ഖത്തറില്‍ തൊഴിലില്ലായ്മ 0.1%; ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുമായി ചരിത്ര നേട്ടം

Update: 2026-02-24 11:09 GMT

ദോഹ: സമ്പൂര്‍ണ തൊഴില്‍ സുരക്ഷയിലേക്കുള്ള ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി ഖത്തര്‍. ദേശീയ ആസൂത്രണ സമിതി പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനമായി കുറഞ്ഞു. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള രാജ്യമായി ഖത്തര്‍ മാറിയതായി സമിതി അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ഈ നേട്ടം നിലനിര്‍ത്തുന്നതും ശ്രദ്ധേയമാണ്. എണ്ണവാതക മേഖലയെ മാത്രം ആശ്രയിച്ചിരുന്ന സാമ്പത്തിക ഘടനയില്‍ നിന്ന് വൈവിധ്യവല്‍ക്കരണത്തിലേക്കുള്ള മാറ്റമാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് റിപോര്‍ട്ട് വിലയിരുത്തുന്നു. വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കൊപ്പം സേവനസാങ്കേതിക മേഖലകളിലുണ്ടായ വിപുലീകരണവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍ണായകമായി.

തൊഴില്‍ രംഗത്തെ ലിംഗസമത്വം ഉറപ്പാക്കുന്നതിലും ഖത്തര്‍ ശ്രദ്ധേയ പുരോഗതി കൈവരിച്ചതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണ്‍ കണക്കുകള്‍ പ്രകാരം സ്വദേശി പുരുഷന്മാരുടെ തൊഴില്‍ നിരക്ക് 99.7 മുതല്‍ 99.9 ശതമാനം വരെയും, സ്വദേശി സ്ത്രീകളുടേത് 99.2 മുതല്‍ 99.7 ശതമാനം വരെയുമാണ്. വികസിത രാജ്യങ്ങളില്‍പ്പോലും അപൂര്‍വമായി മാത്രം കാണുന്ന തൊഴില്‍ രംഗത്തെ സ്ത്രീപുരുഷ സമത്വമാണ് ഖത്തറില്‍ പ്രതിഫലിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയായ പ്രവാസി സമൂഹത്തിനിടയിലും തൊഴില്‍ നിരക്ക് 99.9 ശതമാനമാണ്. പ്രവാസികളില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തൊഴില്‍ ഉറപ്പാക്കാന്‍ സാധിച്ചതായി റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിപുലമായ തൊഴിലാളി സേനയെ ഉള്‍ക്കൊള്ളാനും സ്ഥിര വരുമാനം ഉറപ്പാക്കാനും ഖത്തറിന് സാധിക്കുന്നതിന്റെ തെളിവാണിതെന്നും സമിതി വിലയിരുത്തുന്നു.

Tags: