Sub Lead

രൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപലപനീയം- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍

കേരള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ച് വിധിയായാല്‍ അത് രൂപേഷിനെ മാത്രം ബാധിക്കുന്ന ഒരു വിധിയായിരിക്കില്ല. മറിച്ച് കുറ്റാരോപിതര്‍ക്കനുകൂലമായി യുഎപിഎ നിയമത്തിലുള്ള അപൂര്‍വമായ ഒരു വ്യവസ്ഥയെ ഫലത്തില്‍ ഇല്ലാതാക്കുന്ന ഒരു നടപടിയായി അത് മാറും.

രൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി അപലപനീയം- സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍
X

കോഴിക്കോട്: രൂപേഷിനെതിരായ യുഎപിഎ കുറ്റങ്ങള്‍ പുനസ്ഥാപിച്ച് കിട്ടാനായി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ കേരള സര്‍ക്കാര്‍ നടപടി അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അവര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യുഎപിഎ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന കേസുകളില്‍ കോടതിയില്‍ വിചാരണാ നടപടികള്‍ ആരംഭിക്കുന്നതിനു നിശ്ചിതസമയത്തിനുള്ളില്‍ മുന്‍കൂര്‍ വിചാരണാനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ, കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി അന്യായമായി ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ സംരക്ഷണത്തിനായി ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥയാണ്.

യുഎപിഎ നിയമത്തില്‍ മുന്‍കൂര്‍ വിചാരണാനുമതി നല്‍കാനായി സമയക്രമം നിശ്ചയിച്ചിരിക്കുന്നത് അന്യായ തടങ്കലിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഭീകരവിരുദ്ധ നിയമങ്ങള്‍ പോലുള്ള കര്‍ക്കശമായ പ്രത്യേക നിയമങ്ങളുടെ ദുരുപയോഗം തടയാനുള്ള മാര്‍ഗ്ഗമായിട്ടാണ് വിചാരണാനുമതി എന്ന നടപടി വിഭാവനം ചെയ്തിട്ടുള്ളത്. സാധാരണ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി പോലിസിനു അമിതമായ അധികാരങ്ങളാണ് ഇത്തരം നിയമങ്ങള്‍ നല്‍കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങളില്‍ ഇത്തരം അമിതാധികാര നിയമങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണമാവുമെന്നതിനാലാണ് കോടതിയിലേക്ക് വിചാരണയ്ക്ക് അയക്കുന്നതിനു മുമ്പ് മുന്‍കൂര്‍ വിചാരണാനുമതി വാങ്ങിച്ചിരിക്കണമെന്ന കര്‍ക്കശ വ്യവസ്ഥ ഇത്തരം നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയതെന്ന് സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

യുഎപിഎ നടപടിക്രമമനുസരിച്ച് അന്വേഷണം പൂര്‍ത്തിയായതിനുശേഷം ലഭിച്ച തെളിവുകള്‍ സ്വതന്ത്രമായ പുനപ്പരിശോധനയ്ക്കായി റെക്കമന്‍ഡിങ് അതോറിറ്റിക്ക് അയക്കണം. ഈ രേഖകള്‍ ലഭ്യമായി ഏഴ് പ്രവൃത്തിദിവസങ്ങള്‍ക്കകം റെക്കമന്‍ഡിങ് അതോറിറ്റി തീരുമാനമെടുക്കണം. അതോറിറ്റിയുടെ റിപോര്‍ട്ട് കിട്ടി ഏഴ് പ്രവൃത്തിദിവസത്തിനകം സാങ്ഷനിങ് അതോറിറ്റിയും വിചാരണാനുമതി നല്‍കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, രൂപേഷിനെതിരായ കേസില്‍ ഏതാണ്ട് ആറുമാസമാണ് വിചാരണാനുമതി നല്‍കുന്നതിന് വേണ്ടിയുള്ള നടപടി പൂര്‍ത്തിയാക്കാനെടുത്തത്. ഈ കാലവിളംബം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് യുഎപിഎ പ്രകാരമുള്ള വകുപ്പുകള്‍ റദ്ദാക്കിയത്.

അന്യായവും ദീര്‍ഘവുമായ വിചാരണ തടവ് ഒഴിവാക്കാന്‍ കൂടി ഉദ്ദേശിച്ചാണ് വിചാരണാനുമതി നല്‍കാനുള്ള നടപടിക്ക് സമയക്രമം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇത് നിര്‍ദേശാത്മകം മാത്രമാണെന്നും കര്‍ശനമായി ഈ സമയക്രമം പാലിക്കേണ്ടതില്ലെന്നുമാണ് സുപ്രിംകോടതിയില്‍ കേരള സര്‍ക്കാരിന്റെ പ്രധാന വാദമെന്നാണ് മാധ്യമവാര്‍ത്തകള്‍. കേരള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ച് വിധിയായാല്‍ അത് രൂപേഷിനെ മാത്രം ബാധിക്കുന്ന ഒരു വിധിയായിരിക്കില്ല. മറിച്ച് കുറ്റാരോപിതര്‍ക്കനുകൂലമായി യുഎപിഎ നിയമത്തിലുള്ള അപൂര്‍വമായ ഒരു വ്യവസ്ഥയെ ഫലത്തില്‍ ഇല്ലാതാക്കുന്ന ഒരു നടപടിയായി അത് മാറും.

ഇനിയും വിചാരണയില്ലാതെ തടവില്‍ കഴിയുന്ന അനേകായിരം മനുഷ്യരുടെ മോചനത്തിനായുള്ള നേരിയ സാധ്യതയെ കൂടി അത് ഇല്ലാതാക്കും. യുഎപിഎ തങ്ങളുടെ നയമല്ലെന്നു പ്രഖ്യാപിച്ചിട്ടുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ അതിനു കാരണക്കാരാവുന്നത് ഇടതുമുന്നണിയുടെ ചരിത്രത്തിലെ എന്നെന്നേക്കുമുള്ള കളങ്കമായി മാറും. ടാഡ നടപ്പാക്കില്ലെന്നു പറയാനുള്ള രാഷ്ട്രീയ ആര്‍ജവം കാണിച്ച ചരിത്രമുള്ള ഇടതുമുന്നണിയുടെ രാഷ്ട്രീയ ധാര്‍മികതയ്ക്കു യോജിച്ച നടപടിയല്ലിത്. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പരിശോധിച്ച്, മൂന്ന് വ്യത്യസ്ത ജഡ്ജിമാര്‍ നിയമവിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ച ശേഷവും യുഎപിഎ പുനസ്ഥാപിച്ചുകിട്ടാന്‍ വേണ്ടി സുപ്രിംകോടതിയെ രണ്ടാം തവണയും സമീപിച്ച സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ലജ്ജാവഹവും ഖേദകരവുമാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു.

സച്ചിദാനന്ദന്‍, ബി രാജീവന്‍, ഡോ.പി കെ പോക്കര്‍, ടി ടി ശ്രീകുമാര്‍, ജെന്നി റോവിന, സാറ ജോസഫ്, ഡോ. കെ ടി റാംമോഹന്‍, അഡ്വ.അഡ്വ. മധുസുധനന്‍, ഡോ. ജെ ദേവിക, കുസുമം ജോസഫ്, പ്രമോദ് പുഴങ്കര, എം സുല്‍ഫത്, സജീദ് ഖാലിദ്, അലന്‍, താഹ, ഡോ. എം എം ഖാന്‍, മാഗ്ലിന്‍ ഫിലോമിന, അംബിക, കെ പി സേതുനാഥ്, ആര്‍ അജയന്‍, അഡ്വ.ഷാനവാസ്, എ എം നദ്‌വി, അഡ്വ. സുഗതന്‍ പോള്‍, റെനി ഐലിന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it