കൊവിഡ് വ്യാപനം കുറഞ്ഞു; ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

Update: 2020-12-22 12:28 GMT

ഗുരുവായൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുരുവായൂര്‍ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതിയായി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം താല്‍ക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിന് ശേഷം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാന്‍ തീരുമാനമായത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്വല്‍ ക്യൂ വഴി ദിവസം 3000 പേര്‍ക്ക് വാതില്‍മാടം വരെ ദര്‍ശനം അനുവദിക്കും. കിഴക്കേ നടയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ക്ഷേത്രത്തിനുള്ളില്‍ നിലവില്‍ നെഗറ്റീവായ ജീവനക്കാരെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും തൃശൂര്‍ ജില്ലാ കലക്ടറുമായ എസ് ഷാനവാസ് ഉത്തരവിട്ടു. ചോറൂണ് ഒഴികെ വിവാഹം, തുലാഭാരം വാഹനപൂജ തുടങ്ങി എല്ലാ വഴിപാടുകളും പതിവു പോലെ നടക്കും.

മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വം പ്രത്യേക സംഘത്തെ നിയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തി.

Similar News