Sub Lead

ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കി

ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കി
X

സാന്‍ഫ്രാന്‍സിസ്‌കോ: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കി. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെയാണ് നടപടി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗാള്‍, ലീഗല്‍ പോളിസി ട്രസ്റ്റ് ആന്റ് സേഫ്റ്റ് ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിട്ടുണ്ട്. വ്യാജ അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവച്ചെന്നും തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ് ഇലോണ്‍ മസ്‌ക് ഇവരെ പുറത്താക്കിയത്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്നോട്ടുപോയ മസ്‌കിനെതിരേ കോടതിയില്‍ പോയത് പരാഗിന്റെ നേതൃത്വത്തിലായിരുന്നു. ജീവനക്കാരെ കുറയ്ക്കുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്.

സ്പാം ബോട്ടുകളെ ഒഴിവാക്കാനും ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഉള്ളടക്കം എങ്ങനെ ലഭ്യമാക്കണമെന്ന് നിര്‍ണയിക്കുന്ന അല്‍ഗോരിതം പൊതുവായി ലഭ്യമാക്കാനും ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് വ്യക്തമാക്കി. വിദ്വേഷത്തിനും വിഭജനത്തിനുമുള്ള പ്ലാറ്റ്‌ഫോമായി ട്വിറ്ററിനെ മാറ്റുന്നത് തടയുമെന്നും മസ്‌ക് അവകാശപ്പെട്ടു. ഇതെല്ലാം എങ്ങനെ സാധ്യമാക്കുമെന്നും ആരാണ് കമ്പനിയെ നയിക്കുകയെന്നും ഇലോണ്‍ മസ്‌ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലെ ഏകദേശം 7,500 ജീവനക്കാര്‍ ഭാവിയെക്കുറിച്ച് ആശങ്കയിലാണ്. 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ മസ്‌ക് പദ്ധതിയിടുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, കൂടുതല്‍ പണം സമ്പാദിക്കാനല്ല താന്‍ ട്വിറ്റര്‍ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നു. 4,400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്‌കിട്ട വില. എന്നാല്‍, ഇടയ്ക്ക് ഇടപാടില്‍ നിന്നും പിന്‍മാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നുമായിരുന്നു പരാതി.

സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് പിന്നോട്ടുപോവുമെന്നാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയത്. ഇത് സങ്കീര്‍ണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു. കോടതി നിര്‍ദേശിച്ചതനുസരിച്ച് കരാര്‍ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോഴാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. 44 ബില്യന്‍ ഡോളര്‍ ചെലവഴിച്ചാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്.

Next Story

RELATED STORIES

Share it