എന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
പൊതുപ്രവർത്തകർക്കെതിരേ ഇത്തരം നിയമങ്ങൾ പ്രയോഗിക്കുന്ന സാഹചര്യത്തിലേക്ക് കേരളത്തിലെ പോലിസിങ് സംവിധാനം മാറിയിരിക്കുന്നുവെന്നത് ആശങ്കാജനകമാണ്
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരേ കാപ്പ ചുമത്തണമെന്ന് കണ്ണൂർ ജില്ലാ പോലിസ് മേധാവി നിർദേശം നൽകിയിരിക്കുകയാണ്. ഇതേ കണ്ണൂർ ജില്ലയിൽ മാസങ്ങൾക്ക് മൂന്ന് മാസം മുമ്പ് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി ഷമീര്‍ മുരിങ്ങോടിക്കെതിരേയും പോലിസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. പൊതുപ്രവർത്തകർക്കെതിരേ ഇത്തരം നിയമങ്ങൾ പ്രയോഗിക്കുന്ന സാഹചര്യത്തിലേക്ക് കേരളത്തിലെ പോലിസിങ് സംവിധാനം മാറിയിരിക്കുന്നുവെന്നത് ആശങ്കാജനകമാണ്.
എന്താണ് ഈ കാപ്പ നിയമം?
സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ (KAAPA). 2007 ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമം 2014 ൽ ഭേദഗതി വരുത്തി അവതരിപ്പിച്ചത്. പൊതുപ്രവർത്തകർക്കെതിരേ ഈ നിയമം പ്രയോഗിക്കപ്പെടുമെന്ന് അന്ന് തന്നെ വിമർശനങ്ങൾ വിവിധ മേഖലകളിൽ നിന്ന് ഉയർന്നെങ്കിലും അന്നത്തെ ഇടതുസർക്കാർ ഇത് ഗൗരവത്തോടെ കണ്ടില്ല. ഭരണം മാറിയതിന് പിന്നാലെ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ഈ നിയമത്തിന് ഇരയാകുന്ന സാഹചര്യവും കേരളം കണ്ടു.
ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്. അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്.
പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവർ, അറിയപ്പെടുന്ന ഗുണ്ടകൾ, അനധികൃത മദ്യക്കച്ചവടക്കാർ, കടത്തുകാർ, വിൽപനക്കാർ, ഇവരുടെ അടുത്ത ബന്ധുക്കൾ, വ്യാജ നോട്ട് നിർമാതാക്കൾ, വിതരണക്കാർ, മണൽ മാഫിയ, വ്യാജ സിഡി നിർമാതാക്കൾ, വിതരണക്കാർ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ, വിൽപനക്കാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. ഇതിനു പുറമെ, വിദേശ രാജ്യങ്ങളിൽ നിന്നു ഹവാല ഇടപാടിലൂടെ പണം കടത്തുന്നവർ, പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, തുടങ്ങിയവർ ഇതിൽപ്പെടും.
ബ്ളേഡിനു പണം നൽകിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവർ, എന്നിവരെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസർവ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങൾ, അന്യന്റെയോ സർക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവർ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡിഐജിക്കോ ജില്ലാ മജിസ്ട്രേറ്റിനോ അധികാരമുണ്ടാകും. ഏതെങ്കിലും പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാൻ ഈ ആക്ട് മൂലം ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ടാകും. മയക്കുമരുന്നു കേസിലെ പ്രതികൾക്കും കാപ്പ നിയമം ചുമത്താവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ക്രിമിനൽ കേസുകളിൽ കോടതിക്കു പുറത്ത് ഒത്തു തീർപ്പുണ്ടാക്കിയാലും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്കെതിരേ കാപ്പ നിയമപ്രകാരം (ഗുണ്ടാ ആക്ട്) നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏഴു വർഷത്തിനുള്ളിൽ ഉള്ള കേസാണ് ഇതിനു പരിഗണിക്കുക. അഞ്ചുവർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണം.
ഈ നിയമത്തിലെ വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തിൽ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തുതർക്കം, കുടുംബതർക്കം എന്നിവയുടെ ഭാഗമായി കേസിൽ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയിൽപെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.
എന്നാൽ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് നാടുകടത്തിയവരാകട്ടെ ക്വട്ടേഷൻ ഗുണ്ടാ പ്രവർത്തനം നടത്തുന്നവരും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ്. കള്ളനോട്ടടി ഈ നിയമത്തിന്റെ പരിധിയിൽ വരുമങ്കിലും കാപ്പ ചുമത്താതെ കേരള പോലിസ് രക്ഷിച്ചെടുത്തയാളാണ് കൊടുങ്ങല്ലൂരിലെ ബിജെപി നേതാവ് രാഗേഷ്. ഭരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇംഗിതത്തിനനുസരിച്ചാണ് ഇപ്പോൾ കാപ്പ ചുമത്തപ്പെടുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്.
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT