Sub Lead

വി വി പ്രകാശ്: വിട പറഞ്ഞത് മലബാര്‍ കോണ്‍ഗ്രസിലെ സൗമ്യപ്രകാശം

വി വി പ്രകാശ്: വിട പറഞ്ഞത് മലബാര്‍ കോണ്‍ഗ്രസിലെ സൗമ്യപ്രകാശം
X

വി വി പ്രകാശിന്റെ മൃതദേഹത്തിനരികെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, ആര്യാടന്‍ ഷൗക്കത്ത്, പി കെ ബഷീര്‍ തുടങ്ങിയവര്‍




മലപ്പുറം: മലബാറിലെ തന്നെ സൗമ്യനായ നേതാവിനെയാണ് വി വി പ്രകാശിന്റെ ആകസ്മിക വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു നഷ്ടമായത്. പൊതുപ്രവര്‍ത്തനത്തില്‍ എതിരാളികളോട് പോലും സൗമ്യതയോടെയും മനസ്സറിഞ്ഞ് ചിരിച്ചും പരിചയപ്പെടുകയും നിലനിര്‍ത്തുകയും ചെയ്യുന്ന നേതാക്കളില്‍ ഒരാളാണ് വി വി പ്രകാശെന്ന് അദ്ദേഹത്തെ അറിയുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റായ അദ്ദേഹം നിലമ്പൂര്‍ മണ്ഡലത്തെ തിരിച്ചുപിടിക്കാനായാണ് ഇത്തവണ മല്‍സരിച്ചത്. ഇടപെടലുകള്‍ കൊണ്ടും യുഡിഎഫിലെ തര്‍ക്കമില്ലാത്ത പേരായതിനാലും വി വി പ്രകാശും മുന്നണിയും വന്‍ പ്രതീക്ഷയിലാണ്. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നു ഇടതുമുന്നണിയിലേക്കെത്തി ജയിച്ചുകയറിയ പി വി അന്‍വറിനെതിരേ പാര്‍ട്ടിക്ക് പ്രകാശിന്റെ പേര് മാത്രം ഉയര്‍ന്നത് അദ്ദേഹത്തിന്റെ പൊതുജന സമ്മതി തന്നെയായിരുന്നു. ആദ്യഘട്ടത്തില്‍ ഏറെ മുന്നിലായിരുന്ന പി വി അന്‍വറിന്റെ നില പരുങ്ങലിലാക്കി യുഡിഎഫ് ക്യാംപിന് ഏറെ ആത്മവിശ്വാസം നല്‍കിയ വി വി പ്രകാശ്, പക്ഷേ തിരഞ്ഞെടുപ്പിലെ വിധി വരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് തന്നെ അന്തിമവിധിക്കു കീഴടങ്ങിയത് എല്ലാവരെയും ഈറനണിയിച്ചു. വിവരം അറിഞ്ഞതു മുതല്‍ വിവിധ നേതാക്കള്‍ അനുശോചനം അറിയിക്കുകയാണ്. പല നേതാക്കളും അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു മടങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനവും മറ്റും ആള്‍ക്കൂട്ടമില്ലാതെ നടത്താനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. ഏതായാലും നിലമ്പൂരിന്റെ മണ്ണില്‍ നിന്ന് ആര് ജയിച്ചുകയറുമെന്നതിനേക്കാള്‍ വി വി പ്രകാശിന്റെ വിയോഗമായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനത്തിലും ജനങ്ങളെ വ്യസനിപ്പിക്കുക.


വിവി പ്രകാശിന്റെ വേര്‍പാട് ഹൃദയഭേദകവും സഹിക്കാനാവാത്തതുമാണെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊരു മാതൃകയാണ് പ്രകാശ്. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ആകസ്മിക അന്ത്യം സംഭവിച്ചത്. പ്രകാശുമായി സംവത്സരങ്ങളുടെ ഹൃദയബന്ധമാണ് എനിക്കുള്ളത്. അങ്ങേയറ്റം സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയ പ്രകാശിന്റെ ആ സവിശേഷ സ്വഭാവമാണ് അദ്ദേഹവുമായി എന്നെ ഏറെ അടുപ്പിച്ചത്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിറവേറ്റിയ പ്രകാശ് മികച്ച സംഘാടകനുമായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി എക്കാലവും നിലകൊണ്ട പ്രകാശിന്റെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് വരുത്തിയത്. വ്യക്തിപരമായി എനിക്കും.സഹോദരനിര്‍വിശേഷമായ സ്‌നേഹത്തോടെ എന്നും എന്നോട് ഇടപഴകിയ പ്രിയപ്പെട്ട അനുജനായ പ്രകാശിന് അതീവ ദുഃഖത്തോടെ സ്‌നേഹാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വി വി പ്രകാശ് വിടവാങ്ങിയെന്ന വാര്‍ത്തയുടെ ഞെട്ടലിലാണിപ്പോഴുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിലെ സൗമ്യ സാന്നിധ്യമായിരുന്നു പ്രകാശ്. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ കരുത്ത് പകര്‍ന്ന് കൂടെ നിന്ന സഹപ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഒരു പ്രസ്ഥാനത്തെ, മുന്നണിയെ ചലനാത്മകമായി കരുത്തുറ്റതാക്കുന്നതില്‍ ജീവിതം സമര്‍പ്പിച്ച പ്രകാശ് അവിടെ ചലനമില്ലാതെ കിടക്കുകയാണെന്ന് മഞ്ഞളാംകുഴി അലി വ്യക്തമാക്കി. എപ്പോഴും ചിരിയും വര്‍ത്തമാനങ്ങളുമായി കൂടെയുണ്ടാവുന്ന പ്രിയ സുഹൃത്ത് നമ്മെ വിട്ടു പോയതായി വിശ്വസിക്കാന്‍ പറ്റുന്നില്ല. അത്രയേറെ ഞെട്ടിക്കുന്നു ഈ വേര്‍പാട്. പ്രാര്‍ത്ഥനകളെന്നും അദ്ദേഹം കുറിച്ചു.

യാത്ര പറയാതെ പോയല്ലേ പ്രകാശ് എന്നാണ് വി ഡി സതീശന്റെ പ്രതികരണം. വിദ്യാര്‍ത്ഥി യുവജന കാലത്തും കെപിസിസിയിലും ഒരുമിച്ച് സമകാലികരായി പ്രവര്‍ത്തിച്ചവര്‍. നിര്‍വ്വചിക്കാനാകാത്ത ഹൃദയബന്ധം. മനസ്സു തുറന്നുള്ള ചര്‍ച്ചകള്‍. നിരാശപ്പെടുമ്പോള്‍ പരസ്പരം സമാശ്വസിപ്പിക്കല്‍. ഇനി നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ടാകുമെന്ന വിശ്വാസം. ഈ വിയോഗം അവിശ്വസനീയമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപിടിച്ച് പൊതു പ്രവര്‍ത്തനം നടത്തിയ മലബാറിലെ ജനകീയ നേതാവാണ് വി വി പ്രകാശെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

VV Prakash: Farewell to the gentle light of the Malabar Congress

Next Story

RELATED STORIES

Share it