പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി സൗജന്യ വാക്‌സിന്‍; ദേശീയതലത്തില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ പദ്ധതി ആരംഭിക്കുന്നു

Update: 2026-02-24 11:28 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതിനായി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിന്‍ സൗജന്യമായി നല്‍കുന്ന ദേശീയ പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലൂടെ വാക്‌സിനേഷന്‍ സൗജന്യമായി ലഭ്യമാക്കും. പദ്ധതി നടപ്പിലാകുന്നതോടെ ദേശീയ രോഗപ്രതിരോധ പദ്ധതികളില്‍ എച്ച്പിവി വാക്‌സിനേഷന്‍ ഉള്‍പ്പെടുത്തിയ 160ലധികം രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യയും ഇടം നേടും.

വാക്‌സിന്‍ സഖ്യമായ ഗവി, ദ വാക്‌സിന്‍ അലൈനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റെഗുലേറ്ററി മാനദണ്ഡങ്ങളും കോള്‍ഡ്‌ചെയിന്‍ സംവിധാനങ്ങളും കര്‍ശനമായി പാലിച്ച് മികച്ച ഗുണനിലവാരമുള്ള വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുണൈസേഷന്‍ (എന്‍ടിഎജിഐ) നടത്തിയ ശാസ്ത്രീയ വിലയിരുത്തലുകളും ശുപാര്‍ശകളും അടിസ്ഥാനമാക്കിയാണ് വാക്‌സിന്‍ വിതരണം. ഗുരുതരമായ എച്ച്പിവി ടൈപ്പ് 16, 18 എന്നിവയ്‌ക്കൊപ്പം ടൈപ്പ് 6, 11 എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്ന വാക്‌സിനാണ് രാജ്യത്ത് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ സ്ത്രീകളില്‍ രണ്ടാമത്തെ സാധാരണ അര്‍ബുദമായി സെര്‍വിക്കല്‍ ക്യാന്‍സര്‍ തുടരുന്നു. പ്രതിവര്‍ഷം ഏകദേശം 80,000 പുതിയ കേസുകളും 42,000ത്തിലധികം മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്യുന്നത്. ഉയര്‍ന്ന അപകടസാധ്യതയുള്ള ടൈപ്പ് 16, 18 എച്ച്പിവി അണുബാധയാണ് രാജ്യത്തെ സെര്‍വിക്കല്‍ ക്യാന്‍സര്‍ കേസുകളില്‍ 80 ശതമാനത്തിലധികവും കാരണം എന്നതാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധത്തില്‍ നിര്‍ണായക മുന്നേറ്റമായാണ് പുതിയ ദേശീയ വാക്‌സിനേഷന്‍ പദ്ധതിയെ ആരോഗ്യരംഗം വിലയിരുത്തുന്നത്.

Tags: