Sub Lead

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു; 2021 ലെ കണക്കുകള്‍ ഇങ്ങനെ

പോലിസും ഭരണകൂടവും ഇതിന് ഒത്താശ ചെയ്യുന്ന കാഴ്ചയും രാജ്യത്ത് നിത്യ സംഭവമായി മാറിയിട്ടുണ്ട്. 2021ല്‍ മാത്രം ക്രൈസ്തവ മതവിശ്വാസികള്‍ക്ക് നേരെ 486 അതിക്രമങ്ങള്‍ നടന്നുവെന്നാണ് റിപോര്‍ട്ട്.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു; 2021 ലെ കണക്കുകള്‍ ഇങ്ങനെ
X

ന്യൂഡല്‍ഹി: മോദി ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. മുസ്‌ലികളും ക്രൈസ്തവരുമാണ് ഹിന്ദുത്വരുടെ അതിക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാവുന്നത്. വിവിധങ്ങളായ കാരണങ്ങള്‍ ഉണ്ടാക്കിയാണ് സംഘപരിവാരം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരെ തുടര്‍ച്ചയായി വേട്ടയാടുന്നത്. പോലിസും ഭരണകൂടവും ഇതിന് ഒത്താശ ചെയ്യുന്ന കാഴ്ചയും രാജ്യത്ത് നിത്യ സംഭവമായി മാറിയിട്ടുണ്ട്.

2021ല്‍ മാത്രം ക്രൈസ്തവ മതവിശ്വാസികള്‍ക്ക് നേരെ 486 അതിക്രമങ്ങള്‍ നടന്നുവെന്നാണ് റിപോര്‍ട്ട്.

രാജ്യത്ത് ക്രൈസ്തവ സമൂഹം ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിട്ട വര്‍ഷം കൂടിയാണ് കഴിഞ്ഞുപോയത്. മിക്ക അതിക്രമക്കേസുകളിലും പ്രതിസ്ഥാനത്തുള്ള സംഘ്പരിവാര്‍ ഗുണ്ടകളാണ്.

ഉത്തരേന്ത്യ സംഘപരിവാരത്തിന്റെ വിഹാര കേന്ദ്രം

സംഘ പരിവാരം മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത് ഉത്തരേന്ത്യയിലാണ്. വിദ്വേഷ പ്രസംഗത്തിന്റെയും അതിന് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിന്റെയും ഒത്താശയോടെയാണ് ഉത്തരേന്ത്യയില്‍ വന്‍തോതില്‍ ന്യൂനപക്ഷ വേട്ട അരങ്ങേറുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായത്. 104 അതിക്രമങ്ങളാണ് ഈ രണ്ട് മാസങ്ങളില്‍ മാത്രമായി നേരിട്ടത്. ഇത്തവണത്തെ ഉത്തരേന്ത്യയിലെ ക്രിസ്മസ് ഭീതിയുടെ മുള്‍ മുനയിലാണ് കഴിഞ്ഞു പോയത്. നിരവധിയിടത്താണ് സംഘപരിവാര്‍ ഗുണ്ടകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്.

കുട്ടികള്‍ പരീക്ഷ എഴുതി കൊണ്ടിരിക്കെ മധ്യപ്രദേശിലെ സ്‌കൂളിന് നേരെ വരെ സംഘപരിവാരം കല്ലേറ് നടത്തിയിരുന്നു. യൂട്യൂബ് ചാനലില്‍ എത്തിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അക്രമണങ്ങള്‍.

ആക്രമണങ്ങള്‍ സംസ്ഥാനം തിരിച്ച്

102 അതിക്രമങ്ങളാണ് ഉത്തര്‍പ്രദേശില്‍ മാത്രമുണ്ടായത്. ചത്തീസ്ഗഡില്‍ 90, ജാര്‍ഖണ്ഡില്‍ 44, മധ്യപ്രദേശില്‍ 38, ബിഹാര്‍ 29 എന്നിങ്ങനെ പോകുന്നു ഉത്തരേന്ത്യയില പീഡനകഥ. മതപരിവര്‍ത്തന നിയമം നടപ്പിലാക്കിയ കര്‍ണാടകയില്‍ 59 അതിക്രമങ്ങളാണ് ഉണ്ടായത്. വൈദികരും കന്യാസ്ത്രീകളും പള്ളികളും ആക്രമിക്കപ്പെട്ടു. യേശുക്രിസ്തുവിന്റെ രൂപവും ആക്രമിക്കപ്പെട്ടു. ഒടുവില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ധനസഹായവും നിര്‍ത്തലാക്കി.

സ്ഥാപനത്തിനു കീഴില്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികളെ മതംമാറ്റിയെന്നാരോപണത്തിനു പിന്നാലെയായിരുന്നു ഈ നടപടി. ആര്‍എസ്എസ്, ബിജെപി, ബജ്‌രംഗ്ദള്‍ എന്നീ ഹിന്ദുത്വ ശക്തികളാണ് അക്രമ സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം. യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഹെല്‍പ്പ് ലൈനിലാണ് അതിക്രമങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതേസമയം, പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്താണ് അതിക്രമ സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it