Travel

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: ഒറ്റ ദിവസത്തില്‍ സഞ്ചരിക്കാവുന്ന ഒറ്റപ്പാലം കാണാ കാഴ്ചയിലേക്ക്

ഇന്ന് ലോക വിനോദ സഞ്ചാര ദിനം:     ഒറ്റ ദിവസത്തില്‍ സഞ്ചരിക്കാവുന്ന ഒറ്റപ്പാലം കാണാ കാഴ്ചയിലേക്ക്
X

-ആഷിക്ക് ഒറ്റപ്പാലം

ഗ്രാമീണ സൗന്ദര്യം കൊണ്ടും പഴയ ചെങ്കല്‍ മനകളുടെ പ്രൗഢികൊണ്ടും പ്രസിദ്ധമാണ് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒറ്റപ്പാലം. കുഞ്ചന്‍ നമ്പ്യാരുടെ കുള്ളിക്കുറിശ്ശി മംഗലവും 'ആറാം തമ്പുരാനി'ലൂടെ ശ്രദ്ധേയമായ വരിക്കാശ്ശേരി മനയും അനങ്ങന്‍ മനയിലെ ഇക്കോ ടൂറിസവുമെല്ലാം ഒറ്റപ്പാലത്തേക്കുള്ള ഒരു ദിവസത്തെ യാത്രയിലെ വൈവിധ്യമായ കാഴ്ച്ചകളാണ്. സാംസ്‌കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് വള്ളുവനാട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. പഴയ മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരുന്നു വള്ളുവനാട് പ്രദേശങ്ങള്‍. പില്‍ക്കാലത്ത് കേരളം രൂപീകരിച്ചപ്പോള്‍ ഒറ്റപ്പാലം എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പില്‍ ഒറ്റക്കു നില്‍ക്കുന്ന ഒരു 'പാല'മരമാണ്. പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങള്‍ കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും അറിയപ്പെട്ടുതുടങ്ങി. മലയാളം, തമിഴ് സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയായ ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും ഒരു ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിലേക്ക് ഉയര്‍ന്നു വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി ഒരു ദിവസംകൊണ്ട് കണ്ടു തീര്‍ക്കാവുന്ന മനോഹരമായ ചില കാഴ്ചകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കിള്ളിക്കുറിശ്ശിമംഗലം:

മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി സ്ഥാപിച്ച കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ കുഞ്ചന്‍ നമ്പ്യാരുടെ സ്മരണകളെ ദീപ്തമാക്കുന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം.


അദ്ദേഹം ജനിച്ച കലക്കത്തു ഭവനവും അതോടനുബന്ധിച്ച 56 സെന്റ് സ്ഥലവുമാണ് ദേശീയ സ്മാരകമാക്കിയിട്ടുള്ളത്. കുഞ്ചന്‍ സ്മാരകം സാധാരണയായി കണ്ടു വരാറുള്ള വെറും കെട്ടിട സ്മാരകമല്ല. പരമ്പരാഗത തുള്ളല്‍ കലയെ പോഷിപ്പിക്കുന്ന ഒരിടം കൂടിയാണ്. പറയന്‍, ഓട്ടന്‍ , ശീതങ്കന്‍ തുള്ളലുകളും നൃത്ത രൂപങ്ങളും സംസ്‌കൃത ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് , പ്രത്യേകിച്ചു വിദേശീയര്‍ക്കു ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും തുള്ളലിനെ കുറിച്ച് ആവശ്യമായ വിവരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

'ആറം തമ്പുരാന്റെ' വരിക്കാശ്ശേരി മന:

മലയാളികള്‍ക്കു തറവാട് അല്ലെല്‍ മന എന്നൊക്കെ പറയുമ്പോള്‍ ആദ്യം മനസ്സിലേക്കു ഓടി വരുന്നത് ഒട്ടേറെ സിനിമകളില്‍ തറവാടായി അഭിനയിച്ചിട്ടുള്ള വരിക്കാശ്ശേരി മനയാണ്. മലയാള സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ കൂടിയായ വരിക്കാശ്ശേരി മന ഒറ്റപാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.


ഒറ്റപ്പാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഒരു ചെറുഗ്രാമം ആണ് മനിശ്ശേരി. അവിടെ നിന്നും തെക്കുഭാഗത്തേക്ക് ഭാരതപ്പുഴയിലെക്കുള്ള റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന. രഞ്ജിത്, ഐ.വി.ശശി, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രൗഢി സിനിമാ ലോകം അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഹിറ്റായ നരസിംഹം, ആറാം തമ്പുരാന്‍, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും ഈ മന തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമക്കാര്‍ക്കിടയില്‍ വന്‍പ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും ഇവിടേക്ക് വരാറുണ്ട്.

വള്ളുവനാട്ടിലെ ആഢ്യ സമ്പന്ന ബ്രാഹ്മണ കുടുംബങ്ങളില്‍ പ്രഥമസ്ഥാനീയരായിരുന്നു വരിക്കാശ്ശേരി മനക്കാര്‍. മനിശ്ശേരിയിലെ പ്രമുഖനായ വടക്കൂട്ട് ഹരിദാസ് ആണ് ഇപ്പോള്‍ വരിക്കാശ്ശേരി മനയുടെ ഉടമസ്ഥന്‍. ഹരിദാസും മറ്റു ചില പ്രമുഖരും അടങ്ങിയ ട്രസ്റ്റാണു ഇന്നു വരിക്കാശ്ശേരി മനയുടെ സംരക്ഷണവും നടത്തിപ്പും നോക്കുന്നത്. സഞ്ചാരികള്‍ക്ക് വരിക്കാശ്ശേരി മനയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി 20 രൂപയുടെ പാസ്സ് എടുത്താല്‍ മാത്രം മതി. പക്ഷെ സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളില്‍ ഇവിടേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

അനങ്ങന്‍ മലയിലെ ഇക്കോ ടൂറിസം

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിനും ചെര്‍പ്പുളശ്ശേരിയ്ക്കും ഇടയിലായി അങ്ങനടി എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമത്തിന്റെ ഒരു ഭാഗമാണ് തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ഏക ശീല അനങ്ങന്‍ മല. നിരവധി സിനിമകളില്‍ക്കൂടി ഇവിടം നിങ്ങള്‍ക്ക് പരിചിതമായിരിക്കും. ഒറ്റപ്പാലം ഭാഗത്ത് ഷൂട്ട് ചെയ്യുന്ന സിനിമകളില്‍ ഒരു സീനിലെങ്കിലും അനങ്ങന്‍ മല കാണിച്ചിരിക്കും.


അനങ്ങന്‍ മലയുടെ മുകളില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. ടൂറിസം വകുപ്പ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തു നിന്നും ചെര്‍പ്പുളശ്ശേരി റൂട്ടില്‍ കീഴൂര്‍ ജംക്ഷനില്‍ നിന്നും തിരിഞ്ഞു കയറിയാല്‍ അനങ്ങന്‍ മല ഇക്കോ ടൂറിസത്തിന്റെ കവാടത്തില്‍ എത്തിച്ചേരും. രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് ഇവിടത്തെ പ്രവേശന സമയം. ടിക്കറ്റ് നിരക്കുകള്‍: മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്. തിങ്കളാഴ്ച ദിവസങ്ങളില്‍ ഇവിടെ അവധിയായിരിക്കും.

കൈത്തറി വസ്ത്രങ്ങളുടെ കുത്താമ്പുള്ളി

തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയ്ക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് കുത്താമ്പുള്ളി. തിരുവില്വാമലയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ തൃശൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക്. നാനാദിക്കുകളിലും പ്രിയമേറിയ കൈത്തറി വസ്ത്രങ്ങളുടെ നാടാണ് കുത്താമ്പുള്ളി.


പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്ത്തു ഗ്രാമമാണ് ഇത്. ഇവിടത്തെ മിക്കവാറും എല്ലാ വീടുകളിലും തറികള്‍ സജ്ജീകരിച്ചിരിട്ടുണ്ട്. 500 ഓളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി രാജാവ് രാജകുടുംബങ്ങള്‍ക്കു സ്വന്തമായി വസ്ത്രങ്ങള്‍ നെയ്തുണ്ടാക്കാന്‍ കര്‍ണാടകയില്‍ നിന്നും വരുത്തിയ കുടുംബങ്ങളാണ് പിന്നീട് ഇവിടെ വേരുറപ്പിച്ചത്. ഇന്ന് ഇവിടെയുള്ളത് അവരുടെ പിന്മുറക്കാരാണ്.

ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കൈത്തറി ഉപയോഗിച്ച് വസ്ത്രം നെയ്യുന്നതു കാണുവാനും അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാനും സാധിക്കും. നമ്മുടെ നാട്ടില്‍ നല്ല വിലകൊടുത്തു വാങ്ങേണ്ടി വരുന്ന തുണിത്തരങ്ങള്‍ ഇവിടെ തുച്ഛമായ വിലയ്ക്ക് ലഭിക്കും എന്നതും ഇവിടത്തെ ഒരു പ്രത്യേകതയാണ്. നാട്ടില്‍ ഇരുപതിനായിരവും നാല്‍പതിനായിരവുമൊക്കെ വില വരുന്ന കസവുസാരികള്‍ അയ്യായിരത്തിനും എണ്ണായിരത്തിനുമൊക്കെ ഇവിടെ നിന്നും വാങ്ങാം. ഈ കാര്യം അധികമാര്‍ക്കും അറിയാത്ത ഒന്നാണ്. നദീതീരത്തുള്ള ഒരു ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പാലത്തു നിന്നും 16 കിലോമീറ്ററോളം ദൂരമുണ്ട് കുത്താമ്പുള്ളിയിലേക്ക്.

നിളാതീരത്തെ പ്രണയിച്ച ലോഹിതദാസ്

അകലൂരിലുള്ള ലോഹിതദാസിന്റെ 'അമരാവതി' ഒറ്റപ്പാലം പാലക്കാട് റോഡില്‍ ലക്കിടിയിലാണ്. എഴുതിപ്പൂര്‍ത്തിയാകാത്ത കഥകള്‍, വായിക്കാത്ത പുസ്തകങ്ങള്‍ അങ്ങിനെ പലതും ബാക്കിവച്ചാണ് ലോഹിതദാസ് വിടവാങ്ങിട്ട് 12 വര്‍ഷങ്ങള്‍ നിളാതീരത്തെ പ്രണയിച്ച ലോഹി ആധാരം എന്ന സിനിമയുടെ കഥയുമായാണ് വള്ളുവനാട്ടിലെത്തുന്നത്.


കിരീടവും, വാത്സല്യവും, സസ്‌നേഹം, കുടുംബപുരാണം, ധനം, ദശരഥം, അരയന്നങ്ങളുടെ വീടും, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ സ്‌നേഹ ബന്ധങ്ങളുടെ കഥകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. സിബിമലയില്‍ ലോഹിതദാസ് കൂട്ട്‌കെട്ടില്‍ 14 ചിത്രങ്ങള്‍.

ഒറ്റപ്പാലം കോടതി കെട്ടിടം ചരിത്രത്തിനൊപ്പം സഞ്ചരിച്ച പാരമ്പര്യവും ഈ കോടതിക്കുണ്ട്. 1921 ലെ പ്രഥമ കെപിസിസി സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ നിരവധി ദേശസ്‌നേഹികളെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരുടെ വിചാരണക്ക് സാക്ഷ്യം വഹിച്ച ചരിത്ര സ്മാരകമാണ് ഈ കോടതി . ജസ്റ്റിസ് മാധവന്‍ നായര്‍ , എഴുത്ത്കാരന്‍ ആയിരുന്ന ജസ്റ്റിസ് ഒയ്യാരത്ത് ചന്തുമേനോന്‍ തുടങ്ങി പല പ്രമുഖ ന്യായാധിപന്‍മാരുടെയും വക്കീലന്‍മാരുടെയും കര്‍മ്മമേഖലകൂടിയായിരുന്നു ഈ കോടതി

പോഴത്തില്‍ മന

140 വര്‍ഷം പിന്നിട്ടു ചോറോട്ടൂരിലെ പോഴത്തില്‍ മന പുതുക്കിപ്പണിതിട്ട്. അതിലുമേറെ ചരിത്രമുണ്ട് പോഴത്തില്‍ മനയ്ക്ക്. പരന്നുകിടക്കുന്ന 17 ഏക്കറില്‍ ചെങ്കല്‍ നിറത്തില്‍ വിളങ്ങി നില്‍ക്കുകയാണ് ഈ എട്ടു കെട്ടുള്ള മന. പാലക്കാട് ജില്ലയില്‍ വാണിയംകുളം ചോറോട്ടൂരാണ് വള്ളുവനാട്ടിലെ സുപ്രസിദ്ധ നമ്പൂതിരി പരമ്പര തറവാടായ പോഴത്തില്‍ മന സ്ഥിതി ചെയ്യുന്നത്. പോഴത്തില്‍ മന പൊതുവെ അറിയപ്പെടുന്നത് പോഴത്ത് മന എന്ന പേരിലാണ്. വള്ളുവനാടിന്റെ സകല നന്മകളും ഭംഗിയും നിറഞ്ഞ് നില്‍ക്കുന്ന ചോറോട്ടൂരിന്റെ തിലകക്കുറിയായി നില്‍ക്കുന്ന പോഴത്തില്‍ മന സിനിമാക്കാര്‍ക്കും പ്രിയപ്പെട്ടതാണ്.

ആറാം തമ്പുരാനിലെ കീഴ്പയുര്‍ തറവാട് (കലാഭവന്‍ മണിയുടെ വീട്), അനന്തഭദ്രത്തിലെ ദിഗംബരന്റെ വീട്, എന്ന് നിന്റെ മൊയ്ദീനിലെ കാഞ്ചനമാലയുടെ വീട്....വിശേഷണങ്ങള്‍ അങ്ങനെ ഒരുപാടൊരുപാടുണ്ട്....

ഒറ്റപ്പാലം കയറാട്ട് തറവാട്

ഒറ്റപ്പാലം പാലാട്ട് റോഡിലാണ് വള്ളുവനാട്ടിലെ പ്രസിദ്ധ കയറാട്ട് തറവാട് കയറാട്ട് തറവാടിന്റെ മൂല സ്ഥാനം പണമണ്ണയിലാണ് ഒറ്റപ്പാലത്ത് ഇന്ന് കാണുന്ന വികസനങ്ങള്‍ക്കും പേരും പെരുമയക്കയും ഒട്ടനവധി സംഭാവനകള്‍ ചെയ്ത ഒരു തറവാട് കൂടിയാണ് കയറാട്ട് തറവാട്. തീരാത്ത മഹാത്മാക്കളും ചരിത്രങ്ങളും കാഴ്ചകളും ഒറ്റപ്പാലത്തിനുണ്ട്.

Next Story

RELATED STORIES

Share it