പ്രത്യാക്രമണം തുടരുന്നു; 50 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെയ്ന്, നാല് ടാങ്കറുകളും തകര്‍ത്തു
മോസ്കോ: റഷ്യക്കെതിരേ ശക്തമായ പ്രത്യാക്രമണവുമായി യുക്രെയ്ന്. തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കയറിയ 50 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രെയ്ന് സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. തങ്ങളുടെ വിമാനങ്ങളോ ടാങ്കര്‍ വാഹനങ്ങളോ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. കിഴക്കന്‍ നഗരമായ ഖാര്‍കീവിന് സമീപമുള്ള റോഡില്‍ വ്യാഴാഴ്ച നാല് റഷ്യന്‍ ടാങ്കുകള്‍ നശിപ്പിക്കുകയും ലുഹാന്‍സ്ക് മേഖലയിലെ ഒരു പട്ടണത്തിന് സമീപം 50 സൈനികരെ വധിക്കുകയും ആറാമത്തെ റഷ്യന്‍ വിമാനം തകര്‍ത്തതായും യുക്രെയ്ന് സൈന്യം അറിയിച്ചു. ഇവിടെ പാതയോരത്തുണ്ടായിരുന്ന നാല് റഷ്യന്‍ ടാങ്കറുകളാണ് തകര്‍ക്കപ്പെട്ടതെന്ന് സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വിറ്ററില്‍ പറഞ്ഞു.
നേരത്തേ, അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു ഹെലികോപ്റ്ററും യുക്രെയ്ന് വെടിവച്ചിട്ടിരുന്നു. അതിനിടെ, അമേരിക്കന്‍ യുദ്ധവിമാനങ്ങളെ യുക്രെയ്ന് വ്യോമാതിര്‍ത്തിയില്‍ കണ്ടതായും റിപോര്‍ട്ടുകളുണ്ട്. തെക്കന്‍ കെര്‍സണ്‍ മേഖലയില്‍ തങ്ങളുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്നിന്റെ അതിര്‍ത്തി രക്ഷാസേന അറിയിച്ചു. റഷ്യന്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ യുക്രെയ്നില്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്കി പട്ടാളനിയമം പ്രഖ്യാപിച്ചു. റഷ്യ യുക്രെയ്ന് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സെലെന്‍സ്കിയുടെ പ്രഖ്യാപനം. ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സെലെന്‍സ്കി സൈനിക നിയമം പ്രഖ്യാപിച്ചത്.
ഡോണ്‍ബാസ് മേഖലയില്‍ പ്രത്യേക സൈനിക ഓപറേഷന് ആരംഭിച്ച വിവരവും വിഡിയോയില്‍ അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയിലെ റഷ്യന്‍ സൈനികരെയും സൈനികതാവളങ്ങളെയും ലക്ഷ്യമിട്ടാണ് യുക്രെയ്ന്റെ പ്രത്യാക്രമണം. പൗരന്മാരോട് വീടുകളില്‍തന്നെ കഴിയാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭീതിപ്പെടേണ്ട ആവശ്യമില്ലെന്നും പ്രസിഡന്റ് അറിയിച്ചു. വീഡിയോയില്‍ റഷ്യയുടെ ആക്രമണവിവരം യുക്രെയ്ന് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാവിലെ യുക്രെയ്നുനേരെ റഷ്യ പുതിയ സൈനികനീക്കം ആരംഭിച്ചിരിക്കുകയാണെന്ന് സെലെന്‍സ്കി പറഞ്ഞു. തീര്‍ത്തും അടിസ്ഥാനരഹിതവും നിന്ദ്യവുമായ അധിനിവേശമാണ് റഷ്യ നടത്തുന്നത്.
യുക്രെയ്ന്റെ മാത്രമല്ല യൂറോപ്പിന്റെ കൂടി ഭാവിയാണ് ഇപ്പോള്‍ തീരുമാനിക്കപ്പെടാന്‍ പോവുന്നതെന്നും വീഡിയോ സന്ദേശത്തില്‍ വഌദ്മിര്‍ സെലെന്‍സ്കി ചൂണ്ടിക്കാട്ടി. വടക്ക്, കിഴക്ക്, തെക്ക് എന്നിവിടങ്ങളില്‍നിന്ന് റഷ്യന്‍ സൈന്യം യുക്രെയ്നിലേക്ക് ആക്രമണം നടത്തിയതായി യുക്രേനിയന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് പറയുന്നു. യുക്രേനിയന്‍ സൈന്യം ശക്തമായി പോരാടുകയാണ്' എന്ന് ഉപദേശകന് മൈഖൈലോ പോഡോലിയാക് പറഞ്ഞു. അതേസമയം, യുദ്ധനീക്കത്തില്നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യുഎന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു. പ്രകോപനപരവും നീതീകരിക്കാന്‍ കഴിയാത്തതുമായ ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കുറ്റപ്പെടുത്തി.
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT