Sub Lead

വ്യാജ മാര്‍ക്ക് ഷീറ്റ് കേസ്: യുപി ബിജെപി എംഎല്‍എയെ അയോഗ്യനാക്കി

വ്യാജ മാര്‍ക്ക് ഷീറ്റ് കേസ്: യുപി ബിജെപി എംഎല്‍എയെ അയോഗ്യനാക്കി
X

ലഖ്‌നോ: വ്യാജ മാര്‍ക്ക്ഷീറ്റ് കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ബിജെപി എംഎല്‍എയെ ഉത്തര്‍പ്രദേശ് നിയമസഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ബിജെപി എംഎല്‍എ ഇന്ദ്രപ്രതാപ് എന്ന ഖാബു തിവാരിയെയാണ് കോളജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി പ്രവേശനം നേടിയെന്ന കേസില്‍ പ്രത്യേക കോടതി ശിക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രത്യേക കോടതി ഇയാള്‍ക്ക് നല്‍കിയത്. ഖാബു തിവാരിയെ പുറത്താക്കിയെന്ന വിവരം യുപി നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അറിയിച്ചത്.

വിജ്ഞാപനമനുസരിച്ച് ഒക്ടോബര്‍ 18 മുതല്‍ ഖാബു തിവാരിയുടെ അംഗത്വം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. 2017ലാണ് തിവാരി അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേക കോടതി ജഡ്ജി പൂജാ സിങ്ങാണ് തിവാരിക്കെതിരായ നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

തിവാരിക്ക് 8,000 രൂപ പിഴ വിധിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജയിലിലേക്ക് മാറ്റുകയും ചെയ്തു. 1992ലാണ് തിവാരിക്കെതിരായ പരാതി സാകേത് ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ യദുവന്‍ഷ് റാം ത്രിപാഠി നല്‍കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി കോളജില്‍ അഡ്മിഷന്‍ നേടിയെന്ന പരാതിയില്‍ രാം ജന്‍മഭൂമി പോലിസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷയില്‍ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു.

എന്നാല്‍, വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ച് 1990ല്‍ ഇയാള്‍ അടുത്ത വര്‍ഷ ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, ഇതിനിടെ പല ഒറിജിനല്‍ രേഖകളും അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന്റെ കോപ്പികളായിരുന്നു പിന്നീട് കോടതിയില്‍ ഉപയോഗിച്ചത്. ഇതിനിടെ പരാതിക്കാരനായ പ്രിന്‍സിപ്പല്‍ ത്രിപാഠി മരിച്ചിരുന്നു. ശേഷം സാകേത് കോളജിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ മഹേന്ദ്ര അഗര്‍വാള്‍ കേസുമായി മുന്നോട്ടുപോവുകയായിരുന്നു.

Next Story

RELATED STORIES

Share it