പരീക്ഷകള്‍ നടത്തി കശ്മീര്‍ സാധാരണ നിലയിലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് പരാതി
ഇതുവരെയും കശ്മീരിലെ വിദ്യാലയങ്ങളില്‍ പൊതുവെ 60 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് എടുത്തു തീര്‍ത്തിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ആഗസ്റ്റ് 5 നു ശേഷം കശ്മീരില്‍ വ്യാപാരസ്ഥാപനങ്ങള്‍ മാത്രമല്ല, വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കുട്ടികള്‍ സ്‌കൂളുകളിലെത്തുന്നില്ല. അതിനെ മറികടക്കാനുള്ള പുതിയ തന്ത്രവുമായി ഇപ്പോള്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ സമയബന്ധിതമായി നടത്തി കശ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് നീക്കം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലേക്കാണ് പരീക്ഷതിയ്യതി പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രഖ്യാപിച്ചതുപ്രകാരം പത്താം ക്ലാസ് പരീക്ഷകള്‍ ഇന്നു മുതല്‍ ആരംഭിച്ചു. പതിനൊന്നാം ക്ലാസ് പരീക്ഷ നവംബര്‍ 10 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 30 നും ആരംഭിക്കും. 1502 പരീക്ഷാ കേന്ദ്രങ്ങളിലായി 1.6 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിവിധ ക്ലാസുകളിലേക്കുള്ള പരീക്ഷക്ക് ഹാജരാവുന്നത്. പത്താം ക്ലാസില്‍ 413 സെന്ററുകളിലായി 65000 വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 633 സെന്ററുകൡലായി 48000 വിദ്യാര്‍ത്ഥികളും പതിനൊന്നാം ക്ലാസില്‍ 456 സെന്ററുകളിലായി 47000 വിദ്യാര്‍ത്ഥികളും പരീക്ഷക്കിരിക്കുന്നുണ്ട്.
ഇതുവരെയും കശ്മീരിലെ വിദ്യാലയങ്ങളില്‍ പൊതുവെ 60 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് എടുത്തു തീര്‍ത്തിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പരീക്ഷകളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തങ്ങളെ ആയുധങ്ങളായി കണക്കാക്കുന്നതിനു തുല്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതും പ്രയാസമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.