആറളം ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബോംബ് കൊണ്ടുവെച്ച് കുട്ടികളെ അപായപ്പെടുത്താന്‍ ശ്രമിച്ച സാമൂഹ്യദ്രോഹികളെ ഉടന്‍ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ്, ജനറല്‍ സെക്രട്ടറി കെ പി അജ്മല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വിവിധ തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തുള്ള ശൗചാലയത്തില്‍ നിന്നും ബോംബ് കണ്ടെത്തിയതില്‍ ദുരൂഹതയുള്ളതായും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ആറളം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ബോംബ് കണ്ടെത്തിയത് അപലപനീയമാണെന്നും നാടിന്റെ മാതൃക കേന്ദ്രങ്ങളെവേണ്ടുന്ന വിദ്യാലയങ്ങള്‍ അക്രമികളുടെ ആയുധപുരയാവുന്നത് നാടിന് തന്നെ ആപത്തും നാണക്കേടുമാണെന്നും എസ്എസ്എഫ് ആറളം സെക്ടര്‍ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ലോക്ക് ഡൗണിന് ശേഷം സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളില്‍ ഈ സംഭവം ആശങ്കയുണര്‍ത്തുമെന്നും ഇതിനെതിരെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.

Similar News