Big stories

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി

ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും.

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും; ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി
X

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ ത്വാഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ യുഎപിഎ ഒഴിവാക്കുന്ന കാര്യത്തില്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയെ നിലപാട് അറിയിച്ചേക്കും.

യുഎപിഎ നിലനില്‍ക്കില്ലെന്ന വാദം ഇന്നലെയും പ്രതിഭാഗം അഭിഭാഷകന്‍ ആവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്കെതിരേ നിസാര കാരണങ്ങള്‍ക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്നും യുഎപിഎ വകുപ്പ് പൂര്‍ണമായും ഒഴിവാക്കണമെന്നും പ്രതിഭാഗം ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. ലഘുലേഖ കണ്ടെത്തുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ യുഎപിഎ ചുമത്താവുന്ന കുറ്റമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

യുവാക്കളായ രണ്ട് പേര്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഭാവി നശിപ്പിക്കുന്ന നിലപാട് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്, അതുകൊണ്ട് കോടതി ഇടപെട്ട് യുഎപിഎ റദ്ദാക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, യുഎപിഎ ചുമത്താനാവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കോടതിയെ അറിയിച്ചത്.

ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി

രണ്ടു വിദ്യാര്‍ഥികളുടെ പേരില്‍ യുഎപിഎ ചുമത്താനിടയായ സാഹചര്യം വിശദീകരിച്ച് പോലിസ് ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്താതെ മറ്റു വഴിയില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്.അറസ്റ്റിനെക്കുറിച്ച് ഉത്തരമേഖലാ ഐജി അശോക് യാദവിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും തെളിവായി ഡിജിപിക്ക് കൈമാറിയത്.

സിപിഎം ബ്രാഞ്ച് അംഗങ്ങളായ മൂര്‍ക്കനാട് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപുരിയില്‍ അലന്‍ ഷുഹൈബ് (20) എന്നിവരെ വെള്ളിയാഴ്ച വൈകീട്ടാണ് പന്തീരാങ്കാവ് പോലിസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ അലനെക്കുറിച്ച് നാലുവര്‍ഷംമുമ്പ് കോഴിക്കോട് സിറ്റി പോലിസ് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടും ഇതിലുണ്ട്.

നിരോധിത സംഘടനയുടെ ലഘുലേഖകളും ബാനറുകളും ലഭിച്ചതിനാലാണ് യുഎപിഎ പ്രകാരം കേസെടുത്തത്. ഇതല്ലാതെ പോലിസിന് മറ്റു നിര്‍വാഹമില്ലായിരുന്നു. കേസെടുക്കാതെ ഒഴിവാക്കിയാല്‍ ഇതിനും പഴി കേള്‍ക്കേണ്ടിവരും. നിയമപ്രകാരമുള്ള കാര്യങ്ങളേ അന്വേഷണസംഘം ചെയ്തിട്ടുള്ളൂവെന്നുമാണ് പോലിസ് ഭാഷ്യം.

2015 മുതല്‍ നിരീക്ഷണത്തിലെന്ന്

2015 മുതല്‍ അലനെ നിരീക്ഷിച്ചുവരികയാണെന്നും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണസംഘവും നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. 'പാഠാന്തരം' എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനാണ് അലനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ തെളിവുകള്‍

ഡിജിറ്റല്‍ തെളിവായി ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ തൊണ്ടിസാധനങ്ങളായി എടുത്തിട്ടുണ്ട്. ഫോണ്‍വിളികളുള്‍പ്പെടെ കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കണം.

മൂന്നാമനായി അന്വേഷണം പുരോഗമിക്കുന്നു

മൂന്നാമതൊരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകളുണ്ട്. കസ്റ്റഡിയിലെടുത്ത ബൈക്കില്‍ മൂന്നുപേരാണ് എത്തിയതെന്ന് ദൃക്‌സാക്ഷിമൊഴിയുണ്ട്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യംചെയ്യാനായി കോടതിയുടെ അനുമതിതേടുമെന്നും വിശദീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Next Story

RELATED STORIES

Share it